
തകർന്ന് തരിപ്പണമായ തുടക്കം
266 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ബാംഗ്ലാദേശിന് ഒരിക്കലും ആഗ്രഹിക്കാത്ത തുടക്കമാണ് കിട്ടിയത്. രണ്ടാം പന്തിൽ ഇൻ ഫോം ബാറ്റ്സ്മാൻ തമിം ഇഖ്ബാൽ പുറത്ത്. 3 റൺസുമായി സൗമ്യ സർക്കാരും പിന്നാലെ സാബിർ റഹ്മാനും മുഷ്ഫിക്കർ റഹിമും പുറത്താകുമ്പോൾ ബംഗ്ലാ സ്കോർ ബോർഡിൽ ആകെ 33 റൺസ്.

പൊളിച്ചടുക്കി സൗത്തി
ആദ്യസ്പെല്ലിൽ ബംഗ്ലാദേശിന്റെ വിക്കറ്റുകൾ കയ്യിലിട്ട് അമ്മാനമാടുകയായിരുന്നു ഫാസ്റ്റ് ബൗളർ ടിം സൗത്തി. ആദ്യത്തെ മൂന്ന് പേരെയും സൗത്തി പുറത്താക്കി. മുഷ്ഫിക്കറിനെ മിൽനെയും. തോൽവി മുന്നിൽ കണ്ട് ബംഗ്ലാദേശ് പകച്ചുപോയ നിമിഷങ്ങൾ.

അനിവാര്യമായ കൂട്ടുകെട്ട്
എന്നാൽ ബംഗ്ലാ നിരയിലെ ഏറ്റവും കംപോസ്ഡ് ആയ രണ്ട് ബാറ്റ്സ്മാൻമാർ ബാക്കിയുണ്ടായിരുന്നു. ഷക്കീബ് അൽ ഹസനും മഹമ്മദുള്ളയും. ഇരുവരും ചേർന്ന് ഇരട്ടസെഞ്ചുറി കൂട്ടുകെട്ടിലൂടെ ബംഗ്ലാദേശിനെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു. ബംഗ്ലാദേശിന് 5 വിക്കറ്റ് ജയവും സെമി ഫൈനൽ പ്രതീക്ഷയും.

രണ്ടുപേർക്കും സെഞ്ചുറി
ന്യൂസിലൻഡ് ബൗളർമാരെ സമർഥമായി നേരിട്ട് ഇരുവരും സെഞ്ചുറി നേടി. 115 പന്തിൽ 11 ഫോറും 1 സിക്സുമായി ഷക്കീബ് 114 റൺസെടുത്തു പുറത്തായി. 107 പന്തിൽ 8 ഫോറും 2 സിക്സുമായി മഹമ്മദുള്ള പുറത്താകാതെ നിന്നു. ഷക്കിബാണ് മാൻ ഓഫ് ദ മാച്ച്.

വമ്പൻ സ്കോർ നശിപ്പിച്ച് കീവിസ്
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 265 റൺസാണ് അടിച്ചത്. 63 റൺസെടുത്ത റോസ് ടെയ്ലറാണ് ടോപ് സ്കോറർ. ക്യാപ്റ്റൻ കെയ്ൻ വില്യംസൺ 57 റൺസെടുത്തു. ഗുപ്ടിൽ 33, നീൽ ബ്രൂം 36, ജെയിംസ് നീശം 23 എന്നിവരാണ് ന്യൂസിലാൻഡിൻറെ പ്രധാന സ്കോറർമാർ. ബംഗ്ലാദേശിന് വേണ്ടി മൊസദേക് ഹസൻ 3 വിക്കറ്റ് വീഴ്ത്തി.

എ ഗ്രൂപ്പിൽ കളി ഇങ്ങനെ
തുടർച്ചയായ രണ്ട് വിജയങ്ങളോടെ ഗ്രൂപ്പ് എയിൽ നിന്നും ഇംഗ്ലണ്ട് ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിന് യോഗ്യത നേടിക്കഴിഞ്ഞു. ഗ്രൂപ്പ് എയിലെ അവസാന മത്സരം ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലാണ്. ഈ കളി ജയിച്ചാൽ ഓസ്ട്രേലിയയ്ക്കും സെമി ഉറപ്പിക്കാം. എന്നാൽ ഓസ്ട്രേലിയ തോൽക്കുകയോ, മഴമൂലം കളി മുടങ്ങുകയോ ചെയ്താൽ ബംഗ്ലാദേശിന് സാധ്യതയുണ്ട്.


Click it and Unblock the Notifications











