സച്ചിനും സെവാഗുമൊക്കെ തകര്‍ത്തു കളിച്ചിരുന്ന സമയത്ത് തന്റേതായ ശൈലികൊണ്ട് ഇതിഹാസ പദവിയിലേക്ക് നടന്നുകയറിയ ദ്രാവിഡ് ഇത്തരമൊരു ശൈലിയിലേക്കെത്താനുള്ള കാരണത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. 'സത്യസന്ധമായി പറഞ്ഞാല്‍ സച്ചിനെപ്പോലെയോ വീരുവിനെപ്പോലെയോ ആകാന്‍ എനിക്കാവില്ലെന്ന തിരിച്ചറിവ് എനിക്കുണ്ടായിരുന്നു. സെവാഗ് ഇത്തരത്തില്‍ അനായാസമായി വലിയ ഷോട്ടുകള്‍ കളിക്കുന്നത് അവന്റെ വ്യക്തിത്വം അങ്ങനെ ആയതിനാലാണ്.
എനിക്കങ്ങനെ ആകാനാവില്ലെന്ന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ എന്റേതായ വഴി ഞാന്‍ കണ്ടെത്തണമായിരുന്നു. എന്നാല്‍ അത് മാനസികമായതാണ്. നിങ്ങള്‍ എത്ര സമയം ജിമ്മിലും പരിശീലനത്തിലും ഏര്‍പ്പെട്ടാലും മാനസികമായി കരുത്തില്ലെങ്കില്‍ ഒരു കാര്യവുമില്ല. കരിയറില്‍ മൂന്ന് നാല് വര്‍ഷത്തിന് ശേഷമാണ് ഞാനിത് തിരിച്ചറിയുന്നത്. അത് കരിയറില്‍ വളരെയധികം സഹായിച്ചിട്ടുണ്ട്'- ദ്രാവിഡ് പറഞ്ഞു.
ഹാട്രിക് നേടി ഇന്ത്യയെ വിറപ്പിച്ചു, അറിയാമോ ഈ ബൗളര്‍മാരെ?, ടെസ്റ്റില്‍ ഇന്ത്യക്ക് ഒരു വില്ലന്‍!
ദ്രാവിഡിനെ മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ ക്ഷമയാണ്. ഏത് സാഹചര്യത്തിലും ക്ഷമയോടെ സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ ദ്രാവിഡിന് സാധിച്ചിരുന്നു. പ്രത്യേകിച്ച് ടെസ്റ്റില്‍ അദ്ദേഹത്തിന്റെ ബാറ്റിങ് ഇന്ത്യക്ക് പല തവണ അവിശ്വസനീയ ജയങ്ങള്‍ നേടിക്കൊടുത്തിട്ടുണ്ട്. പല പ്രമുഖ ബാറ്റ്‌സ്മാന്‍മാരും പന്തെറിയാന്‍ പ്രയാസമുള്ള ബാറ്റ്‌സ്മാന്‍മാരായി അഭിപ്രായപ്പെട്ടത് ദ്രാവിഡിനെയാണ്.
6 പന്തില്‍ ജയിക്കാന്‍ 7 റണ്‍സ്, ആദ്യ നാല് പന്തും വിക്കറ്റ്!, പിന്നെ എന്തായി? ത്രില്ലിങ് മാച്ച് ഇതാ
'എന്റെ കരിയര്‍ വളര്‍ന്നതോടെ എനിക്ക് അതിവേഗത്തില്‍ റണ്‍സുയര്‍ത്താനുള്ള പരിമിതി തിരിച്ചറിഞ്ഞു. എല്ലായ്‌പ്പോഴും ക്ഷമയോടെയിരിക്കാന്‍ എനിക്ക് സാധിച്ചിരുന്നു. ഞാനും ബൗളറും തമ്മിലുള്ള പോരാട്ടം എന്നും ആസ്വദിച്ചിരുന്നു. അത് എന്റെ ആധിപത്യമുള്ള പോരാട്ടമാക്കിത്തീര്‍ക്കാനാണ് ശ്രമിച്ചത്. എനിക്ക് കൂടുതല്‍ ശ്രദ്ധ ലഭിക്കാന്‍ ഇത് കാരണമായി'- ദ്രാവിഡ് പറഞ്ഞു. ഏകദിനത്തിലും ടെസ്റ്റിലും 10000ലധികം റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളില്‍ സച്ചിനൊപ്പമുള്ള ഏക താരമാണ് ദ്രാവിഡ്.
പ്രതിരോധ ബാറ്റിങ് ശൈലിയെ പരിഹസിച്ചവര്‍ ഏറെയാണെങ്കിലും ഏകദിനത്തില്‍ സാഹചര്യത്തിനനുസരിച്ച് ബാറ്റ് ചെയ്യാന്‍ ദ്രാവിഡിന് സാധിച്ചിരുന്നു. വലിയ സിക്‌സുകള്‍ പറത്താന്‍ പ്രയാസമാണെങ്കിലും ബൗണ്ടറികളിലൂടെ റണ്‍സുയര്‍ത്താന്‍ ദ്രാവിഡ് മിടുക്കനാണ്. കണക്കുകള്‍ ഇത് വ്യക്തമാക്കുന്നുമുണ്ട്. എന്തായാലും ദ്രാവിഡിന്റെ ശൈലിയും അദ്ദേഹത്തിന്റെ ഷോട്ടുകളും എന്നെന്നും ക്രിക്കറ്റ് ആരാധകരുടെ മനസില്‍ നിലനില്‍ക്കുമെന്നുറപ്പ്.