ക്രിക്കറ്റ് കണ്ട ഇതിഹാസങ്ങളില്‍ ഒരാളാണ് സച്ചിന് ടെണ്ടുല്‍ക്കര്‍. ക്രിക്കറ്റിന്റെ ദൈവം. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ നേട്ടങ്ങള്‍ വെട്ടിപിടിക്കുകയായിരുന്നില്ല സച്ചിന്. കരിയറിന്റെ തുടക്കകാലത്ത് ഒരു ഏകദിന സെഞ്ച്വറി പോലും ഇദ്ദേഹം കുറച്ചിരുന്നില്ല. കൃത്യമായി പറഞ്ഞാല്‍ അഞ്ചുവര്‍ഷമെടുത്തു ഏകദിനത്തില്‍ സച്ചിന് ആദ്യ സെഞ്ച്വറി കണ്ടെത്താന്‍. ഇക്കാലയളവില്‍ മധ്യനിരയിലായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്റര്‍ കളിച്ചിരുന്നതും.
മുഹമ്മദ് അസറുദ്ദീന് നായകനായിരിക്കെയാണ് സച്ചിന് മുന്‍നിര ബാറ്റ്സ്മാനായി പരിഗണിക്കപ്പെടുന്നത്. അന്ന് അസറുദ്ദീന് സച്ചിനെ മുന്‍നിരയില്‍ കൊണ്ടുവരാന്‍ പ്രത്യേകം താത്പര്യമെടുത്തു. 1994 -ല്‍ ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിനിടെയാണ് ഈ സംഭവം.
ഓക്ലാന്‍ഡ് ഏകദിനത്തിന് മുന്നോടിയായി അസറുദ്ദീന് ടീം മാനേജര്‍ അജിത് വാഡേക്കറുമായി ചര്‍ച്ച നടത്തി. ഇന്ത്യയുടെ ഇന്നിങ്സിന് സച്ചിന് തുടക്കമിടണമെന്നായിരുന്നു നായകന് അസറുദ്ദീന്റെ ആവശ്യം. പതിവ് ഓപ്പണര്‍ നവ്ജ്യോത് സിങ് സിദ്ധുവിന്് അസുഖം ബാധിച്ചത് സച്ചിന് തുണയായി. അതുവരെ അഞ്ച്, ആറ് സ്ഥാനങ്ങളിലായിരുന്നു സച്ചിന് കളിച്ചിരുന്നത്. ടീമില്‍ വലിയ സ്വാധീനം ചെലുത്താന്‍ സച്ചിന് കഴിഞ്ഞിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് സിദ്ധുവിന് പകരക്കാരനായി സച്ചിനെ അസറുദ്ദീന് പരീക്ഷിക്കുന്നത്.
'സച്ചിന് ആക്രമണകാരിയായ ബാറ്റ്സ്മാനാണ്. ഫീല്‍ഡ് പരിമിതികളുള്ള സമയത്ത് സച്ചിന് കത്തിക്കയറിയാല്‍ ടീമിന്റെ പാതി ജോലി കഴിയുമെന്ന് ഞങ്ങള്‍ കരുതി. ഇപ്രകാരംതന്നെ സംഭവിക്കുകയും ചെയ്തു', ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ 57 -കാരനായ മുഹമ്മദ് അസറുദ്ദീന് ഓര്‍ത്തെടുത്തു. 'സച്ചിന്റെ നേട്ടത്തില്‍ എനിക്കെന്നല്ല ആര്‍ക്കും ക്രെഡിറ്റ് പങ്കിടാന്‍ കഴിയില്ല. അദ്ദേഹത്തിന് പ്രതിഭയുണ്ടായിരുന്നു. സച്ചിന് ഇതു വിനിയോഗിക്കുകയും ചെയ്തു', അസറുദ്ദീന് കൂട്ടിച്ചേര്‍ത്തു.
അന്നത്തെ മത്സരത്തില്‍ കന്നി സെഞ്ച്വറിയോടെയാണ് സച്ചിന് സ്ഥാനക്കയറ്റം ആഘോഷിച്ചത്. മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ആദ്യ ഏകദിന സെഞ്ച്വറി. ശേഷം കരിയറില്‍ തിരിഞ്ഞുനോക്കേണ്ടതായി വന്നിട്ടില്ല സച്ചിന്. 385 ഏകദിനങ്ങളില്‍ നിന്നായി 49 സെഞ്ച്വറികളാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ അടിച്ചുകൂട്ടിയത്. സമ്പാദ്യമാകട്ടെ 16,000 -ത്തില്‍പ്പരം റണ്‍സും. നൂറു രാജ്യാന്തര സെഞ്ച്വറികള്‍ തികച്ചതിന് ശേഷമാണ് സച്ചിന് ടെണ്ടുല്‍ക്കര്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്.