ഐപിഎല്ലിൽ തുടർച്ചയായ പരാജയങ്ങൾ ഏറ്റുവാങ്ങുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. നായകൻ അജിങ്ക്യ രഹാനെയും ടീം കോച്ച് അഭിഷേക് നായരും തമ്മിൽ മത്സരത്തിന് പിന്നാലെ നടന്ന രൂക്ഷമായ തർക്കം ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. ടീമിന്റെ പരാജയങ്ങൾക്ക് കാരണം രഹാനെയുടെ പിഴവുകളാണെന്ന നിലപാടിലാണ് കോച്ചിംഗ് സ്റ്റാഫ്.
"ക്യാപ്റ്റൻസി വേണ്ടെങ്കിൽ വെച്ചിട്ട് പോകൂ!"
മത്സരത്തിലെ ബൗളിംഗ് മാറ്റങ്ങളിലും ബാറ്റിംഗ് തന്ത്രങ്ങളിലും രഹാനെ എടുത്ത തീരുമാനങ്ങളിൽ അഭിഷേക് നായർ ഒട്ടും തൃപ്തനായിരുന്നില്ല. മത്സരശേഷം ഗ്രൗണ്ടിൽ വെച്ച് തന്നെ രഹാനെയെ അഭിഷേക് നായർ ചോദ്യം ചെയ്തു. "നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകസ്ഥാനം ഒഴിയുക," എന്ന് അഭിഷേക് നായർ രഹാനെയുടെ മുഖത്ത് നോക്കി പറഞ്ഞതായാണ് റിപ്പോർട്ടുകൾ.

രഹാനെയുടെ മറുപടിയും നിരാശയും
കോച്ചിന്റെ രൂക്ഷമായ വിമർശനത്തിന് മുന്നിൽ രഹാനെയും വിട്ടുകൊടുത്തില്ല. അഭിഷേക് നായരുടെ വാക്കുകളോട് രഹാനെയും ദേഷ്യത്തോടെയാണ് പ്രതികരിച്ചത്. മൈതാനത്ത് വെച്ച് തന്നെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായത് ഗാലറിയിലുണ്ടായിരുന്നവരെയും ആരാധകരെയും അമ്പരപ്പിച്ചു. ഒരു പ്രൊഫഷണൽ ടീമിൽ ഇത്തരം പരസ്യമായ തർക്കങ്ങൾ ഉണ്ടാകുന്നത് ടീമിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്ന ആശങ്കയിലാണ് കെകെആർ മാനേജ്‌മെന്റ്.
ഷാറൂഖ് ഖാന്റെ അതൃപ്തി
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഈ സീസണിലെ ദയനീയ പ്രകടനത്തിൽ ടീം ഉടമ ഷാരൂഖ് ഖാൻ അതീവ ക്രുദ്ധനാണെന്നാണ് ഡ്രസിംഗ് റൂമിൽ നിന്നുള്ള വിശ്വസനീയമായ വിവരം. ടീമിന്റെ പരാജയത്തുടർച്ചയിൽ സിഇഒ വെങ്കി മൈസൂറിനോട് ഷാരൂഖ് ഖാൻ തന്റെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചതായാണ് സൂചന. ടീം സെലക്ഷനിലും മാനേജ്‌മെന്റ് തീരുമാനങ്ങളിലും ഉടലെടുത്ത ഈ വിള്ളൽ കൊൽക്കത്ത ക്യാമ്പിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വമ്പൻ താരനിരയുണ്ടായിട്ടും വിജയവഴിയിൽ എത്താൻ കഴിയാത്തത് ഫ്രാഞ്ചൈസിനുള്ളിൽ വൻ അഴിച്ചുപണികൾക്ക് വഴിമരുന്നിട്ടേക്കും.
മാനേജ്‌മെന്റിലെ അസ്വാരസ്യങ്ങൾക്ക് പുറമെ, അജിങ്ക്യ രഹാനെയുടെ നായകസ്ഥാനത്തെച്ചൊല്ലി ഡ്രസിംഗ് റൂമിൽ വലിയ ഭിന്നതകൾ ഉടലെടുത്തിട്ടുണ്ട്. രഹാനെയുടെ തീരുമാനങ്ങളിൽ അതൃപ്തിയുള്ള ഒരു വിഭാഗം സീനിയർ താരങ്ങൾ അദ്ദേഹത്തിനെതിരെ രംഗത്തെത്തിയതായാണ് റിപ്പോർട്ട്. ഇതിൽ ഒന്നോ രണ്ടോ പ്രമുഖ വിദേശതാരങ്ങളും ഉൾപ്പെടുന്നു എന്നത് കെകെആറിന്റെ കെട്ടുറപ്പിനെ ബാധിച്ചിട്ടുണ്ട്. നായകന്റെ തന്ത്രങ്ങളിൽ വിശ്വാസം നഷ്ടപ്പെട്ട താരങ്ങൾക്കിടയിലെ ഈ ഈഗോ പോര് മൈതാനത്തെ പ്രകടനത്തിലും പ്രകടമാണ്. ഈ ആഭ്യന്തര കലഹങ്ങളെ മറികടന്ന് കൊൽക്കത്ത എങ്ങനെ തിരിച്ചുവരുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
രഹാനെയുടെ വാക്കുകൾ
ഒരു ടീമെന്ന നിലയിൽ തങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും വിജയങ്ങൾ അകന്നുനിൽക്കുന്നത് മാനസികമായി തളർത്തുന്നുണ്ടെന്നും, ഒരൊറ്റ മത്സരം പോലും ജയിക്കാൻ കഴിയാത്ത സാഹചര്യം ടീമിന് വലിയ തിരിച്ചടിയാണെന്നും നായകൻ രഹാനെ പറഞ്ഞു. എങ്കിലും തങ്ങളുടെ പോരാട്ടവീര്യം നഷ്ടപ്പെട്ടിട്ടില്ലെന്നും വരാനിരിക്കുന്ന മത്സരങ്ങളിൽ ശക്തമായി തിരിച്ചുവരാൻ കഴിയുമെന്ന് താൻ പ്രത്യാശിക്കുന്നതായും രഹാനെ കൂട്ടിച്ചേർത്തു. അതേസമയം, തന്റെ മോശം ബാറ്റിംഗ് ഫോമിനെക്കുറിച്ചുള്ള വിമർശനങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു; ഒന്നോ രണ്ടോ മത്സരങ്ങളിലെ പരാജയം തന്നെ ബാധിക്കില്ലെന്നും കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഐപിഎല്ലിൽ മികച്ച സ്ട്രൈക്ക് റേറ്റിൽ റൺസ് കണ്ടെത്തുന്നുണ്ടെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഐപിഎൽ 2026-ൽ ഇതുവരെ അക്കൗണ്ട് തുറക്കാൻ കഴിയാത്ത കെകെആർ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. ടീമിനുള്ളിലെ ഈ ഈഗോ പോര് വരും മത്സരങ്ങളിലും തുടർന്നാൽ കൊൽക്കത്തയുടെ ഈ സീസണിലെ ഭാവി കൂടുതൽ ഇരുളടഞ്ഞതാകും.