ദുബായ്: സ്പിന്നര്‍മാരുടെ കൈമടക്കിയേറാണ് ഇപ്പോള്‍ ക്രിക്കറ്റിലെ ചൂടന്‍ വിഷയങ്ങളില്‍ ഒന്ന്. പണ്ട് മുത്തയ്യ മുരളീധരനും ഹര്‍ഭജന്‍ സിംഗും മറ്റുമായിരുന്നു ചക്കിംഗ് വിവാദത്തില്‍ പെട്ടത്. എന്നാല്‍ ഇപ്പോള്‍ ഒന്നും രണ്ടുമല്ല ഒരു പിടി അന്താരാഷ്ട്ര ബൗളര്‍മാര്‍ ആ കെണിയില്‍പെട്ട് കളത്തിന് പുറത്താണ്. പാകിസ്താന്റെ സയീദ് അജ്മല്‍, വിന്‍ഡീസിന്റെ സുനില്‍ നരെയ്ന്‍ തുടങ്ങിയ പ്രമുഖരും ഇതില്‍പെടും.
വേണ്ട സമയത്ത് കൈകാര്യം ചെയ്തില്ലെങ്കില്‍ പിന്നീട് പരിഹരിക്കാന്‍ വിഷമമാണ് ബൗളംഗ് ആക്ഷനിലെ പ്രശ്‌നങ്ങള്‍ എന്നാണ് കൈമടക്കിയേറിനെ കുറിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ലെ പറയുന്നത്. തുടക്കത്തില്‍, ഫാസ്റ്റ് ബൗളറായിരുന്ന കാലത്ത് താനും കൈമടക്കി എറിഞ്ഞിരുന്നു. എന്നാല്‍ ചെറുപ്പത്തില്‍ തന്നെ കോച്ചുമാര്‍ ഇത് കണ്ടെത്തി. എനിക്കന്ന് 13 വയസ്സാണ് പ്രായം.
അക്കാലത്ത് ടി വി റിപ്ലേയും വീഡിയോ അനാലിസിസും ഒന്നുമില്ലാതിരുന്നിട്ടും ആക്ഷന്‍ മാറ്റി ബൗള്‍ ചെയ്യാന്‍ എനിക്ക് സാധിച്ചു. ദൂസര എറിയുന്നതിന് ഇവിടെ വിലക്കില്ല. അത് എറിയരുതെന്ന് ആരും പറയുന്നില്ല. നിയന്ത്രണങ്ങള്‍ക്ക് ഉള്ളില്‍ നിന്ന് വേണം പന്തെറിയാന്‍ എന്ന് മാത്രം, നിലവിലെ നിയമങ്ങളില്‍ മാറ്റം വരുത്തേണ്ട കാര്യമില്ലെന്നും ഇന്ത്യയുടെ ഒരേയൊരു പെര്‍ഫക്ട് ടെന്നിന് ഉടമയായ കുംബ്ലെ പറഞ്ഞു.
തൊണ്ണൂറുകളില്‍ ഇന്ത്യന്‍ ബൗളിംഗിന്റെ കുന്തമുനയായ അനില്‍ കുംബ്ലെ 132 ടെസ്റ്റുകളില്‍ നിന്നും 619 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. മുത്തയ്യ മുരളീധരന്‍, ഷെയിന്‍ വോണ്‍ എന്നിവര്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളറും കുംബ്ലെയാണ്. 271 ഏകദിനങ്ങള്‍ കളിച്ച കുംബ്ലെ 337 വിക്കറ്റുകളും വീഴ്ത്തി.