ദുബായ്: വിശാഖപട്ടണം ടെസ്റ്റില്‍ ബാറ്റുകൊണ്ടു തിളങ്ങാന്‍ ഇന്ത്യന്‍ നായകന് കോലിക്കായിരുന്നില്ല. ഇതോടെ, ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ കോലിയുടെ പോയിന്റുകളും ഇടിഞ്ഞു. പക്ഷെ പൂനെയിലെ മാസ്മരിക പ്രകടനംകൊണ്ട് കളം തിരിച്ചുപിടിച്ചിരിക്കുകയാണ് താരം. റാഞ്ചിയിലും ഇപ്പോഴത്തെ ഫോം ആവര്‍ത്തിച്ചാല്‍ ടെസ്റ്റില്‍ ലോക ഒന്നാം നമ്പര്‍ ബാറ്റ്സ്മാനായി മാറും വിരാട് കോലി.
നിലവില്‍ ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്താണ് പട്ടികയില്‍ ഒന്നാമത്. 937 പോയിന്റുകളുണ്ട് സ്മിത്തിന്. കോലിക്ക് 936 പോയിന്റുകളും. കോലിക്ക് പുറമെ ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാളും ഐസിസി ലോക റാങ്കിങ്ങില്‍ മുന്നേറ്റം കുറിച്ചു. ആദ്യ ഇന്നിങ്സിലെ സെഞ്ചുറിക്കരുത്തില്‍ പട്ടികയിലെ ആദ്യ ഇരുപതില്‍ ഒരാളായി മായങ്ക്. താരമിപ്പോള്‍ 17 ആം സ്ഥാനത്താണ്.
ബൗളര്‍മാരുടെ പട്ടികയിലും ഇന്ത്യന്‍ താരങ്ങള്‍ വലിയ കുതിച്ചു ചാട്ടങ്ങള്‍ നടത്തിയതു കാണാം. രവിചന്ദ്രൻ അശ്വിന് മൂന്നു പടി കയറി ഏഴാമതാണ്. ഉമേഷ് യാദവ് ആറു സ്ഥാനങ്ങള്‍ ചാടി 25 ആം സ്ഥാനത്തും. പൂനെയില്‍ ഇരു താരങ്ങളും ആറു വിക്കറ്റുകള്‍ വീതം വീഴ്ത്തിയിരുന്നു. നിലവില്‍ ഓസീസ് താരം പാറ്റ് കമ്മിന്‍സാണ് ടെസ്റ്റിലെ ഒന്നാം നമ്പര്‍ ബൗളര്‍.
Most Read: ആറു വിക്കറ്റുമായി തിരിച്ചുവരവ്... ക്രെഡിറ്റ് അവനു തന്നെ, ടീമംഗത്തെ പുകഴ്ത്തി ഉമേഷ്
പൂനെ ടെസ്റ്റിന്റെ പശ്ചാത്തലത്തിൽ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ വാലറ്റക്കാരായ വെര്‍നോന്‍ ഫിലാന്‍ഡറും കേശവ് മഹാരാജും ബാറ്റിങ് റാങ്കിങ് മെച്ചപ്പെടുത്തിയെന്നത് ശ്രദ്ധേയം. ഇന്ത്യന്‍ ബൗളര്‍മാരെ ചെറുത്തുനിന്ന ഫിലാന്‍ഡര്‍ 92 ആം സ്ഥാനത്തു നിന്നും 82 ആം സ്ഥാനത്തേക്ക് വന്നെത്തി. സമാനമായി കേശവ് മഹാരാജും 130 -ല്‍ നിന്നും 115 ആം സ്ഥാനത്തേക്ക് നില ഭേദപ്പെടുത്തി.
ഫ്രീഡം പരമ്പരയിലെ രണ്ടാം ടെസ്റ്റും ജയിച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ ഇന്ത്യ ബഹുദൂരം മുന്നിലാണ്. കളിച്ച നാലു ടെസ്റ്റ് മത്സരങ്ങളും ജയിച്ച ഇന്ത്യയ്ക്ക് (ഒരു പരമ്പര ജയം ഉള്‍പ്പെടും) 200 പോയിന്റുകളുണ്ട്. 120 പോയിന്റുകളുമായി ന്യൂസിലാന്‍ഡാണ് പട്ടികയില്‍ തൊട്ടുപിറകില്‍.