ലണ്ടൻ: വനിതാ ലോകകപ്പിൽ ഇന്ത്യയുടെ ഹർമൻപ്രീതിന്റെ വക വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം. വെറും 115 പന്തിൽ 171 റണ്‍സാണ് കൗർ അടിച്ചത്. ഇതിൽ 20 ഫോറുകൾ. 7 പടുകൂറ്റൻ സിക്സറുകൾ. ഏകദിന ക്രിക്കറ്റിൽ 150 കടക്കുന്ന ഇന്ത്യയുടെ രണ്ടാമത്തെ മാത്രം വനിതാ താരമാണ് പഞ്ചാബിൽ നിന്നുള്ള ഹർമൻപ്രീത് കൗർ. ലോകകപ്പിൽ ഇന്ത്യയുടെ ടോപ് സ്കോററും കൗർ തന്നെ.

ലോകകപ്പിനെ കിടിലം കൊള്ളിച്ച കൗറിന്റെ വെടിച്ചില്ല് ഇന്നിംഗ്സിന്റെ ബലത്തിൽ ഇന്ത്യ ഓസ്ട്രേലിയയ്ക്കെതിരെ നാല് വിക്കറ്റ് നഷ്ടത്തിൽ 281 റൺസെടുത്തു. ലോകകപ്പിന്റെ സെമിഫൈനൽ പോലെ ഒരു നിർണായക മത്സരത്തിലാണ് ഈ വെടിക്കെട്ട് പ്രകടനമെന്നത് കൗറിന്റെ സെഞ്ചുറിയുടെ മാറ്റ് കൂട്ടുന്നു. കൗറിന്റെ ബാറ്റിംഗ് മികവിൽ ഇന്ത്യ അവസാന പത്തോവറിൽ മാത്രം 120ൽപ്പരം റൺസെടുത്തു.
മഴമൂലം 42 ഓവറാക്കി ചുരുക്കിയ സെമിഫൈനൽ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ വനിതകൾ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ വെടിക്കെട്ട് താരം സ്മൃതി മന്ദാനയെ ഇന്ത്യയ്ക്ക് തുടക്കത്തിലെ നഷ്ടപ്പെട്ടു. റൗത്തിനെയും പെട്ടെന്ന് നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റൻ മിതാലി രാജ്, ദീപ്തി ശർമ, വേദ കൃഷ്ണമുർത്തി എന്നിവരുടെ സഹായത്തോടെയാണ് കൗർ മികച്ച സ്കോർ നേടിത്തന്നത്.