ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പിങ്ക് ബോള്‍ ടെസ്റ്റിനായി ഒരുക്കിയ പിച്ചിനെക്കുറിച്ച് വിമര്‍ശനങ്ങളുയരവെ ഈ തരത്തിലുള്ള പിച്ചുകള്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്നുപദേശിച്ച് മുന്‍ ടെസ്റ്റ് സ്പെഷ്യലിസ്റ്റായ വിവിഎസ് ലക്ഷ്മണ്. അഹമ്മദാബാദില്‍ നടന്ന കഴിഞ്ഞ ടെസ്റ്റ് വെറും രണ്ടു ദിവസം കൊണ്ട് അവാനിച്ചിരുന്നു. 30 വിക്കറ്റുകളാണ് രണ്ടു ദിവസം കൊണ്ട് ഇവിടെ കടപുഴകിയത്. ഇതില്‍ 28ഉം നേടിയത് സ്പിന്നര്‍മാരായിരുന്നു.
ടേണിങ് ട്രാക്കുകളില്‍ ബാറ്റിലേക്കു വരുന്ന ബോളുകളിലാണ് ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിക്കേണ്ടതെന്നു ലക്ഷ്മണ് ഉപദേശിക്കുന്നു. ഇത്തരം ബോളുകള്‍ കളിക്കുമ്പോള്‍ ബാറ്റ് കുത്തനെയായിരിക്കണം. ബൗളര്‍ക്കു നേരെ ഷോട്ട് കളിക്കാനാണ് ശ്രമിക്കേണ്ടത്. ഇങ്ങന ചെയ്താല്‍ നിങ്ങള്‍ ബൗള്‍ഡാവാനുള്ള സാധ്യത വളരെ കുറവാണ്. കാരണം ബോളിന്റെ ലൈനില്‍ തന്നെയാണ് ഷോട്ട് കളിക്കുന്നത്.
ബോള്‍ ഒരുപാട് ടേണ്‍ ചെയ്യുകയാണെങ്കില്‍ സ്ക്വയര്‍ ലെഗ് ഭാഗത്തേക്കായിരിക്കും ഷോട്ടിനു ശേഷം അതു നീങ്ങുക. എന്നാല്‍ ടേണ്‍ ചെയ്ത് പുറത്തേക്കു പോവുന്ന ബോളാണെങ്കില്‍ പോയിന്റിലേക്കും അതു നീങ്ങും. പക്ഷെ നിങ്ങള്‍ വളരെ സോഫ്റ്റായി കളിക്കുന്നതിനാല്‍ തന്നെ ഗല്ലിയിലേ, സ്ലിപ്പിലോ ക്യാച്ചാവാനുള്ള സാധ്യത വളരെ കുറവാണെന്നും ലക്ഷ്മണ് അഭിപ്രായപ്പെട്ടു.
ബാറ്റിങ് ടെക്നിക്കും മാനസികാവസ്ഥയും ബാലന്‍സ് ചെയ്താല്‍ അഹമ്മദാബാദിലെ കഴിഞ്ഞ ടെസ്ററിലേതു പോലുള്ള പിച്ചിലും റണ്‍സെടുക്കാന്‍ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം പിച്ചുകളില്‍ റണ്സെടുക്കാനാവുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഇതിനായി ടെക്നികകും മാനസികാവസ്ഥയും ശരിയായി വരണം. സ്വന്തം പ്രതിരോധം മികച്ചതാണെന്നു നിങ്ങള്‍ക്കു വിശ്വാസം വേണം. നിങ്ങള്‍ക്ക് അതില്ലെങ്കില്‍ മനസ്സ് അസ്വസ്ഥമാവും, ഷോട്ട് സെലക്ഷന് പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും, തീരുമാനങ്ങളെടുക്കാന്‍ ബുദ്ധിമുട്ടുന്നത് ഫുട്ട് വര്‍ക്കിനെയും ബാധിക്കും. ഇതു കാരണം ബോളിന്റെ ലെങ്ത് ശരിയായി മനസ്സിലാക്കാനാതെ ഷോട്ട് കളിക്കുകയും ഇതു പുറത്താവലില്‍ കലാശിക്കുകയും ചെയ്യുമെന്നും ലക്ഷ്മണ് വിശദമാക്കി.
ബോളിനെതിരേ മുന്നോട്ട് കയറി പ്രതിരോധിക്കുകയെന്നത് മാത്രമല്ല ഡിഫന്‍സിന്റെ അര്‍ഥം. നിങ്ങളുടെ ശരീരഭാരം കൂടി മുന്നോട്ട് കൊണ്ടു വന്നാണ് ഫ്രണ്ട് പാഡിന് തൊട്ടുമുന്നില്‍ വച്ച് നിങ്ങള്‍ ബോള്‍ പ്രതിരോധിക്കുന്നത്. എന്നാല്‍ നിങ്ങള്‍ മുന്നോട്ടായുന്നത് ഒരുപാട് നീണ്ടു പോവുകയും ബാറ്റ് പാഡിനു പിറകിലായിപ്പോവുകയും ചെയ്താല്‍ എല്ബിഡബ്ല്യുവാകാനോ സമീപത്തുള്ള ഫീല്‍ഡര്‍ക്ക് ക്യാച്ച് നല്‍കാനോയുള്ള സാധ്യത കൂടുതലാണെന്നും ലക്ഷ്മണ് ചൂണ്ടിക്കാട്ടി.