ടി20 ലോകകപ്പില്‍ ആറു വിക്കറ്റുകളായിരുന്നു ശ്രീശാന്തിന്റെ സമ്പാദ്യം. ഇവയില്‍ രണ്ടെണ്ണം ഓസ്ട്രേലിയക്കെതിരായ സെമി ഫൈനലിലായായിരുന്നു. ഓസീസിന്റെ അപകടകാരികളായ ഓപ്പണര്‍മാരായ ആദം ഗില്‍ക്രിസ്റ്റും മാത്യു ഹെയ്ഡനുമായിരുന്നു ശ്രീശാന്തിന്റെ ഇരകള്‍. രണ്ടു പേരെയും അദ്ദേഹം ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നുവെന്നതാണ് മറ്റൊരു എടുത്തുപറയേണ്ട കാര്യം.
ഇത്രയും നന്നായി പന്തെറിയാന്‍ തനിക്കു ആത്മവിശ്വാസം നല്‍കിയത് ധോണിയാണെന്നു ശ്രീ വെളിപ്പെടുത്തി.
ഓസീസിനെതിരായ സെമി ഫൈനലിനു മുമ്പ് ധോണി പറഞ്ഞ വാക്കുകളായിരുന്നു തനിക്കു കൂടുതല്‍ പ്രചോദനമായതെന്നു ശ്രീശാന്ത് പറയുന്നു. നീ എല്ലാ ടീമുകള്‍ക്കുമെതിരേ നാട്ടിലും വിദേശത്തും അഗ്രസീവായി ബൗള്‍ ചെയ്യാറുണ്ട്. ഇന്നു ഓസീസിനെതിരേ സെമിയിലും ഈ അഗ്രസീവ് പ്രകടനം നീ പുറത്തെടുക്കണമെന്ന് ധോണി ആവശ്യപ്പെട്ടു. ഇതു കേട്ടതോടെ തന്റെ ആവേശം ഇരട്ടിയായതായും ശ്രീ വ്യക്തമാക്കി.
സെമിയില്‍ നാലോവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ വെറും 12 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ശ്രീശാന്ത് രണ്ടു വിക്കറ്റുകള്‍ കൊയ്തത്. സെമിയില്‍ 15 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം.
സെമി ഫൈനലില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കു വഹിക്കാനായെങ്കിലും ചിരവൈരികളായ പാകിസ്താനെതിരേയുള്ള ഫൈനലില്‍ ശ്രീശാന്തിന് പ്രതീക്ഷയ്ക്കൊത്ത പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. ഒരു വിക്കറ്റെടുത്തെങ്കിലും നാലോവറില്‍ 44 റണ്‍സ് താരം വഴങ്ങിയിരുന്നു. ഹര്ഭജന് സിങ് കഴിഞ്ഞാല്‍ ഇന്ത്യന്‍ നിരയില്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയതും ശ്രീയായിരുന്നു.
എങ്കിലും ഇന്ത്യയുടെ വിജയവും കിരീടമുറപ്പാക്കിയ പാക് ക്യാപ്റ്റന്‍ മിസ്ബാഹുല്‍ ഹഖിന്റെ ക്യാച്ചെടുത്ത് ശ്രീശാന്ത് ആഹ്ലാദിക്കാന്‍ വക നല്കി.