ഇത്തവണത്തെ പരമ്പരയില്‍ മറ്റൊരു രസകരമായ കാര്യംകൂടിയുണ്ട്. നാല് ടെസ്റ്റ് മത്സരത്തിലും ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചത് വെറും രണ്ട് പേര്‍ മാത്രമാണ്. മറ്റെല്ലാവര്‍ക്കും പരിക്ക് മൂലമോ മോശം ഫോം മൂലമോ സ്ഥാനം നഷ്ടപ്പെട്ടവരാണ്. ചേതേശ്വര്‍ പുജാരയും ഇന്ത്യന്‍ നായകന്‍ അജിന്‍ക്യ രഹാനെയും മാത്രമാണ് നാല് ടെസ്റ്റിലും ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഇടം പിടിച്ചത്. മൂന്ന് മത്സരത്തില്‍ ജസ്പ്രീത് ബൂംറയും ആര്‍ അശ്വിനും ഉണ്ടായിരുന്നെങ്കിലും നാലാം മത്സരത്തില്‍ പരിക്ക് ഇരുവരെയും പിടികൂടുകയായിരുന്നു.
മുഹമ്മദ് ഷമിയാണ് ആദ്യം പരിക്കിന്റെ പിടിയിലായത്. പാറ്റ് കമ്മിന്‍സിന്റെ പന്ത് കൈക്ക് പതിച്ചതോടെ ഷമി പരിക്കേറ്റ് പുറത്ത്. രണ്ടാം ടെസ്റ്റില്‍ ഉമേഷ് യാദവിന്റെ തുടക്ക് പരിക്കേറ്റതോടെ അദ്ദേഹവും പുറത്തായി. മൂന്നാം മത്സരത്തിന് മുമ്പ് കെ എല്‍ രാഹുലിനും പരിക്കേറ്റു. സിഡ്‌നിയിലാണ് രവീന്ദ്ര ജഡേജയ്ക്കും ആര്‍ അശ്വിനും ഹനുമ വിഹാരിക്കും ജസ്പ്രീത് ബൂംറയ്ക്കും പരിക്കേറ്റത്. റിഷഭ് പന്തിനും പരിക്കേറ്റെങ്കിലും അദ്ദേഹം അതിനെ അതിജീവിച്ചു.
സീനിയര്‍ ബൗളര്‍മാരുടെ പരിക്കാണ് ഇന്ത്യയെ ഏറ്റവും പ്രതികൂലമായി ബാധിച്ചത്. ഓസ്‌ട്രേലിയയില്‍ ഇതുവരെ കളിച്ച് ശീലമില്ലാത്ത താരങ്ങളാണ് ഗബ്ബയില്‍ ഇന്ത്യന്‍ ബൗളിങ് നിരയില്‍ ഇറങ്ങിയിരിക്കുന്നത്. മുഹമ്മദ് സിറാജ്,നവദീപ് സൈനി,വാഷിങ്ടണ്‍ സുന്ദര്‍,ടി നടരാജന്‍ എന്നിവരെല്ലാം ഈ പരമ്പരയിലൂടെ അരങ്ങേറ്റം കുറിച്ചവരാണ്. എന്നാല്‍ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് മികച്ച പ്രകടനം തന്നെ ഇന്ത്യന്‍ ബൗളര്‍മാര്‍ കാഴ്ചവെച്ചു.
നിലവില്‍ ടെസ്റ്റ് പരമ്പര 1-1 എന്ന നിലയിലാണ്. ഗബ്ബയില്‍ വിജയിച്ച് ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെത്തന്നെ വലിയ പരമ്പര നേട്ടമായി അത് മാറും. സിഡ്‌നിയില്‍ പൊരുതി സമനില നേടിയ ഇന്ത്യക്ക് ഗബ്ബയില്‍ ബാറ്റിങ് നിരയിലാണ് പ്രതീക്ഷ. രോഹിത് ശര്‍മ,ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ,റിഷഭ് പന്ത് എന്നിവരുടെ പ്രകടനം നിര്‍ണ്ണായകമാവും. ഗബ്ബയിലെ മത്സരം സമനിലയായാല്‍പ്പോലും പരമ്പര സമനിലയാക്കാന്‍ ഇന്ത്യക്ക് സാധിക്കും. ഇത്രയും തിരിച്ചടികള്‍ നേരിട്ടിട്ടും വിരാട് കോലിയുടെ അഭാവത്തിലും സമനില നേടിയാല്‍ അത് ചരിത്ര സംഭവം തന്നെയാവും. ഇന്ത്യയാണ് നിലവിലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ജേതാക്കള്‍.