അടി കൊണ്ട കലിപ്പ് മാറിയില്ലേ? റിങ്ങിലേക്ക് വാടാ എന്ന് ശ്രീശാന്ത്; വിവരമില്ലാത്തവരോട് പ്രതികരണമില്ലെന്ന് ഭജി!
ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നായ 'സ്ലാപ്പ് ഗേറ്റ്' വീണ്ടും പുകയുന്നു. മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്ത് കഴിഞ്ഞ ദിവസം നടത്തിയ സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകൾക്കും ബോക്സിങ് ചലഞ്ചിനും പിന്നാലെ, പരോക്ഷ പരിഹാസവുമായി മുൻ ഓഫ് സ്പിന്നർ ഹർഭജൻ സിങ് രംഗത്തെത്തി. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു കുറിപ്പിലൂടെയാണ് പേരെടുത്ത് പറയാതെ ഭജി മലയാളി താരത്തിന് മറുപടി നൽകിയത്.
ഷായാരി ശൈലിയിലുള്ള വരികളിലൂടെയായിരുന്നു ഹർഭജന്റെ പ്രതികരണം:
"ആരെങ്കിലും എന്തെങ്കിലും വിളിച്ചുപറയുന്നുണ്ടെങ്കിൽ അത് തുടരട്ടെ എന്ന് വെക്കുക, കാരണം ഒഴിഞ്ഞ പാത്രങ്ങളാണ് എപ്പോഴും കൂടുതൽ ശബ്ദമുണ്ടാക്കുന്നത് എന്ന് ആരോ കൃത്യമായി പറഞ്ഞിട്ടുണ്ട്."

ശ്രീശാന്തിന്റെ പേര് കുറിപ്പിൽ പരാമർശിച്ചിട്ടില്ലെങ്കിലും, താരം ഉയർത്തിയ കടുത്ത വിമർശനങ്ങൾക്കുള്ള കൃത്യമായ മറുപടിയാണിതെന്ന് ക്രിക്കറ്റ് ആരാധകർ ഉറപ്പിച്ചു കഴിഞ്ഞു.
വിവാദങ്ങൾക്ക് വീണ്ടും തീ കൊളുത്തി ശ്രീശാന്ത്!
നേരത്തെ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് 2008-ലെ ഐപിഎൽ വിവാദത്തെക്കുറിച്ച് ശ്രീശാന്ത് വീണ്ടും മനസ്സ് തുറന്നത്. ഇരുവരും ബോക്സിങ് ഗ്ലൗസ് ധരിച്ചുനിൽക്കുന്ന പഴയൊരു പരസ്യചിത്രത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട് ഹർഭജനെ ശ്രീശാന്ത് റിങ്ങിലേക്ക് പരസ്യമായി വെല്ലുവിളിക്കുകയായിരുന്നു.
"നിനക്ക് ധൈര്യമുണ്ടോ എന്റെ കൂടെ റിങ്ങിലേക്ക് വരാൻ? അഭിനയമല്ല, യഥാർത്ഥ ബോക്സിങ് ഗ്ലൗസ് അണിഞ്ഞ് നേർക്കുനേർ പോരാടാൻ കരാറിൽ ഒപ്പിട്ടു വരാമോ? ഇതൊരു ഓപ്പൺ ചലഞ്ചാണ്," ശ്രീശാന്ത് ആക്രോശിച്ചു.
ആ പരസ്യത്തിലൂടെ ഹർഭജൻ 80 ലക്ഷം മുതൽ ഒരു കോടി രൂപ വരെ സമ്പാദിച്ചതായും ശ്രീശാന്ത് ആരോപിച്ചു. ആ പരസ്യം കണ്ടതിന് ശേഷം ഹർഭജനോടുള്ള എല്ലാ ബഹുമാനവും നഷ്ടപ്പെട്ടെന്നും, അദ്ദേഹവുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് ഇൻസ്റ്റാഗ്രാമിൽ ബ്ലോക്ക് ചെയ്തതായും ശ്രീശാന്ത് വെളിപ്പെടുത്തിയിരുന്നു.
എന്താണ് സ്ലാപ്പ് ഗേറ്റ് സംഭവം?
2008-ലെ കന്നി ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസും കിങ്‌സ് ഇലവൻ പഞ്ചാബും തമ്മിലുള്ള മത്സരശേഷമാണ് വിവാദ സംഭവം അരങ്ങേറിയത്. മത്സരം കഴിഞ്ഞയുടൻ ഹർഭജൻ സിങ് ശ്രീശാന്തിന്റെ മുഖത്തടിച്ചെന്നായിരുന്നു ആരോപണം. മൈതാനത്ത് വെച്ച് ശ്രീശാന്ത് പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ അന്ന് തത്സമയം ടെലിവിഷൻ ക്യാമറകളിൽ പതിഞ്ഞിരുന്നു. തുടർന്ന് ആ സീസണിൽ നിന്ന് ഹർഭജനെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
ഈ സ്ലാപ്പ് ഗേറ്റ് സംഭവത്തിന് ശേഷം ശ്രീശാന്തിനെ ഹർബജൻ ഒരു പരസ്യത്തിൽ അഭിനയിക്കാൻ വിളിച്ചുവെന്നും ആ പരസ്യത്തിൽ ഒരു ബോക്സിങ് റിങ്ങിൽ നിൽക്കുന്നതായിട്ടായിരുന്നു ഷോട്ട് എന്നും അതിൽ താൻ വഞ്ചിക്കപ്പെട്ടുവെന്നും ശ്രീശാന്ത് ഈയടുത്ത് വെളിപ്പെടുത്തിയിരുന്നു. തന്റെ സമ്മതം കൂടാതെ ആ കണ്ടന്റ് വളച്ചൊടിക്കപ്പെട്ടു, അതിൽ നിന്നും ഹർബജൻ നല്ലത് പോലെ സമ്പാദിച്ചു എന്നും ആരോപണം ഉയർന്നിരുന്നു.
വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിച്ച് പരസ്യങ്ങളിലും കമന്ററി ബോക്സിലും പ്രത്യക്ഷപ്പെടുകയും ഹർഭജൻ പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും ചെയ്തതോടെ ആരാധകർ ഈ അധ്യായം മറന്നതായിരുന്നു. എന്നാൽ ശ്രീശാന്തിന്റെ പുതിയ ബോക്സിങ് ചലഞ്ചും ഹർഭജന്റെ 'ഒഴിഞ്ഞ പാത്രം' പരാമർശവും ഇന്ത്യൻ ക്രിക്കറ്റിൽ പുതിയൊരു തർക്കത്തിന് വഴിതുറന്നിരിക്കുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications