തനിയാവർത്തനം
രണ്ടാം ഏകദിനത്തിലെ തനിയാവര്‍ത്തനമായിരുന്നു ഇന്നലെയും. തുടക്കത്തിലെ രോഹത്തിനെ ഇന്ത്യയ്ക്ക് നഷ്ടമായി. ആറു പന്തില്‍ 10 റണ്‍സുമായാണ് രോഹിത്ത് മടങ്ങിയത്. കോലിയും ധവാനും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിനും ആയുസ്സേറെയുണ്ടായില്ല. പതിമൂന്നാം ഓവറില്‍ ഫാബിയന്‍ അലന്റെ പന്തില്‍ കീമോ പോളിന് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ ധവാന്‍ നേടിയത് 36 പന്തില്‍ 36 റണ്‍സ്.
പന്ത് നിരാശപ്പെടുത്തി
ശേഷം നാലാം നമ്പറില്‍ റിഷഭ് പന്ത് വീണ്ടും നിരാശപ്പെടുത്തി. നേരിട്ട ആദ്യ പന്തില്‍ത്തന്നെ ഫാബിയന്‍ അലന് മുന്നില്‍ പന്തും കീഴടങ്ങി. ഈ ഘട്ടത്തില്‍ ഇന്ത്യന്‍ സ്‌കോര്‍ മൂന്നു വിക്കറ്റു നഷ്ടത്തില്‍ 92 റണ്‍സ്. തുടര്‍ന്നാണ് കോലി - ശ്രേയസ് കൂട്ടുകെട്ട് ക്രീസില്‍ നിലയുറപ്പിച്ചത്. രണ്ടാം ഏകദിനത്തിന്റെ തുടര്‍ക്കഥയായിരുന്നു പിന്നെ. ഇരുവരും ചേര്‍ന്ന് ഗ്രൗണ്ടിന് ചുറ്റും ഷോട്ടുകള്‍ പായിച്ചപ്പോള്‍ ഒരു ഘട്ടത്തിലും റണ്‍നിരക്ക് ഇന്ത്യയ്ക്ക് ഭീഷണിയായില്ല.
സെഞ്ചുറിക്കരുത്തിൽ കോലി
ഒടുവില്‍ 41 പന്തില്‍ 65 റണ്‍സുമായി ശ്രേയസ് പിരിയുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ വിജയതീരം കണ്ടിരുന്നു. മുപ്പതാം ഓവറില്‍ കെമാര്‍ റോച്ചാണ് ശ്രേയസിന്റെ കുതിപ്പിന് കടിഞ്ഞാണിട്ടത്. മത്സരത്തില്‍ അഞ്ചു സിക്‌സും നാലു ഫോറും ശ്രേയസ് പായിച്ചു. സ്‌ട്രൈക്ക് റേറ്റ് 158.54. ജേസണ്‍ ഹോള്‍ഡറിന്റെ ഓവറില്‍ സിംഗിള്‍ ഓടിയാണ് ഇന്ത്യന്‍ നായകന്‍ ഒരിക്കല്‍ക്കൂടി സെഞ്ചുറി തികച്ചത്. ഇതോടെ കരിയറില്‍ കോലി കുറിച്ച സെഞ്ചുറികളുടെ എണ്ണം 43 ആയി.
പരമ്പരയിലെ താരം
ഒടുവില്‍ അഞ്ചു പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യയ്ക്കായി വിജയ റണ്‍ നേടിയതും കോലിതന്നെ. 14 ബൗണ്ടറികളുടെ അകമ്പടിയോടെയായിരുന്നു കോലിയുടെ മാസ്മരിക പ്രകടനം. കോലിയാണ് കളിയിലെയും പരമ്പരയിലെയും താരം. നേരത്തെ ടോസ് നേടിയ വിന്‍ഡീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജറെ വെസ്റ്റിന്‍ഡീസില്‍നിന്നും തിരിച്ചുവിളിച്ചു; ഗുരുതരമായ ആരോപണം
ഗംഭീരൻ തുടക്കം
ഗെയ്ല്‍ - ലൂയിസ് സഖ്യം നടത്തിയ ഓപ്പണിങ് വെടിക്കെട്ടില്‍ ഇന്ത്യ നട്ടംതിരിഞ്ഞെങ്കിലും ഇരുവരും പുറത്തായതോടെ കോലിയും സംഘവും മത്സരത്തിലേക്ക് തിരിച്ചുവന്നു.
കരിയറിലെ അവസാന ഏകദിനത്തില്‍ 41 പന്തില്‍ 72 റണ്‍സോടെയാണ് ഗെയ്ല്‍ മടങ്ങിയത്. അഞ്ചു സിക്‌സും നാലു ഫോറും ഗെയ്‌ലിന്റെ ബാറ്റില്‍ നിന്നൊഴുകി.
പതിനേഴാം വയസ്സില്‍ സച്ചിന്റെ ആദ്യ സെഞ്ചുറി, ചരിത്രം പങ്കുവെച്ച് ബിസിസിഐ
മധ്യനിര തകർന്നു
29 റണ്‍സില്‍ 43 റണ്‍സുമായി ലൂയിസാണ് ആദ്യം പുറത്തായത്. തുടര്‍ന്നെത്തിയ വിന്‍ഡീസ് താരങ്ങള്‍ക്ക് സ്‌കോറിങ് വേഗം കൂട്ടാനായില്ല. 35 ഓവറില്‍ ഏഴു വിക്കറ്റു നഷ്ടത്തിന് 240 റണ്‍സാണ് വെസ്റ്റ് ഇന്‍ഡീസ് സ്‌കോര്‍ബോര്‍ഡില്‍ കുറിച്ചത്.
ഇന്ത്യയ്ക്കായി ഖലീല്‍ അഹമ്മദ് മൂന്നു വിക്കറ്റും മുഹമ്മദ് ഷമി രണ്ടു വിക്കറ്റും വീഴ്ത്തി. ഇതേസമയം പേസ് നിരയില്‍ ഭുവനേശ്വര്‍ കുമാറിന് വിക്കറ്റു നേടാനായില്ല. രവീന്ദ്ര ജഡേജയും, യുസ്‌വേന്ദ്ര ചഹലും മത്സരത്തില്‍ ഓരോ വിക്കറ്റുവീതം കുറിച്ചു.