വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പ്രഥമ ലങ്ക പ്രീമിയര്‍ ലീഗ് ഈ മാസമില്ല, മാറ്റിവച്ചു- ഐപിഎല്ലിനു ശേഷം മാത്രം

അഞ്ചു ഫ്രാഞ്ചൈസികളാണ് എല്‍പിഎല്ലിലുള്ളത്

കൊളംബോ: ഐപിഎല്ലില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് ശ്രീലങ്ക ആരംഭിക്കാനിരുന്ന ലങ്ക പ്രീമിയര്‍ ലീഗ് (എല്‍പിഎല്‍) ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റ് മാറ്റി വച്ചു. ഈ മാസം 28 മുതല്‍ സപ്തംബര്‍ 20 വരെ നടക്കേണ്ടിയിരുന്ന ടൂര്‍ണമന്റാണ് നീട്ടി വച്ചിരിക്കുന്നത്. നവംബര്‍ മധ്യത്തോടെ മാത്രമേ ഇനി എല്‍പിഎല്‍ ആരംഭിക്കാനിടയുള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ യുഎഇയില്‍ നടക്കാനിരിക്കുന്ന ഐപിഎല്ലിനു ശേഷമേ ഇനി എല്‍പിഎല്‍ ഉണ്ടാവൂയെന്ന് ഉറപ്പായിക്കഴിഞ്ഞു.

1

കൊവിഡിനെ തുടര്‍ന്നു ക്വാറന്റീന്‍ മാനദണ്ഡങ്ങള്‍ പാലിച്ച് വിദേശ താരങ്ങളെ എല്‍പിഎല്ലിനായി ലങ്കയിലേക്കു കൊണ്ടു വരികയെന്നത് അസാധ്യമാണന്നു വ്യക്തമായതോടയാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് എല്‍പിഎല്‍ നീട്ടി വയ്ക്കുന്നതായി അറിയിച്ചത്. ആരോഗ്യ അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. രാജ്യത്തു പ്രവേശിക്കുന്ന എല്ലാവര്‍ക്കും 14 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാണ്. അതുകൊണ്ടു തന്നെ ആഗസ്റ്റ് അവസാന വാരം എല്‍പിഎല്‍ നടത്തുക ബുദ്ധിമുട്ടാണെന്നും ശ്രീലങ്ക ക്രിക്കറ്റ് പ്രസിഡന്റ് ഷമ്മി സില്‍വ വ്യക്തമാക്കി. ഇനി നവംബര്‍ മധ്യത്തോടെ ടൂര്‍ണമെന്റ് നടത്താനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചു ഫ്രാഞ്ചൈസികളാണ് എല്‍പിഎല്ലില്‍ മാറ്റുരയ്‌ക്കേണ്ടിയിരുന്നത് 70 വിദേശ താരങ്ങള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയും ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇംഗ്ലണ്ടിന്റെ ലിയാം പ്ലങ്കെറ്റ്, വെസ്റ്റ് ഇന്‍ഡീസിന്റെ ഡ്വയ്ന്‍ സ്മിത്ത്, ന്യൂസിലാന്‍ഡിന്റെ ടിം സോത്തി എന്നിവരെല്ലാം ഇക്കൂട്ടത്തിലുണ്ട്. ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനും എല്‍പിഎല്ലില്‍ പേര് രജിസ്റ്റര്‍ ചെയ്തതായി നേരത്തേ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ അദ്ദേഹം പിന്നീട് ഇക്കാര്യം നിഷേധിക്കുകയായിരുന്നു.

അതേസമയം, ഐപിഎല്ലുമായി സാമ്യമുള്ള പേരുകളുടെ പേരില്‍ എല്‍പിഎല്ലിലെ ഫ്രാഞ്ചൈസികള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൊളംബോ, കാന്‍ഡി, ഗാല്ലെ, ദാംബുള്ള, ജാഫ്‌ന എന്നീവിടങ്ങളില്‍ നിന്നുള്ള അഞ്ചു ഫ്രാഞ്ചൈസികളാണ് എല്‍പിഎല്‍ ഇറങ്ങുക. കൊളംബോ സൂപ്പര്‍ കിങ്‌സ്, ഗാല്ലെ ലയണ്‍സ്, കാന്‍ഡി റോയല്‍സ്, ജാഫ്‌ന സണ്‍റൈസേഴ്‌സ്, ദാംബുല്ല ക്യാപ്പിറ്റല്‍സ് എന്നിങ്ങനെ പേരിലായിരിക്കും ഈ ഫ്രാഞ്ചൈസികള്‍ അങ്കത്തട്ടിലിറങ്ങുക.

മൂന്നു തവണ ചാംപ്യന്‍മാരായ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റ പേരാണ് കൊളംബോ കട്ടെടുത്തിരിക്കുന്നത്. ഗാല്ലെയാവട്ടെ 2016, 17 സീസണുകളില്‍ ഐപിഎല്ലിന്റെ ഭാഗമായിരുന്ന ഗുജറാത്ത് ലയണ്‍സിന്റെ പേരാണ് കടം കൊണ്ടത്. പ്രഥമ ഐപിഎല്‍ സീസണിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയസിന്റെ പേരാണ് കാന്‍ഡി റോയല്‍സിന്റെ പ്രചോദനം. ഒരു തവണ ഐപിഎല്ലില്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെ ഹൈദരാബാദിനെ വെട്ടിയാണ് ജാഫ്‌ന തങ്ങള്‍ക്കൊപ്പം ചേര്‍ത്തത്. ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെയും അവസ്ഥ ഇതു തന്നെ. ഡല്‍ഹി പോയപ്പോള്‍ പകരം ദാംബുള്ള വന്നുവെന്ന് മാത്രം. ഈ മോഷണത്തോട് ഇനി ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ എങ്ങനെയായിരിക്കും പ്രതികരിക്കുകയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Story first published: Tuesday, August 11, 2020, 18:12 [IST]
Other articles published on Aug 11, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X