ലണ്ടന്‍: ഐസിസിയുടെ ഏകദിന ലോകകപ്പിന് ഇംഗ്ലണ്ടില്‍ കൊടിയിറങ്ങിയെങ്കിലും ഫൈനലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇപ്പോഴും പുകയുകയാണ്. ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മിലുള്ള കലാശപ്പോരാട്ടം നിശ്ചിത ഓവറിലും തുടര്‍ന്നുള്ള സൂപ്പര്‍ ഓവറിലും ടൈയില്‍ കലാശിച്ചിരുന്നു. ഇതോടെ കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ടീമെന്ന നിയമത്തിന്റെ പിന്‍ബലത്തില്‍ ഇംഗ്ലണ്ട് കന്നി ലോകകപ്പ് സ്വന്തമാക്കുകയായിരുന്നു. ഐസിസിയുടെ ഈ വിചിത്രമായ നിയമത്തിനെതിരേ പലരും രംഗത്തു വന്നു കഴിഞ്ഞു.
മല്‍സരം ടൈ ആയതിനാല്‍ ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും കിരീടം പങ്കിടുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും ഐസിസി ഇത് ഗൗരവമായി എടുക്കണമായിരുന്നുവെന്നും ന്യൂസിലാന്‍ഡ് കോച്ച് ഗാരി സ്‌റ്റെഡ് അഭിപ്രായപ്പെട്ടു. ഏഴാഴ്ചയിലേറെ നീണ്ട മല്‍സരങ്ങള്‍ക്കൊടുവില്‍ അവസാന ദിവസം ആരും ജയിച്ചില്ലെങ്കില്‍ അതും ഐസിസി അംഗീകരിക്കണമായിരുന്നു. എല്ലാ കാര്യങ്ങളും പുനപ്പരിശോധനയ്ക്കു വിധേയമാക്കേണ്ടതുണ്ട്. ഇതിന് ഏറ്റവും ഉചിതമായ സമയാണ് ഇപ്പോഴത്തേതെന്നും സ്‌റ്റെഡ് വിശദമാക്കി.
ഇത് ലോകകപ്പ് ഫ്‌ളോപ്പ് ഇലവന്‍.... നാണക്കേടായി ഒരു ഇന്ത്യന്‍ താരവും!! സര്‍ഫ്രാസ് ക്യാപ്റ്റന്‍
കിരീടം ഇരുടീമുകളും പങ്കിടുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്ന അഭിപ്രായം തന്നെയാണ് ന്യൂസിലാന്‍ഡിന്റെ ബാറ്റിങ് കോച്ചും മുന്‍ താരവുമായ ക്രെയ്ഗ് മക്മില്ലനുമുള്ളത്. ഏഴാഴ്ച നീണ്ടുനിന്ന ഇതുപോലൊരു ടൂര്‍ണമെന്റിനൊടുവില്‍ അവസാന കളിയില്‍ ഇരുടീമുകളും 50 ഓവറിലും സൂപ്പര്‍ ഓവറിലും ഒരേ റണ്‍സാണ് നേടിയത്. അങ്ങനെ വരുമ്പോള്‍ രണ്ടു ടീമുകള്‍ക്കും കൂടി കിരീടം പങ്കിട്ടു കൊടുക്കുന്നതായിരുന്നു ഉചിതമായ കാര്യമെന്ന് മക്മില്ലന്‍ ചൂണ്ടിക്കാട്ടി.