T20 WC 2026: അഭിഷേക് സ്വപ്നങ്ങളില്‍ വന്ന് പേടിപ്പിക്കും!! ആമിറിന്റെ വായടപ്പിച്ച് ഭാജി
ഇന്ത്യ-പാകിസ്ഥാൻ മഹാപോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മയെ 'വെറുമൊരു സ്ലോഗർ' (ബാറ്റ് വെറുതെ വീശുന്നയാൾ) എന്ന് വിളിച്ച മുഹമ്മദ് ആമിറിന് കടുത്ത ഭാഷയിൽ മറുപടി നൽകി ഹർഭജൻ സിംഗ്. അഭിഷേക് ഫോമിലായാൽ അത് പാകിസ്ഥാന് വലിയ ആഘാതമാകുമെന്ന് ഹർഭജൻ മുന്നറിയിപ്പ് നൽകി.
അഭിഷേക് ഒരു സമ്പൂർണ്ണ ബാറ്ററാണ് - ഹർഭജൻ:
ഒരു ടോക്ക് ഷോയ്ക്കിടെയാണ് മുഹമ്മദ് ആമിർ അഭിഷേക് ശർമ്മയുടെ സാങ്കേതികതയെ ചോദ്യം ചെയ്തത്. അഭിഷേകിന് പ്രതിരോധിക്കാൻ അറിയില്ലെന്നും വെറുതെ അടിച്ചു കളിക്കാൻ മാത്രമേ അറിയാവൂ എന്നും ആമിർ പരിഹസിച്ചിരുന്നു. ഇതിന് സ്പോർട്സ് ടാക്കിലൂടെയാണ് ഹർഭജൻ മറുപടി നൽകിയത്.

"അഭിഷേക് ശർമ്മയെ വെറുമൊരു സ്ലോഗർ എന്ന് വിളിക്കുന്നത് ശരിയല്ല. മൈതാനത്തിന്റെ എല്ലാ വശത്തേക്കും ഷോട്ടുകൾ പായിക്കാൻ കെൽപ്പുള്ള ഒരു സമ്പൂർണ്ണ ബാറ്ററാണ് അവൻ. കവർ ഡ്രൈവും കട്ട് ഷോട്ടും മിഡ് വിക്കറ്റിലൂടെയുള്ള സിക്സറുകളും ഒരുപോലെ അവന് വഴങ്ങും. എല്ലാ ഷോട്ടുകളും വശമുള്ള ഒരാളെ സ്ലോഗർ എന്ന് വിളിക്കാൻ കഴിയില്ല," ഹർഭജൻ പറഞ്ഞു.
"അവൻ നിന്റെ സ്വപ്നങ്ങളിൽ വരും":
അഭിഷേക് ശർമ്മ ഇതിനോടകം തന്നെ അന്താരാഷ്ട്ര തലത്തിൽ തന്റെ മികവ് തെളിയിച്ചതാണെന്ന് ഹർഭജൻ ഓർമ്മിപ്പിച്ചു. "കഴിഞ്ഞ 4-5 മാസമായി അഭിഷേക് നിങ്ങളുടെ സ്വപ്നങ്ങളിൽ വന്ന് പേടിപ്പിക്കുന്നുണ്ട്. നാളെ അവൻ ക്രീസിൽ ഉറച്ചുനിന്നാൽ അടുത്ത ആറ് മാസത്തേക്ക് കൂടി നിങ്ങളുടെ സ്വപ്നങ്ങളിൽ അവൻ തന്നെയായിരിക്കും. അവൻ ആരാണെന്ന് നാളെ കാണിച്ചുതരും," ഹർഭജൻ ആമിറിനോടായി പറഞ്ഞു.
നമീബിയക്കെതിരായ വിജയം:
ഉദരരോഗം കാരണം നമീബിയക്കെതിരായ മത്സരം അഭിഷേകിന് നഷ്ടമായിരുന്നു. അന്ന് സഞ്ജു സാംസണാണ് ഓപ്പണറായി ഇറങ്ങിയത്. സഞ്ജു 8 പന്തിൽ 22 റൺസെടുത്ത് പുറത്തായപ്പോൾ, ഇഷാൻ കിഷനും (61) ഹാർദിക് പാണ്ഡ്യയും (52) ചേർന്ന് ഇന്ത്യയെ 209-ൽ എത്തിച്ചു. ആ മത്സരത്തിൽ ഇന്ത്യ 93 റൺസിന് വിജയിച്ചിരുന്നു. ലോക ടി20 റാങ്കിംഗിൽ ഒന്നാമനായ അഭിഷേക് തിരിച്ചെത്തുന്നത് പാകിസ്ഥാന് വലിയ വെല്ലുവിളിയാകും. മാത്രമല്ല, സ്പിന്നിനെ പിന്തുണയ്ക്കുന്ന പ്രേമദാസയിലെ പിച്ചിൽ ഇന്ത്യയുടെ ക്വാളിറ്റി സ്പിന്നേഴ്സ് പന്തെറിഞ്ഞാൽ ചെറുത്തു നിൽക്കുക പാകിസ്ഥാൻ നിരയ്ക്ക് എളുപ്പമുള്ള കാര്യമാകില്ല.
മൈതാനത്തെ കണക്കുകൾ:
കളിക്കളത്തിലെ റെക്കോർഡുകളിലും ഇന്ത്യക്ക് പാകിസ്ഥാനേക്കാൾ വലിയ മുൻതൂക്കമുണ്ട്. ടി20 ക്രിക്കറ്റിൽ ഇതുവരെ ഏറ്റുമുട്ടിയ 16 മത്സരങ്ങളിൽ 13 ലും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. അവസാനമായി 2024 ലോകകപ്പിൽ ഏറ്റുമുട്ടിയപ്പോൾ വെറും 119 റൺസ് മാത്രം പ്രതിരോധിച്ച ഇന്ത്യ ജസ്പ്രീത് ബുംറയുടെ (3 വിക്കറ്റ്) മികവിൽ പാകിസ്ഥാനെ തകർത്തിരുന്നു. ടി20യിൽ മൂന്ന് വർഷമായി ഇന്ത്യയെ തോൽപ്പിക്കാൻ പാകിസ്ഥാന് സാധിച്ചിട്ടില്ല. ടി20 ലോകകപ്പിലെ കണക്കുകൾ പരിശോധിച്ചാൽ എട്ട് തവണ ഏറ്റുമുട്ടിയപ്പോൾ ഏഴ് തവണയും വിജയം ഇന്ത്യക്കൊപ്പമായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications