ലോർഡ്സിൽ 'കപിലിന്റെ ചെകുത്താന്മാരാ'കാൻ ഇന്ത്യയുടെ പെൺപട്ടാളം.. വനിതാ ലോകകപ്പ് ഫൈനൽ നാളെ, പ്രിവ്യൂ!
ലോർഡ്സിൽ 'കപിലിന്റെ ചെകുത്താന്മാരാ'കാൻ ഇന്ത്യയുടെ പെൺപട്ടാളം.. വനിതാ ലോകകപ്പ് ഫൈനൽ നാളെ, പ്രിവ്യൂ!
ലണ്ടൻ: ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്സിൽ മറ്റൊരു ലോകകപ്പ് ഫൈനലിന് ഇന്ത്യ ഇറങ്ങുന്നു. കൃത്യം 34 വർഷം മുൻപ് കപിൽദേവിൻറെ ചെകുത്താൻന്മാർ ആദ്യമായി ലോകകപ്പ് ജയിച്ച അതേ ഗ്രൗണ്ടിൽ. വനിതാ ലോകകപ്പ് ഫൈനലിൽ ഞായറാഴ്ച ഇന്ത്യൻ പെൺപട്ടാളത്തിന് ആതിഥേയരായ ഇംഗ്ലണ്ടാണ് എതിരാളികൾ. ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് കളി. മത്സരം സ്റ്റാർ സ്പോർട്സ് ചാനലുകളിൽ തത്സമയം കാണാം.
ഇന്ത്യ ആത്മവിശ്വാസത്തിൽ
കരുത്തരും നിലവിലെ ചാമ്പ്യന്മാരുമായ ഓസ്ട്രേലിയയെ 36 റൺസിന് തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ബാറ്റിംഗിൽ മാത്രമല്ല ബൗളിംഗിലും മികച്ച പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. ഹർമൻപ്രീത് കൗറിന്റെ സെഞ്ചുറിയായിരുന്നു ബാറ്റിംഗിൽ ഇന്ത്യയുടെ കരുത്ത്. ബൗളിംഗിലാകട്ടെ ദീപ്തി ശർമയും പാണ്ഡെയും ജുലൻ ഗോസ്വാമിയും മികച്ചുനിന്നു.

ഗുഡ് ബൈ മിതാലി രാജ്, ജുലൻ ഗോസ്വാമി
തങ്ങളുടെ അവസാന ലോകകപ്പ് കളിക്കുന്ന ക്യാപ്റ്റൻ മിതാലി രാജിന് വിജയത്തിൽ കുറഞ്ഞതൊന്നും നൽകി യാത്രയയക്കാൻ ഇന്ത്യൻ പെൺകുട്ടികൾക്ക് കഴിയില്ല. 392 റൺസുമായി ടോപ് സ്കോറർമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് മിതാലി രാജ് ഇപ്പോൾ. മിതാലി രാജിന് മാത്രമല്ല വെറ്ററൻ ഫാസ്റ്റ് ബൗളർ ജുലൻ ഗോസ്വാമിക്കും ഇത് അവസാന ലോകകപ്പ് മത്സരമാകും.

ഇംഗ്ലണ്ടിന് മുന്നറിയിപ്പ്
ലോകകപ്പ് ഫൈനലിൽ കാര്യങ്ങൾ അത്ര എളുപ്പമായിരിക്കില്ല എന്ന് ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജ് ഇംഗ്ലണ്ടിന് മുന്നറിയിപ്പ് കൊടുത്തുകഴിഞ്ഞു. ലോകകപ്പിലെ തങ്ങളുടെ ആദ്യമത്സരത്തിൽ ഇംഗ്ലണ്ടിനെ ഇന്ത്യ തോൽപ്പിച്ചിരുന്നു. ഇതും ക്യാപ്റ്റനും ടീമിനും ആത്മവിശ്വാസം നൽകുന്ന കാര്യമാണ്.

ബാറ്റിംഗ് ഫോം നിര്‍ണായകം
ഓസ്ട്രേലിയയ്ക്കെതിരെ സെഞ്ചുറി നേടിയ ഹർമൻപ്രീത് കൗർ, ക്യാപ്റ്റന്‍ മിതാലി രാജ്, ദീപ്തി ശർമ, പൂനം റൗത്ത്, വേദ കൃഷ്ണമൂർത്തി എന്നിവർ അണിനിരക്കുന്ന ബാറ്റിംഗ് നിരയാണ് ഇന്ത്യയുടെ കരുത്ത്. ആദ്യമത്സരങ്ങൾക്ക് ശേഷം ഗ്ലാമർ താരം സ്മൃതി മന്ദാന ഫോമൗട്ടായതാണ് ഏക പ്രശ്നം. ജുലൻ ഗോസ്വാമി, പാണ്ഡെ എന്നിവർ നയിക്കുന്ന ബൗളിംഗ് നിരയും ഭേദമാണ്.

വലിയ പ്രതീക്ഷകൾ
ഈ ലോകകപ്പിൽ തുടക്കം മുതൽ മികച്ച ഫോമിലാണ് ഇന്ത്യ കളിക്കുന്നത്. കരുത്തരായ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്താൻ തുടങ്ങിയവരെല്ലാം ഇന്ത്യൻ വനിതകളുടെ കൈക്കരുത്ത് അറിഞ്ഞു. സച്ചിൻ, കോലി, ഗാംഗുലി, ശാസ്ത്രി, രോഹിത് ശർമ, സേവാഗ് തുടങ്ങി പ്രമുഖ താരങ്ങളും ആരാധകരും വലിയ ആവേശത്തോടെയാണ് വനിതാ ലോകകപ്പ് ഫൈനലിനെ കാത്തിരിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications