ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണ് വിരാട് കോഹ്‍ലി. അദ്ദേഹം ക്രിക്കറ്റ് ലോകത്തിന് നൽകിയ സംഭാവനകൾ വളരെ വലുതാണ്. ഐപിഎല്ലിന്റെ തുടക്കം മുതൽ റോയൽ ചലഞ്ചേഴ്സ് ബെംഗളുരുവിനായി കളത്തിലിറങ്ങുന്ന കോഹ്‍ലി ലോകത്തെ ഏത് വലിയ ബൗളർമാരെയും ബൗണ്ടറി കടത്തും. അതിന് തെളിവാണ് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം എന്ന റെക്കോർഡ്. എന്നാൽ, ഒരു ഇതിഹാസ താരം അദ്ദേഹത്തിന് സൂപ്പർ ഓവർ എറിഞ്ഞാൽ വിരാടിന് അത് മറികടക്കാൻ സാധിക്കില്ല എന്നാണ് വിഖ്യാദ കമന്റേറ്റർ ഇയാൻ ബിഷപ്പ് പറയുന്നത്.
പാക് ഇതിഹാസം വസീം അക്രം വിരാട് കോഹ്‍ലിക്കെതിരെ സൂപ്പർ ഓവർ എറിയാൻ വന്നാൽ, ആരായിരിക്കും വിജയിക്കുക എന്നതായിരുന്നു ചോദ്യം. ഈ ചോദ്യത്തിന് വളരെ വ്യക്തമായ ഒരു മറുപടിയുമായാണ് വിഖ്യാത കമന്റേറ്ററും വെസ്റ്റ് ഇൻഡീസ് മുൻ താരവുമായ ഇയാൻ ബിഷപ്പ് രംഗത്തെത്തിയിരിക്കുന്നത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വിവിധ തലമുറകളിലെ ഇതിഹാസങ്ങൾ നേർക്കുനേർ വരുന്ന പോരാട്ടങ്ങളെ ബിഷപ്പ് വിലയിരുത്തുകയുണ്ടായി. കോഹ്‌ലിയുടെ ബാറ്റിംഗ് കരുത്തിനെ ലോകം മുഴുവൻ വാഴ്ത്തുമ്പോഴും, ഒരു സൂപ്പർ ഓവർ പോരാട്ടത്തിൽ താൻ വസീം അക്രത്തിനൊപ്പമേ നിൽക്കൂ എന്നാണ് ബിഷപ്പ് പറയുന്നത്.

വസീം ഭായിയുടെ പന്തുകളെ നേരിടുക എന്നത് ലോകത്തെ ഏത് വമ്പൻ ബാറ്റ്‌സ്മാനും വെല്ലുവിളിയാണെന്നും സ്ലോഗ് ഓവറുകളിൽ അദ്ദേഹത്തിനുള്ള നിയന്ത്രണം അവിശ്വസനീയമാണെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടുന്നു. സമാനമായ രീതിയിൽ മറ്റ് പ്രമുഖ താരങ്ങൾ തമ്മിലുള്ള പോരാട്ടങ്ങളിലും ബിഷപ്പ് തന്റെ നിരീക്ഷണങ്ങൾ പങ്കുവെച്ചു. ടി20 ക്രിക്കറ്റിലെ വെടിക്കെട്ട് വീരൻ ആൻഡ്രെ റസ്സലിനെ നേരിടാൻ ഇതിഹാസ സ്പിന്നർ ഷെയ്ൻ വോണിനാണ് കൂടുതൽ കരുത്തുള്ളതെന്ന് അദ്ദേഹം വിശ്വസിക്കുന്നു. റസ്സലിന്റെ കരുത്തിനെ വോണിന്റെ ബുദ്ധിപരമായ ലെഗ് സ്പിൻ കൊണ്ട് മറികടക്കാൻ സാധിക്കുമെന്നാണ് ബിഷപ്പിന്റെ പക്ഷം. ആധുനിക ക്രിക്കറ്റിലെയും പഴയകാലത്തെയും താരങ്ങളെ താരതമ്യം ചെയ്ത ബിഷപ്പ്, ക്രിസ് ഗെയ്‌ലും ഹാർദിക് പാണ്ഡ്യയും തമ്മിലുള്ള മത്സരത്തിൽ 'യൂണിവേഴ്സ് ബോസി'നെയാണ് തിരഞ്ഞെടുത്തത്.
സ്പിൻ ബൗളിംഗിലെ രണ്ട് ധ്രുവങ്ങളായ സുനിൽ നരൈനും റാഷിദ് ഖാനും തമ്മിലുള്ള താരതമ്യത്തിൽ നരൈന്റെ ബാറ്റിംഗ് മികവ് കൂടി പരിഗണിച്ച് അദ്ദേഹത്തിന് ബിഷപ്പ് മുൻതൂക്കം നൽകി. കൂടാതെ, തന്നെയും ഓസീസ് ഇതിഹാസം ഗ്ലെൻ മഗ്രാത്തിനെയും തമ്മിൽ താരതമ്യം ചെയ്തപ്പോൾ മഗ്രാത്തിന്റെ കൃത്യതയെ അദ്ദേഹം വാനോളം പുകഴ്ത്തി. താൻ മഗ്രാത്തിനെക്കാൾ മികച്ച രീതിയിൽ ബാറ്റ് ചെയ്തേക്കാം, പക്ഷേ ബൗളിംഗിലെ മികവ് മഗ്രാത്തിന് തന്നെയാണെന്ന് ബിഷപ്പ് തുറന്നുസമ്മതിച്ചു. സുരേഷ് റെയ്നയും രോഹിത് ശർമ്മയും നേർക്കുനേർ വന്നാൽ മുൻതൂക്കം സുരേഷ് റെയ്നയ്ക്കായിരിക്കും എന്നും അദ്ദേഹം പറഞ്ഞു. ക്രിക്കറ്റ് പ്രേമികൾക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ച ഈ താരതമ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു.