ഇന്ത്യയെ തോല്‍പ്പിക്കും
ടി20 ലോകകപ്പില്‍ ഇത്തവണ ഇന്ത്യയെ പരാജയപ്പെടുത്താന്‍ പാകിസ്താന് സാധിക്കുമെന്ന് താന്‍ വിശ്വസിക്കുന്നതായി വഹാബ് റിയാസ് ഒരു പാക് മാധ്യമത്തോടു പറഞ്ഞു. തീര്‍ച്ചയായും ഇന്ത്യക്കെതിരേ വിജയം കൊയ്യാനുള്ള ശേഷി പാക് ടീമിനുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പാകിസ്താന്‍ തങ്ങളുടെ കഴിവിനൊത്ത പ്രകടനം പുറത്തെടുത്താല്‍ ഇന്ത്യയെ മാത്രമല്ല ലോകത്തിലെ ഏതു ടീമിനെയും പരാജയപ്പെടുത്താന്‍ സാധിക്കുമെന്നും റിയാസ് പറഞ്ഞു.
കളി എപ്പോള്‍ വേണമെങ്കിലു മാറാം
മറ്റു ഫോര്‍മാറ്റുകളെപ്പോലെയല്ല ടി20. കുറച്ചു ബോളുകള്‍ കൊണ്ടോ ഏതെങ്കിലുമൊരു സംഭവം കൊണ്ടോ മല്‍സരം തന്നെ അടിമുടി മാറിയേക്കാം.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മല്‍സരത്തിന്റെ കാര്യവും വ്യത്യസ്തമല്ല. പാകിസ്താന്‍ തങ്ങളുടെ ഏറ്റവും മികച്ച കളി പുറത്തെടുത്താല്‍ ഉറപ്പായും ഇന്ത്യക്കെതിരേ വിജയം നേടാന്‍ സാധിക്കുമെന്നും 36 കാരനായ റിയാസ് വിലയിരുത്തി.
പാകിസ്താനു കിരീട സാധ്യത
ടൂര്‍ണമെന്റ് ഇത്തവണ യുഎഇയില്‍ ആയതിനാല്‍ പാകിസ്താന്‍ ചാംപ്യന്മാരാവാന്‍ സാധ്യത കൂടുതലാണെന്നു റിയാസ് ചൂണ്ടിക്കാട്ടി. സാഹചര്യങ്ങള്‍ പാക് ടീമിനു ഏറെ യോജിച്ചതാണ്. അതുകൊണ്ടു തന്നെ രണ്ടാം ലോകകിരീടം പാക് ടീം നേടിയാലും അദ്ഭുതപ്പെടാനില്ലെന്നു പേസര്‍ പറയുന്നു.
അതസമയം, ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ലോകകപ്പ് ചരിത്രമെടുത്താല്‍ അഞ്ചു തവണയാണ് ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. ഇവയിലെല്ലാം വിജയം ഇന്ത്യക്കൊപ്പമായിരുന്നു. 2007ലെ പ്രഥമ ടി20 ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യയും പാകിസ്താനുമായിരുന്നു കൊമ്പുകോര്‍ത്തത്. അവസാന ഓവറിലേക്കു നീണ്ട ത്രില്ലറില്‍ അന്നു പാക് പടയെ കീഴടക്കിയാണ് എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്.
ഇന്ത്യയും പാകിസ്താനും ഗ്രൂപ്പ് 2ല്‍
ഇത്തവണത്തെ ലോകകപ്പിന്റെ സൂപ്പര്‍ 12ലേക്കു നേരിട്ടു യോഗ്യത നേടിയ ടീമുകളാണ് ഇന്ത്യയും പാകിസ്താനും. ഗ്രൂപ്പ് രണ്ടിലാണ് ഇരുടീമുകളും ഉള്‍പ്പെട്ടിട്ടുള്ളത്. ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍, യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന രണ്ടു ടീമുകള്‍ എന്നിവരാണ് ഈ ഗ്രൂപ്പിലെ മറ്റുള്ളവര്‍.
2016ലെ കഴിഞ്ഞ ടി20 ലോകകപ്പില്‍ പാകിസ്താനു സെമി ഫൈനലിലേക്കു യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നില്ല. അന്നും ഗ്രൂപ്പ് രണ്ടിലായിരുന്നു അവര്‍. ഇന്ത്യ, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവരായിരുന്നു ഗ്രൂപ്പിലെ മറ്റു ടീമുകള്‍.
പാകിസ്താന്റെ പ്രകടനം
ടി20 ലോകകപ്പ് ചരിത്രമെടുത്താല്‍ ഒരു തവണയാണ് പാകിസ്താന്‍ ജേതാക്കളായിട്ടുള്ളത്. ഒരു തവണ റണ്ണറപ്പുകളാവുകയും ചെയ്തു. 2009ല്‍ ഇംഗ്ലണ്ടില്‍ നടന്ന ടൂര്‍ണമെന്റിലായിരുന്നു പാക് പടയുടെ കിരീടധാരണം. മിസ്ബാഹുല്‍ ഹഖിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു ഇത്. ലണ്ടനിലെ ലോര്‍ഡ്‌സില്‍ നടന്ന കലാശക്കളിയില്‍ മറ്റൊരു ഏഷ്യന്‍ ടീമാ ശ്രീലങ്കയെ അവര്‍ എട്ടു വിക്കറ്റിനു തകര്‍ത്തുവിടുകയായിരുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന കലാശപ്പോരില്‍ ഇന്ത്യയോടേറ്റതിന്റെ ക്ഷീണം അവര്‍ ലങ്കയ്‌ക്കെതിരേ തീര്‍ക്കുകയായിരുന്നു.
ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്തത് ലങ്കയായിരുന്നു. ആറു വിക്കറ്റിന് 138 റണ്‍സെന്ന അത്ര വെല്ലുവിളിയുയര്‍ത്താത്ത സ്‌കോറാണ് അവര്‍ക്കു നേടാനായത്. നായകന്‍ കുമാര്‍ സങ്കക്കാരയ്‌ക്കൊഴികെ (64*) മറ്റാര്‍ക്കും പാക് ബൗളിങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 52 ബോളില്‍ ഏഴു ബൗണ്ടറികളോടെയാണ് സങ്കക്കാര ടോപ്‌സ്‌കോററായത്. ആഞ്ചലോ മാത്യൂസ് പുറത്താവാതെ 35 റണ്‍സ് നേടി. 24 ബോളില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
മറുപടിയില്‍ 18.4 ഓവറില്‍ രണ്ടു വിക്കറ്റിനു പാകിസ്താന്‍ ലക്ഷ്യത്തിലെത്തി. ഷാഹിദ് അഫ്രീഡി 40 ബോളില്‍ രണ്ടു വീതം ബൗണ്ടറികളും സിക്‌സറുമടക്കം പുറത്താവാതെ 54 റണ്‍സെടുത്തു. അഫ്രീഡിയാണ് മാന്‍ ഓഫ് ദി മാച്ചായത്.