ലണ്ടൻ: ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് അനിൽ കുംബ്ലെയും കളിക്കാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന റിപ്പോർട്ടിനോട് പ്രതികരിച്ച് ഓഫ് സ്പിന്നർ ഹർഭജൻ സിംഗ്. ടീം കോച്ച് അനിൽ കുംബ്ലെയ്ക്ക് പൂർണ പിന്തുണ അറിയിച്ചുകൊണ്ടാണ് വെറ്ററൻ താരം രംഗത്ത് എത്തിയിരിക്കുന്നത്. താൻ ഇപ്പോഴത്തെ ടീമിൽ ഭാഗമല്ല. ടീമംഗങ്ങൾക്ക് മാത്രമേ വിഷയത്തിൽ കൂടുതല്‍ പറയാൻ പറ്റൂ എന്ന മുഖവുരയോടെയാണ് ഭാജി തന്റെ അഭിപ്രായം പറഞ്ഞിരിക്കുന്നത്.
15 വർഷം താൻ അനിൽ കുംബ്ലെയോടൊത്ത് കളിച്ചിട്ടുണ്ട്. ഒരിക്കൽ പോലും അദ്ദേഹത്തോട് മുഷിയേണ്ടി വന്നിട്ടില്ല. ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളിംഗ് മൈൻഡുകളിൽ ഒന്നാണ് കുംബ്ലെ. എപ്പോഴും ഏത് സഹായത്തിനും കുംബ്ലെ ഉണ്ടാകും. താൻ ഇപ്പോഴെന്താണോ ആയിരിക്കുന്നത് അതിൽ കുംബ്ലെയ്ക്ക് വലിയ പങ്കുണ്ട് - ഒരു കാലത്ത് പേരുകേട്ട ഇന്ത്യൻ സ്പിൻ ദ്വയമായിരുന്നു അനിൽ കുംബ്ലെ - ഹർഭജൻ സിംഗ്. ഇഷ്ടം പോലെ കളികൾ രണ്ടുപേരും കൂടി ഇന്ത്യയെ ജയിപ്പിച്ചിട്ടുണ്ട്.

അനിൽ കുംബ്ലെ കുറച്ച് സ്ട്രിക്ടാണ്. പക്ഷേ അദ്ദേഹത്തോട് എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കാം. വളരെയധികം കഠിനാധ്വാനം ചെയ്യുന്ന ഒരാളാണ് കുംബ്ലെ. ടാലന്റിനെക്കാൾ കഠിനാധ്വാനത്തിന് പ്രാധാന്യം കൊടുക്കുന്ന തരക്കാരനാണ്. കോച്ച് എന്ന നിലയിൽ ഇന്ത്യൻ ക്രിക്കറ്റിന് വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ പോകുന്ന താരമാണ് കുംബ്ലെ എന്നും ടർബനേറ്റർ ഹർഭജൻ സിംഗ് ഉറച്ച് വിശ്വസിക്കുന്നു.
ഞാൻ ഈ ടീമിന്റെ ഭാഗമല്ല. അനിൽ ഭായ് എങ്ങനെയാണ് ടീമിനെ മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് എനിക്ക് അറിയില്ല. ആർക്കെങ്കിലും കുംബ്ലെയുമായി പ്രശ്നം ഉണ്ടെങ്കിൽ അവർ കുംബ്ലെയുമായി സംസാരിക്കുകയാണ് വേണ്ടത്. കുംബ്ലെയ്ക്ക് ആരുമായും പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല - ക്യാപ്റ്റൻ വിരാട് കോലിയെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും വിഷയത്തിൽ കുംബ്ലെയ്ക്ക് പൂർണ പിന്തുണ നൽകുന്നതാണ് ഭാജിയുടെ വാക്കുകൾ.