ലണ്ടൻ: ഐ സി സി ചാമ്പ്യൻസ് ട്രോഫി 2017ന്റെ ഫൈനലിൽ ഇന്ത്യ പാകിസ്താനോട് തോറ്റു. തോറ്റു എന്ന് പറഞ്ഞാൽ പോര തോറ്റ് നാണംകെട്ടു. 2003 ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയോട് തോറ്റതിന് സമാനമാണ് ഈ ഫൈനലും എന്നാണ് ആരാധകർ പറയുന്നത്. രണ്ടും രണ്ട് തരം കളിയാണെങ്കിലും പതിനാല് വർഷത്തെ വ്യത്യാസം ഉണ്ടെങ്കിലും ഒരുപാട് കാര്യങ്ങൾ രണ്ട് കളിയിലും ഒരുപോലെ കാണാം.

2003 ലോകകപ്പ് ഫൈനലിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ഓസ്ട്രേലിയയെ ബാറ്റിംഗിന് അയച്ചു. ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യൻ ക്യാപ്റ്റൻ കോലിക്ക് ടോസ് കിട്ടി. പാകിസ്താനെ ബാറ്റിംഗിന് വിട്ടു. റിക്കി പോണ്ടിങിന്റെ സെഞ്ചുറിയുടെ മികവിൽ ഓസ്ട്രേലിയ 350 കടന്നെങ്കിൽ ഫഖർ സമാന്റെ സെഞ്ചുറിയുടെ പിൻബലത്തിലാണ് പാകിസ്താൻ 338 റൺസടിച്ചത്. രണ്ട് കളിയും ഇന്ത്യ അതിഭീകരമായി തോറ്റു.
രണ്ട് കളിയിലും ഇന്ത്യയുടെ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നു. എന്നാൽ രണ്ട് കളിയിലും ഒരാൾ മാത്രം തിളങ്ങി. 2003ൽ വീരേന്ദർ സേവാഗ്. 2017 ൽ അത് ഹർദീക് പാണ്ഡ്യ. 81 പന്തിൽ 10 ഫോറും 3 സിക്സും സഹിതം 82 റൺസാണ് സേവാഗ് അടിച്ചത്. എന്നാൽ പാണ്ഡ്യയാകട്ടെ കുറച്ച് കൂടി സ്പീഡിലാണ് കളിച്ചത്. 43 പന്തിൽ 4 ഫോറും 6 സിക്സും സഹിതം 76 റൺസ്. യാദൃശ്ചികം എന്ന് പറയട്ടെ രണ്ടുപേരും റണ്ണൗട്ടാകുകയായിരുന്നു. ഇതോടെ ഇന്ത്യയുടെ പ്രതിരോധവും അവസാനിച്ചു.