തുടക്കത്തിൽ തിളക്കമാർന്ന വിജയങ്ങൾ കൊണ്ട് എതിർ ടീമുകളെ ഞെട്ടിച്ച പഞ്ചാബ് ഇപ്പോൾ തോൽവിയുടെ വഴിയിലാണ്. ആറ് മത്സരങ്ങൾ തുടർച്ചയായി വിജയിച്ച ടീം ഇപ്പോൾ നാല് മത്സരങ്ങൾ തുടർച്ചയായി പരാജയപ്പെട്ടിരിക്കുകയാണ്. ഇത് ടീമിന്റെ പ്ലേ ഓഫ് സാധ്യതകൾക്ക് വലിയ കോട്ടം നേടിക്കൊടുത്തിരിക്കുകയാണ്. എന്തായിരിക്കും പഞ്ചാബിന്റെ ഈ പതനത്തിന് കാരണം എന്ന് തേടിക്കൊണ്ടിരിക്കുകയാണ് സോഷ്യൽ മീഡിയ. നായകൻ ശ്രേയസ് അയ്യരുടെ തീരുമാനങ്ങളെയാണ് ക്രിക്കറ്റ് ലോകം പഴിചാരുന്നത്.
ഐപിഎൽ 2026-ൽ പ്ലേ ഓഫ് ഉറപ്പിക്കാൻ പഞ്ചാബ് കിംഗ്‌സിന് സുവർണ്ണാവസരമുണ്ടായിരുന്ന മത്സരത്തിലാണ് നായകൻ ശ്രേയസ് അയ്യറുടെ തീരുമാനങ്ങൾ ടീമിന് വിനയായത്. മികച്ച ബൗളിംഗ് നിര കൈവശമുണ്ടായിട്ടും, മത്സരത്തിന്റെ നിർണ്ണായക ഘട്ടങ്ങളിൽ അയ്യർ വരുത്തിയ പാളിച്ചകൾ പഞ്ചാബിന്റെ തോൽവിക്ക് പ്രധാന കാരണമായി മാറി. നിലവിൽ 10 മത്സരങ്ങളിൽ നിന്ന് 13 പോയിന്റുള്ള പഞ്ചാബിന് പ്ലേ ഓഫ് ഉറപ്പിക്കാൻ ഇനിയും വിജയങ്ങൾ ആവശ്യമാണ്.

അർഷ്ദീപിനെ നേരത്തെ പിൻവലിച്ചു, ചഹലിനെ മറന്നു!
ടീമിലെ പ്രധാന ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റായ അർഷ്ദീപ് സിംഗിന്റെ നാല് ഓവറുകളും 15-ാം ഓവറിനുള്ളിൽ തന്നെ അയ്യർ പൂർത്തിയാക്കി എന്നത് ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തി. അവസാന ഓവറുകളിൽ റൺസ് നിയന്ത്രിക്കാൻ അർഷ്ദീപിനെപ്പോലൊരു താരം ഇല്ലാതിരുന്നത് പഞ്ചാബിന് തിരിച്ചടിയായി. അതിലും ഞെട്ടിക്കുന്നതായിരുന്നു യുസ്വേന്ദ്ര ചഹലിന്റെ കാര്യം. വിക്കറ്റ് വീഴ്ത്താൻ കെൽപ്പുള്ള ചഹലിനെ ഒരു ഓവർ പോലും പന്തെറിയിപ്പിക്കാൻ നായകൻ തയ്യാറായില്ല. സ്പിന്നർമാർക്ക് അനുകൂലമായ സാഹചര്യമുണ്ടായിട്ടും ചഹലിനെ മാറ്റിനിർത്തിയത് എന്ത് തന്ത്രമാണെന്ന് ആരാധകർ ചോദിക്കുന്നു.
ഡെത്ത് ഓവറിലെ പരീക്ഷണങ്ങൾ
മത്സരം അവസാന ഓവറുകളിലേക്ക് നീങ്ങിയപ്പോൾ, പരിചയസമ്പന്നരായ ബൗളർമാർക്ക് പകരം നവാഗതനായ ബെൻ ദ്വാർഷുയിസിനെയാണ് അയ്യർ വിശ്വസിച്ചത്. ഒരു അരങ്ങേറ്റക്കാരനെ ഇത്രയും സമ്മർദ്ദമുള്ള ഘട്ടത്തിൽ പന്തേൽപ്പിച്ചത് വലിയ പിഴവായി മാറി. ഒപ്പം യാഷ് താക്കൂറിനെ ഡെത്ത് ബൗളറായി ഉപയോഗിച്ചതും പഞ്ചാബിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. മാർക്കോ ജാൻസനെ 16-ാം ഓവറിൽ തന്നെ ക്വാട്ട പൂർത്തിയാക്കാൻ അനുവദിച്ചതും ഡെത്ത് ഓവറുകളിൽ ബൗളർമാരുടെ അഭാവമുണ്ടാക്കി.
പഞ്ചാബ് കിംഗ്‌സിന് പ്ലേ ഓഫ് യോഗ്യത നേടാൻ ഇനി 3 മത്സരങ്ങളിൽ നിന്ന് 2 ജയം അനിവാര്യമാണ്. എന്നാൽ നായകൻ എന്ന നിലയിൽ ശ്രേയസ് അയ്യർ ഇത്തരം അബദ്ധങ്ങൾ ആവർത്തിച്ചാൽ പഞ്ചാബിന്റെ പ്ലേ ഓഫ് സ്വപ്നങ്ങൾ അപകടത്തിലാകും. 210 എന്ന കോമ്പറ്റീറ്റീവ് ടോട്ടൽ സ്കോർ ബോർഡിൽ ഉണ്ടായിട്ടും, തുടക്കത്തിൽ തന്നെ മുൻനിര ബാറ്റ്സ്മാന്മാരെ പുറത്താക്കാൻ സാധിച്ചിട്ടും വിജയം മാറിപ്പോയത് ശ്രേയസിനും പഞ്ചാബിനും വെല്ലുവിളിയാവുകയാണ്. കഴിഞ്ഞ ഐപിഎല്ലിൽ ഫൈനൽ വരെയെത്തി റോയൽ ചലഞ്ചേഴ്സിന് മുന്നിൽ വീണുപോയ ശ്രേയസിനും സംഘത്തിനും ഈ സീസണിന്റെ തുടക്കം ആത്മവിശ്വാസം പകരുന്നതായിരുന്നു. എന്നാൽ, തുടർച്ചയായ തോൽവികൾ അവരെ സമ്മർദത്തിലാക്കുകയാണ്.