സിഡ്‌നി: ആദ്യ ഏകദിനത്തിലെ 'മെല്ലെപ്പോക്കിന്' ഇന്ത്യയ്ക്ക് പിഴ. വെള്ളിയാഴ്ച്ചത്തെ മത്സരത്തില്‍ 50 ഓവറുകള്‍ എറിഞ്ഞുതീര്‍ക്കാന്‍ നാലു മണിക്കൂറും ആറ് മിനിറ്റുമാണ് വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘമെടുത്തത്. മൂന്നര മണിക്കൂറാണ് 50 ഓവര്‍ പൂര്‍ത്തിയാക്കാന്‍ ബൗളിങ് ടീമിന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ നല്‍കുന്ന സമയം. അതുകൊണ്ട് നിശ്ചിതസമയത്ത് ബൗളിങ് പൂര്‍ത്തിയാക്കാതിരുന്നതിന് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഐസിസി പിഴശിക്ഷ വിധിച്ചു. ഇന്ത്യന്‍ താരങ്ങളില്‍ നിന്നും മാച്ച് ഫീയുടെ 20 ശതമാനം തുക പിഴയായി ഈടാക്കും. മത്സരം നിയന്ത്രിച്ച മാച്ച് റഫറി ഡേവിഡ് ബൂണ്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരമാണ് ഐസിസിയുടെ നടപടി.

ഇന്ത്യന്‍ നായകന്‍ വിരാട് കോലി തെറ്റു സമ്മതിച്ച സാഹചര്യത്തില്‍ ഔപചാരികമായി വാദങ്ങള്‍ കേള്‍ക്കേണ്ടില്ലെന്ന് ഐസിസി അറിയിച്ചു. ഓസ്‌ട്രേലിയന്‍ സമയം രാത്രി 11.09 -നാണ് സിഡ്‌നിയിലെ ആദ്യ ഏകദിനം പൂര്‍ത്തിയായത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 375 റണ്‍സ് ലക്ഷ്യം പിന്നിടാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. 66 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യന്‍ സംഘം ഏറ്റുവാങ്ങിയത്. ഞായറാഴ്ച്ച സിഡ്‌നി മൈതാനത്തുതന്നെ രണ്ടാമത്തെ ഏകദിനവും നടക്കും. നേരത്തെ, ആദ്യ ഏകദിനത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിനെ വിമര്‍ശിച്ച് ക്രിക്കറ്റിലെ പ്രമുഖര്‍ രംഗത്തുവന്നിരുന്നു. കരിയറിലെ ഏറ്റവും ദൈര്‍ഘ്യമേറിയ 50 ഓവര്‍ മത്സരമാണ് കളിച്ചതെന്ന് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ സ്റ്റീവ് സ്മിത്ത് അഭിപ്രായപ്പെടുകയുണ്ടായി. 107 പന്തില്‍ 105 റണ്‍സടിച്ച സ്മിത്താണ് ഫിഞ്ചിനൊപ്പം ചേര്‍ന്ന് ഓസ്‌ട്രേലിയക്ക് പടുകൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. രാത്രി 10.10 -ന് തീരേണ്ട കളി 11.09 വരെ നീണ്ടതില്‍ ഷെയ്ന്‍ വോണും വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ കുറഞ്ഞ ഓവര്‍ നിരക്കാണ് ഇതിന് കാരണമെന്ന് വോണ്‍ തുറന്നടിച്ചു. ദൈര്‍ഘ്യമേറിയ മത്സരങ്ങള്‍ ക്രിക്കറ്റിന്റെ പ്രചാരം കുറയ്ക്കുമെന്ന മുന്നറിയിപ്പും ഇദ്ദേഹം നല്‍കുന്നുണ്ട്.
കഴിഞ്ഞവര്‍ഷമാണ് കുറഞ്ഞ ഓവര്‍ നിരക്കുമായി ബന്ധപ്പെട്ട നിയമത്തില്‍ ഐസിസി ഭേദഗതി കൊണ്ടുവന്നത്. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ നായകന്മാരെ പോയിന്റ് കുറച്ച് തരംതാഴ്ത്തുന്ന നടപടി ഐസിസി ഉപേക്ഷിച്ചു. ഇതുവരെ തുടര്‍ച്ചയായി കുറഞ്ഞ ഓവര്‍ നിരക്കുകള്‍ക്ക് പിടിക്കപ്പെടുമ്പോള്‍ ടീമിന്റെ നായകന്‍ മാത്രമാണ് സസ്‌പെന്‍ഷന്‍ ഏറ്റുവാങ്ങാറ്. എന്തായാലും ഈ പതിവ് മാറി. ഓവര്‍ നിരക്ക് കുറഞ്ഞാല്‍ ടീമിലെ താരങ്ങള്‍ ഒന്നടങ്കം പിഴശിക്ഷ ഏറ്റുവാങ്ങും. ഈ വര്‍ഷമാദ്യം ന്യൂസിലാന്‍ഡ് പര്യടനത്തിനിടെയും തുടര്‍ച്ചയായി മൂന്നു മത്സരങ്ങളില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഇന്ത്യ പിഴയൊടുക്കിയിരുന്നു.