സിഡ്‌നി: ഓസ്‌ട്രേലിയയില്‍ തുടര്‍ച്ചയായ രണ്ടാം തവണയും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കിരീടം ഉയര്‍ത്തിയിരിക്കുകയാണ് ഇന്ത്യ. ഇത്തവണ വെല്ലുവിളികളും പ്രതിസന്ധികളും ഏറെയായിരുന്നിട്ടും ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭാവം ടീമിലുണ്ടായിട്ടും ഇന്ത്യക്ക് പരമ്പര നേടാനായി എന്നതാണ് ശ്രദ്ധേയം. 1988ന് ശേഷം ഓസ്‌ട്രേലിയ തോല്‍ക്കാത്ത ഗാബയില്‍ കംഗാരുക്കളെ വീഴ്ത്താനും ഇന്ത്യക്കായില്ല. സിഡ്‌നിയില്‍ ഇന്ത്യയുടെ ജയത്തോളം പോന്ന സമനിലയുമെല്ലാം പരമ്പരയിലെ ആവേശ കാഴ്ചയായിരുന്നു.
സിഡ്‌നിയില്‍ ഹനുമ വിഹാരിയും ആര്‍ അശ്വിനും ചേര്‍ന്നുള്ള ചെറുത്ത് നില്‍പ്പാണ് ഇന്ത്യക്ക് സമനില നേടിക്കൊടുത്തത്. പരിക്കേറ്റിട്ടും പൊരുതി നിന്ന ഇരുവരും ഏറ്റവും മനോഹര ക്രിക്കറ്റാണ് കാഴ്ചവെച്ചത്. ഓടാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് ഹനുമ വിഹാരി 161 പന്തുകള്‍ നേരിട്ടത്. ഇപ്പോഴിതാ സിഡ്‌നിയില്‍ പരിക്കിനിടയിലും അത്തരമൊരു പ്രകടനം നടത്താന്‍ സാധിച്ചുവെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് പറഞ്ഞിരിക്കുകയാണ് ഹനുമ വിഹാരി. സ്‌പോര്‍ട്‌സ് ടുഡെയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഞാന്‍ ബാറ്റ് ചെയ്യാനെത്തുമ്പോള്‍ ചേതേശ്വര്‍ പുജരാ മികച്ച നിലയില്‍ ബാറ്റ് ചെയ്യുകയായിരുന്നു. വേഗത്തിലുള്ള സിംഗിളുകള്‍ ഞങ്ങള്‍ എടുക്കുന്നുണ്ടായിരുന്നു. എന്നാല്‍ പെട്ടെന്ന് തന്നെ എനിക്ക് ഓടാന്‍ സാധിക്കുന്നില്ലെന്ന വസ്തുത മനസിലാക്കി. ഫിസിയോയോട് കാര്യം പറഞ്ഞപ്പോള്‍ ഫസ്റ്റ് എയ്ഡ് തരികയും മസാജ് ചെയ്യുകയും ചെയ്തു. കളി തുടരുന്തോറും വേദന കൂടി വന്നതോടെ ഫിസിയോയെ വിളിക്കുകയും ഓടാന്‍ സാധിക്കുന്നില്ലെന്നും ബാറ്റിങ് തുടരാന്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്നും പറഞ്ഞു.
ഞാന്‍ എന്റെ മനസിനോട് 20 മിനുട്ടുകൂടി ബാറ്റ് ചെയ്ത് നോക്കാമെന്നും അതിന് ശേഷം എന്ത് സംഭവിക്കുമെന്നതിനനുസരിച്ച് ബാക്കി ചെയ്യാമെന്നും കരുതി. എന്നാല്‍ എനിക്കത് നേടിയെടുക്കാനായി. ഡ്രസിങ് റൂമിലെത്തിയതോടെ അവര്‍ എനിക്ക് വേദനസംഹാരി ഇഞ്ചക്ഷന്‍ നല്‍കി. നിന്നില്‍ അര്‍പ്പിച്ച വിശ്വാസം നീ കാത്തുവെന്ന് സപ്പോര്‍ട്ടിങ് സ്റ്റാഫ് എന്റെ അടുത്തുവന്ന് പറഞ്ഞു. ആദ്യ രണ്ട് മത്സരത്തിലും പ്രതീക്ഷിച്ചപോലെ കളിക്കാന്‍ എനിക്കായില്ല. എന്നാല്‍ എനിക്ക് ടീമിന് ആവിശ്യമുള്ളത് മൂന്നാം മത്സരത്തില്‍ നല്‍കാനായി. വേദനയോടെ നാല് മണിക്കൂറോളം ഞാന്‍ ബാറ്റുചെയ്തുവെന്നാണ് കരുതുന്നത്'-വിഹാരി പറഞ്ഞു.
അശ്വിനും വിഹാരിയും ചേര്‍ന്ന് 258 പന്തുകളാണ് നേരിട്ടത്. ഈ ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യക്ക് വീര സമനില സമ്മാനിച്ചത്. 128 പന്തുകള്‍ നേരിട്ട് 39 റണ്‍സാണ് അശ്വിന്‍ നേടിയത്. ഇരുവര്‍ക്കും പരിക്കേറ്റതോടെ ഗാബയില്‍ നടന്ന നിര്‍ണ്ണായക മത്സരത്തില്‍ ഇരുവര്‍ക്കും കളിക്കാന്‍ സാധിച്ചിരുന്നില്ല.