ലേസി എലഗന്റ് രോഹിത് ശർമ
വർത്തമാന ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണർമാരുടെ കൂട്ടത്തിലാണ് രോഹിത് ശർമയ്ക്ക് സ്ഥാനം. രോഹിതിനെക്കുറിച്ച് എല്ലാവരും പറയുക ലേസി എലഗന്റ് എന്നാണ്. രോഹിതിന് ആ അഭിപ്രായം ഇല്ലെങ്കിലും. അത്രയ്ക്കും സ്മൂത്ത് ആണ് രോഹിതിൻറെ ബാറ്റിംഗ്. ഫോമിലായാൽ അതൊരു ട്രീറ്റ് തന്നെയാണ്. ബംഗ്ലാദേശിനെതിരെ രോഹിത് കളിച്ചത് അത്തരമൊരു ഇന്നിംഗ്സാണ്.
രണ്ട് കട്ടിങും ഒരു പുള്ളിംഗും
ഇന്ത്യൻ ടീമിലെ നല്ല പുള്ളർമാരിൽ ഒരാളാണ് രോഹിത്. ബംഗ്ലാദേശിനെതിരായ സെഞ്ചുറിയിലും ഇഷ്ടം പോലെ കട്ട്, പുൾ ഷോട്ടുകൾ രോഹിത് കളിച്ചു. മനോഹരമായ ചില ഡ്രൈവുകളും. 129 പന്തിൽ 15 ഫോറും 1 സിക്സും സഹിതമാണ് രോഹിത് 123 റൺസടിച്ചത്. ആദ്യമൊക്കെ ബൗണ്ടറികളെ മാത്രം ആശ്രയിച്ച രോഹിത് നിലയുറപ്പിച്ചതോടെ കളിയിൽ നിയന്ത്രണം ഏറ്റെടുത്തു.
കോലിയുടെ ക്ലാസ്
വിരാട് കോലി ഇപ്പോൾ കളിക്കുന്ന ഫോമും കോലിയുടെ ക്ലാസുമൊന്നും ബംഗ്ലാദേശ് ബൗളർമാർക്ക് താങ്ങാൻ പറ്റുന്നതിലും അപ്പുറത്താണ്. ക്രീസിലെത്തി ആദ്യ പന്തിൽ തുടങ്ങും കോലിയുടെ മേധാവിത്വം. രോഹിത് ശർമ പറഞ്ഞത് പോലെ, രാത്രി മുഴുവൻ ബാറ്റ് ചെയ്യുകയായിരുന്നു കോലി എന്ന് തോന്നിപ്പോകും. അത്രയ്ക്കും ടൈമിങ്. 78 പന്തിൽ 13 ഫോറടക്കം 96 റൺസെടുത്ത് കോലി പുറത്താകാതെ നിന്നു.
ധവാൻ സ്പെഷലിസ്റ്റ്
ചാമ്പ്യൻസ് ട്രോഫി സ്പെഷലിസ്റ്റായ ശിഖർ ധവാൻറെ വകയായിരുന്നു ഇന്ത്യയുടെ മികച്ച തുടക്കം. 34 പന്തിൽ ഏഴ് ഫോറും 1 സിക്സും. തുടക്കം മുതൽ തികഞ്‍ഞ ആധിപത്യത്തോടെയാണ് ധവാൻ ബാറ്റ് വീശിയത്. അർധസെഞ്ചുറിക്ക് തൊട്ടടുത്ത് വെച്ച് ധവാൻ പുറത്താകുമ്പോൾ ഇന്ത്യയുടെ സ്കോറും ഓപ്പണിങ് കൂട്ടുകെട്ടും സെഞ്ചുറിക്ക് അരികിലെത്തിയിരുന്നു.
ബൗളിംഗിൽ അപ്രതീക്ഷിത ട്വിസ്റ്റ്
ഒന്നാമത്തെ ഓവറിൽ സൗമ്യ സർക്കാരിനെ നഷ്ടമായ ബംഗ്ലാദേശ് ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് തിരിച്ചടിച്ചു. ഒരു ഘട്ടത്തിൽ രണ്ട് വിക്കറ്റിന് 150 കടന്ന ബംഗ്ലാദേശ് 300 കടക്കും എന്ന് തോന്നിച്ചു. എന്നാൽ കേദാർ ജാദവ്, ഭുമ്ര എന്നിവരിലൂടെ ഇന്ത്യ തിരിച്ചടിച്ചു. അവസാന ഓവറുകളിൽ വിക്കറ്റും വീഴ്ത്തി റണ്ണും നിയന്ത്രിച്ചതോടെ ബംഗ്ലാദേശ് ഫ്ലാറ്റ്.
അവസരം കളഞ്ഞ് ബംഗ്ലാദേശ്
ബാറ്റിംഗിൽ കിട്ടിയ മുൻതൂക്കം ലക്ഷ്യബോധമില്ലാതെ കളിച്ച് നശിപ്പിക്കുകയാണ് ബംഗ്ലാദേശ് ചെയ്തത്. വലിച്ചടിച്ച് വിക്കറ്റും കളഞ്ഞു. മുസ്താഫിസുർ, മൊർത്താസ - രൂബൻ - ടസ്കിൻ എന്നിങ്ങനെ നാല് ഫാസ്റ്റ് ബൗളർമാരെ ഇറക്കിയിട്ടും ബൗളിംഗിലാകട്ടെ ഇന്ത്യൻ ബാറ്റിംഗിനെ ഒന്ന് പരീക്ഷിക്കാൻ പോലും അവർക്ക് പറ്റിയില്ല. തുടക്കം മുതലേ കളി കൈവിട്ട പോലെയായിരുന്നു അവരുടെ ശരീര ഭാഷ.