തോളിലേറ്റി കോലിയും യൂസുഫ് പഠാനും
മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ശ്രീലങ്കയെ കീഴടക്കിയായിരുന്നു ഇന്ത്യയുടെ കിരീടനേട്ടം. മല്‍സരശേഷം ഇന്ത്യന്‍ താരങ്ങള്‍ സച്ചിനെ തോളിലേറ്റി ഗ്രൗണ്ട് വലം വച്ചത് ക്രിക്കറ്റ് പ്രേമികള്‍ക്കു ഇന്നും മറക്കാനാവാത്ത മുഹൂര്‍ത്തമാണ്.
വിക്ടറി ലാപ്പിനിടെ ഒരു സംഭവമുണ്ടായി. വിരാടും യൂസുഫ് പഠാനും എന്നെ തോളിലേറ്റിയപ്പോള്‍ നിലത്തു വീഴരുതെന്ന് ഉറപ്പ് വരുത്താന്‍ ഞാന്‍ അവരോടു പറഞ്ഞിരുന്നു. ഇന്ത്യന്‍ ടീമായിരുന്നില്ല അന്നു ലോകകപ്പ് നേടിയത്, ഇന്ത്യയെന്ന രാജ്യം മുഴുവനുമായിരുന്നു. നമ്മളെല്ലാം കൂടിയാണ് അതു സാധിച്ചതെന്നും അണ്‍അക്കാഡമി സംഘടിപ്പിച്ച സംവാദത്തില്‍ സച്ചിന് വ്യക്തമാക്കി.
ഏറ്റവും മികച്ച ദിവസം
തന്റെ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും മികച്ച ദിവസവും അതു തന്നെയായിരുന്നുവെന്നു സച്ചിന് പറയുന്നു. 1983ല്‍ കപില്‍ ദേവ് ലോകകപ്പുയര്‍ത്തുന്നത് ടിവിയില്‍ കണ്ടപ്പോള്‍ അവിശ്വസനീയ അനുഭവമായിരുന്നു. കൂട്ടുകാര്‍ക്കൊപ്പം അതു ഞാന്‍ ആസ്വദിച്ചു, അതോടൊപ്പം എന്റെ സ്വപ്നത്തെ പിന്തുടരാനും ഞാന്‍ ആഗ്രഹിച്ചു.
എന്തൊക്കെ സംഭവിച്ചാലും ലോകകപ്പുയര്‍ത്തുകയെന്ന സ്വപ്നം പിന്തുടരാന് അന്നു ഞാന്‍ തീരുമാനിക്കുകയായിരുന്നു. 2011ല്‍ മുംബൈയിലെ വാംഖഡെയില്‍ വച്ചുള്ള ഇന്ത്യയുടെ ലോകകപ്പ് വിജയം അവിശ്വസനീയമായിരുന്നു. എന്റെ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും നല്ല ദിവസമായിരുന്നു അത്. രാജ്യം മുഴുവന്‍ ഒരുപോലെ ആഘോഷിക്കുന്ന അപൂര്‍വ്വ സംഭവങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. അത്തരത്തില്‍ ഒന്നായിരുന്നു അന്നത്തെ ലോകകപ്പ് വിജയമെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.
ധോണിയുടെ സിക്സര്‍
2011ലെ ലോകകപ്പ് ഫൈനലില്‍ സിക്സറിലൂടെയായിരുന്നു നായകന് ധോണി ഇന്ത്യയുടെ വിജയവും ലോക കിരീടവമുറപ്പാക്കിയത്. കാണികള്‍ക്കിടയിലേക്കു പറന്നിറങ്ങിയ ധോണിയുടെ സിക്സര്‍ ഇന്ത്യന്‍ ആരാധരെ ഇപ്പോഴും ത്രസിപ്പിച്ചുകൊണ്ടിരിക്കുന്ന അവിസ്മരണീയ മുഹൂര്‍ത്തമാണ്.
275 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ഫൈനലില്‍ ഇന്ത്യക്കു ലങ്ക നല്‍കിയത്. മറുപടിയില്‍ സച്ചിന് (18), വീരേന്ദര്‍ സെവാഗ് (0) എന്നിവരെ തുടക്കത്തില്‍ തന്നെ നഷ്ടമായിട്ടും ഇന്ത്യ പതറിയില്ല. ഗൗതം ഗംഭീര്‍ (97), ധോണി (91*) എന്നിവരുടെ ഇന്നിങ്സുകള്‍ 48.2 ഓവറില്‍ ഇന്ത്യയെ വിജയതീരത്ത് എത്തിച്ചു. ധോണിയും യുവരാജ് സിങും (21*) ചേര്‍ന്നായിരുന്നു ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കിയത്. ഫൈനലിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ധോണിയായിരുന്നു.