
ശിഖർ ധവാന്റെ ചാമ്പ്യൻസ് ട്രോഫി പ്രേമം
ഇംഗ്ലണ്ടിനെയും ചാമ്പ്യൻസ് ട്രോഫിയെയും ഇത്രയും സ്നേഹിക്കുന്ന ഒരു ഇന്ത്യൻ താരം വേറെയുണ്ടാകില്ല. കരിയറിലെ പത്താം സെഞ്ചുറിയാണ് ധവാൻ ശ്രീലങ്കയ്ക്കെതിരെ അടിച്ചെടുത്തത്. 128 പന്തിൽ 15 ഫോറും 1 സിക്സും സഹിതമാണ് ധവാൻ 125 റൺസടിച്ചത്.

രോഹിത് ശർമയ്ക്ക് സെഞ്ചുറി നഷ്ടം
തുടർച്ചയായ രണ്ടാം മത്സരത്തിലും ഓപ്പണർ രോഹിത് ശർമയ്ക്ക് സെഞ്ചുറി നഷ്ടപ്പെടുന്ന കാഴ്ചയാണ് ചാമ്പ്യൻസ് ട്രോഫിയിൽ കണ്ടത്. 78 റൺസ്. 79 പന്തുകൾ നേരിട്ട രോഹിത് ആറ് ഫോറും മൂന്ന് സിക്സും അടിച്ചിരുന്നു. പാകിസ്താനെതിരെ രോഹിത് 91 റൺസടിച്ചാണ് പുറത്തായത്.

ഓപ്പണിങ് പാർട്ണർഷിപ്പ്
പാകിസ്താനെതിരെ 136 റൺസായിരുന്നു ഒന്നാം വിക്കറ്റിൽ ധവാനും രോഹിതും ചേർന്ന് അടിച്ചത്. ശ്രീലങ്കയ്ക്കെതിരെ ഇരുവരും ചേർന്ന് 138 റൺസടിച്ചു. രോഹിതും ധവാനും ചേർന്നടിക്കുന്ന പത്താമത്തെ സെഞ്ചുറി കൂട്ടുകെട്ടാണ് ഇത്. അതും വെറും 56 ഇന്നിംഗ്സിൽ.

കോലിയുടെ ഗോൾഡൻ ഡക്ക്
24.5 ഓവറിൽ സ്കോർ 138ൽ നിൽക്കേ രോഹിത് ശര്‍മ പുറത്തായതിന് പിന്നാലെ വന്ന ക്യാപ്റ്റൻ വിരാട് കോലി ഡക്കിന് ഔട്ടായത് ഇന്ത്യയെ ശരിക്കും ഞെട്ടിച്ചു. നുവാൻ പ്രദീപ് ഓഫ് സ്റ്റംപിന് പുറത്ത് എറിഞ്ഞ പന്തിൽ ബാറ്റ് വെച്ച് വിരാട് കോലിയെ വിക്കറ്റ് കീപ്പർ പിടിച്ച് പുറത്താക്കുകയായിരുന്നു. യുവരാജ് സിംഗ് 7 റൺസെടുത്ത് പുറത്തായി.

ധോണിയുടെ തകർപ്പൻ ബാറ്റിംഗ്
52 പന്തിൽ ഏഴ് ഫോറും രണ്ട് സിക്സും പറത്തി മുൻ ക്യാപ്റ്റൻ എം എസ് ധോണി 63 റൺസടിച്ചാണ് ഇന്ത്യൻ സ്കോർ 300 കടത്തിയത്. ഹർദീക് പാണ്ഡ്യ ഒരു സിക്സടിച്ചെങ്കിലും അടുത്ത പന്തിൽ പുറത്തായി. കേദാർ ജാദവ് 13 പന്തില്‍ 25 റൺസടിച്ചു. ഇന്ത്യ ആകെ അടിച്ചത് 6 വിക്കറ്റിന് 321.

പതറാതെ ശ്രീലങ്ക
ഡിക്ക് വാലയെ നേരത്തെ നഷ്ടമായെങ്കിലും ശ്രീലങ്കയ്ക്ക് വേണ്ടി മൂന്നാം വിക്കറ്റിൽ ഗുണതിലകെയും മെൻഡിസും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ട് ഉയർത്തി. ഗുണതിലകെ 76ഉം മെൻഡിസ് 89ഉം റൺസെടുത്തപ്പോൾ ക്യാപ്റ്റൻ ആഞ്ജലോ മാത്യൂസ്, ഗുണരത്നെ, കുശാൽ പെരേരെ എന്നിവർ ലങ്കയുടെ ജയം ഉറപ്പിച്ചു.

തിരിച്ചടിയായത് ബൗളിംഗ്
മുനയിലാത്ത ബൗളിംഗും ഫീൽഡിങുമാണ് ഇന്ത്യയ്ക്ക് വിനയായത്. ടീമിലെ ഏക സ്പിന്നറായ രവീന്ദ്ര ജഡേജ ആറോവറിൽ 52 റൺസ് വഴങ്ങി. പാണ്ഡ്യ 7 ഓവറിൽ 51. ഉമേഷ് യാദവ് 9.4 ഓവറിൽ വിട്ടുകൊടുത്തത് 67 റൺസ്. ഭുമ്ര, ഭുവനേശ്വർ കുമാർ എന്നിവരും പരാജയപ്പെട്ടതോടെ കോലിക്ക് തന്നെ പന്തെടുക്കേണ്ടി വന്നു. എന്നാൽ ബാറ്റിംഗിലും ക്യാപ്റ്റൻസിയിലും മാത്രമല്ല, ബൗളിംഗിലും കോലിക്ക് തിലങ്ങാനായില്ല.


Click it and Unblock the Notifications











