അന്താരാഷ്ട്ര പുരുഷ ടി20യിൽ നിർണായക മാറ്റങ്ങൾക്ക് ഒരുങ്ങി ഐസിസി. പവർപ്ലേ നിയമങ്ങളിൽ മാറ്റം വരുത്താൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അംഗീകാരം നൽകിയതായാണ് ഏറ്റവും ഒടുവിൽ വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിലെ മത്സരങ്ങളിൽ ഓവറുകൾ വെട്ടികുറയ്ക്കുമ്പോൾ ഉണ്ടാവുന്ന സാഹചര്യത്തിൽ പവർപ്ലേ നിയമം സന്തുലിതം അല്ലെന്ന ആക്ഷേപം ഉള്ള സാഹചര്യത്തിലാണ് നിർണായക മാറ്റം.
ഒരു മത്സരത്തിലെ ഓവറുകൾ വെട്ടിക്കുറച്ചാൽ, പവർപ്ലേ ഏറ്റവും അടുത്തുള്ള പന്തിലേക്ക് റൗണ്ട് ചെയ്യപ്പെടും എന്നതാണ് പുതിയ നിയമം. നേരത്തെ അത് ഏറ്റവും അടുത്തുള്ള ഓവറിലേക്ക് റൗണ്ട് ചെയ്യപ്പെടുന്ന രീതിയായിരുന്നു നിലവിൽ ഉണ്ടായിരുന്നത്. ഉദാഹരണത്തിന്, ഏതെങ്കിലും കാരണത്താൽ ഒരു മത്സരം എട്ട് ഓവറായി ചുരുക്കിയാൽ, പവർപ്ലേ മൂന്ന് ഫുൾ ഓവറുകളായിരുന്നു ഇതുവരെ എന്നാൽ പുതിയ നിയമപ്രകാരം, അത് 2.2 ഓവറുകളായിരിക്കും.

മുൻ രീതി കണക്കുകൂട്ടലുകളിൽ പൊരുത്തക്കേടുകൾ ഉണ്ടാക്കിയിരുന്നു. ഒരു പൂർണ മത്സരത്തിൽ, പവർപ്ലേ ഓവറുകളുടെ 30 ശതമാനമായാണ് കണക്കാക്കുന്നത്. എന്നാൽ വിവിധ കാരണങ്ങളാൽ മത്സരത്തിലെ ഓവറുകൾ വെട്ടിച്ചുരുക്കുമ്പോൾ ഈ സമവാക്യം തടസപ്പെടുകയാണ് ഉണ്ടായത്. ഏറ്റവും പുതിയ നിയമ മാറ്റം മുൻ നിശ്ചയിച്ചത് പോലെയുള്ള ലക്ഷ്യത്തോട് അടുത്ത് നിൽക്കും. പുതിയ നിയമം ജൂലൈ മുതൽ പ്രാബല്യത്തിൽ വരും.
'ഇംഗ്ലണ്ടിൽ നടന്ന ടി20 ബ്ലാസ്‌റ്റിൽ വർഷങ്ങളായി ഈ ടേബിൾ ഉപയോഗിച്ചുവരുന്നു, ഒരു ഓവറിന്റെ മധ്യത്തിൽ പവർപ്ലേ അവസാനിപ്പിക്കുന്നത് കളിക്കാർക്കോ ഒഫിഷ്യലുകൾക്കോ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല; എന്നാണ് ഐസിസിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.പവർ പ്ലേയിൽ രണ്ട് ഫീൽഡർമാരെ മാത്രമേ സർക്കിളിന് പുറത്ത് നിർത്താൻ കഴിയൂ, പുതിയ നിയമം വരുന്നതോടെ അതിന്റെ സമയം കുറയും. പെട്ടെന്ന് തന്നെ മൂന്ന് ഫീൽഡർമാരെ കൂടി പുറത്തേക്ക് നിർത്താം.
പുതിയ പവർപ്ലേ ടേബിൾ
അഞ്ച് ഓവർ ഇന്നിംഗ്‌സിന് 1.3 ഓവറുകൾ പവർപ്ലേയായിരിക്കും. സമാനമായി ആറ് ഓവർ ഇന്നിംഗ്‌സിന് 1.5 ഓവർ പവർപ്ലേയും, ഏഴ് ഓവർ ഇന്നിംഗ്‌സിന് 2.1 ഓവർ പവർപ്ലേയും, എട്ട് ഓവർ ഇന്നിംഗ്‌സിന് 2.2 ഓവറും, ഒമ്പത് ഓവർ ഇന്നിംഗ്‌സിന് 2.4 ഓവർ പവർപ്ലേയും ഉണ്ടായിരിക്കുമെന്ന് ഐസിസി വെബ്‌സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഐസിസി കൊണ്ടുവന്ന മറ്റ് സുപ്രധാന മാറ്റങ്ങൾ
കുറഞ്ഞ ഓവർ നിരക്ക് നിയന്ത്രിക്കാൻ ഇനി ടെസ്‌റ്റ് മത്സരങ്ങളിൽ സ്‌റ്റോപ്പ് വാച്ച് ഉപയോഗിക്കും. കഴിഞ്ഞ വർഷം വൈറ്റ്-ബോൾ ക്രിക്കറ്റിൽ ഈ നിയമം അവതരിപ്പിച്ചിരുന്നു, ഇപ്പോൾ ഇത് ടെസ്‌റ്റിലും നടപ്പിലാക്കി തുടങ്ങി. മറ്റൊരു വലിയ മാറ്റത്തിൽ, മത്സരത്തിന് മുമ്പ് ടീമുകൾ അവരുടെ കൺകഷൻ പകരക്കാരെ അറിയിക്കേണ്ടി വരും.
കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടുകളിൽ ഒരു ഓൾറൗണ്ടർ, ഒരു ബാറ്റർ, ഒരു വിക്കറ്റ് കീപ്പർ, ഒരു പേസർ, ഒരു സ്‌പിന്നർ എന്നിവർ ഉണ്ടായിരിക്കണം എന്നാണ് നിയമം. അതുപോലെ, ഉമിനീർ ഉപയോഗിക്കുന്നത് പന്ത് മാറ്റാൻ നിർബന്ധമാക്കില്ല, പകരം അത് അമ്പയർമാരുടെ തീരുമാനമായിരിക്കും. ഇത്തരത്തിൽ നിർണായകമായ ഒരുപാട് മാറ്റങ്ങളാണ് ഐസിസി കൊണ്ട് വരുന്നത്.
പന്തിന്റെ അവസ്ഥയിൽ കാര്യമായ മാറ്റം വന്നിട്ടുണ്ടെന്ന് അമ്പയർമാർക്ക് തോന്നിയാൽ മാത്രമേ പന്ത് മാറ്റുന്നതിനെക്കുറിച്ച് പരിഗണിക്കൂ എന്നാണ് പുതിയ നിയമം നിഷ്‌കർഷിക്കുന്നത്. ഇത്രയൊക്കെ ആണെങ്കിലും ആദ്യഘട്ടത്തിൽ പുരുഷ ക്രിക്കറ്റിൽ മാത്രമേ ഈ നിയമങ്ങൾ നടപ്പിലാക്കൂ എന്നാണ് ഐസിസി അറിയിച്ചിരിക്കുന്നത്. വനിതാ ക്രിക്കറ്റിലെ നിയമങ്ങൾ വർഷാവസാനം സമാനമായി പരിഷ്‌കരിച്ചേക്കും.