ഐപിഎൽ ഒരു ചതിക്കുഴിയാണ്, കണ്ട് ആരും പറ്റിക്കപ്പെടരുത്! ഇന്ത്യയുടെ ദയനീയ തോൽവികളിൽ ഹനുമ വിഹാരി
അയർലൻഡ്, ഇംഗ്ലണ്ട് ടി20 പരമ്പരകളിലെ ഇന്ത്യയുടെ നാണംകെട്ട തകർച്ചയ്ക്ക് പിന്നാലെ ബിസിസിഐക്കും നിലവിലെ ഇന്ത്യൻ ബാറ്റർമാർക്കും എതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ ടെസ്റ്റ് താരം ഹനുമ വിഹാരി രംഗത്തെത്തിയിരിക്കുകയാണ്. ലോക ചാമ്പ്യന്മാരെന്ന പകിട്ടുമായി വിദേശത്തേക്ക് വണ്ടി കയറിയ നീലപ്പടയ്ക്ക് നേരിടേണ്ടി വന്നത് സമീപകാലത്തെ ഏറ്റവും വലിയ നാണക്കേടാണ്. അയർലൻഡിനോട് രണ്ട് മത്സരങ്ങളും പിന്നാലെ ഇംഗ്ലണ്ടിനോട് നാല് മത്സരങ്ങളും തകർന്ന് തരിപ്പണമായ ഇന്ത്യയ്ക്ക് തങ്ങളുടെ ഐസിസി ടി20 ഒന്നാം നമ്പർ റാങ്കിങ്ങും ഇതോടെ നഷ്ടമായിരുന്നു.
വിദേശമണ്ണിൽ കളിച്ച അവസാന ഏഴ് ട്വന്റി-20 മത്സരങ്ങളിൽ ആറെണ്ണത്തിലും ടീം ഇന്ത്യ പരാജയപ്പെട്ടത് ഇന്ത്യൻ ക്രിക്കറ്റിന് മുന്നറിയിപ്പ് നൽകുന്ന വലിയൊരു അലാറം ബെൽ ആണെന്ന് വിഹാരി തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കി. ഐപിഎല്ലിലെ ഫ്ലാറ്റ് ട്രാക്കുകളിൽ റൺസ് അടിച്ചുകൂട്ടുന്ന യുവതാരങ്ങൾക്ക് വിദേശത്തെ പേസിനെയും ബൗൺസിനെയും പ്രതിരോധിക്കാൻ കഴിയുന്നില്ലെന്നാണ് വിഹാരിയുടെ പ്രധാന ആരോപണം.

രോഹിത്തിന്റെയും കോഹ്‌ലിയുടെയും വില ഇപ്പോൾ മനസ്സിലായില്ലേ?
ഇന്ത്യൻ ബാറ്റിങ് നിരയുടെ തകർച്ചയെ ചൂണ്ടിക്കാണിച്ച് വിഹാരി മുൻ നായകന്മാരായ രോഹിത് ശർമ്മയുടെയും വിരാട് കോഹ്‌ലിയുടെയും അഭാവം എടുത്തുപറഞ്ഞു. രോഹിത് ശർമ്മയുടെയും വിരാട് കോഹ്‌ലിയുടെയും യഥാർത്ഥ മൂല്യം എന്താണെന്ന് ഈ തോൽവികളിലൂടെ വ്യക്തമായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിദേശ സാഹചര്യങ്ങളിൽ ഇംഗ്ലീഷ് ബൗളർമാർ എറിഞ്ഞ ഷോർട്ട് ബോളുകളിൽ അവർ ഇതുപോലെ തുടർച്ചയായി പരാജയപ്പെടുമായിരുന്നില്ല. ഐപിഎൽ കണ്ട് ആരും വിഡ്ഢികളാകരുത്. അവിടെ ചെറിയ ഗ്രൗണ്ടുകളാണ്, പൂർണ്ണമായും ബാറ്റർമാരെ തുണയ്ക്കുന്ന ഫ്ലാറ്റ് വിക്കറ്റുകളാണ്, ഒപ്പം ഇംപാക്ട് പ്ലെയർ നിയമവുമുണ്ട്. എല്ലാം കൊണ്ടും ബാറ്റിങ് എളുപ്പമാണ്. തുടർച്ചയായ പരാജയങ്ങൾ കേവലം ഒരു മോശം പരമ്പരയായി തള്ളിക്കളയാനാകില്ലെന്നും വിദേശ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ ഇന്ത്യൻ ബാറ്റർമാർക്ക് കഴിയാത്തത് വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രേയസിന് ടീമിൽ അധികാരമില്ലേ? അതോ ഗംഭീറിന്റെ തീരുമാനമാണോ?
ബാറ്റിങ് തകർച്ചയ്ക്ക് പുറമെ ടീം സെലക്ഷനെയും, പുതിയ കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റൻ ശ്രേയസ് അയ്യരും തമ്മിലുള്ള ഏകോപനമില്ലായ്മയെയും വിഹാരി ചോദ്യം ചെയ്തു. ടീം മാനേജ്മെന്റും സെലക്ടർമാരും ഇപ്പോൾ കണ്ണുതുറന്നില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും. രണ്ടര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശ്രേയസ് അയ്യർ ടി20 ടീമിലേക്ക് തിരിച്ചെത്തുന്നതും നേരിട്ട് ക്യാപ്റ്റനാകുന്നതും. അദ്ദേഹത്തിന് ആവശ്യമുള്ള ടീമിനെയാണോ സെലക്ടർമാർ നൽകിയത് അതോ കോച്ച് ഗൗതം ഗംഭീർ സ്വന്തം താല്പര്യപ്രകാരം തിരഞ്ഞെടുത്ത ടീമാണോ ഇത് എന്ന കാര്യം വ്യക്തമല്ല. എന്റെ അഭിപ്രായത്തിൽ ഒരു ക്യാപ്റ്റൻ ടീമിനെ നയിക്കുമ്പോൾ വലിയൊരു ശതമാനം അധികാരവും ക്യാപ്റ്റന് തന്നെയായിരിക്കണം. അതിന് ശേഷവും ഫലം വന്നില്ലെങ്കിൽ നമുക്ക് ക്യാപ്റ്റനെ ചോദ്യം ചെയ്യാം എന്ന് വിഹാരി വ്യക്തമാക്കി.
യുവതാരങ്ങൾക്ക് ദീർഘകാല അവസരം നൽകണം; ബുംറയെ മാത്രം വിശ്വസിക്കരുത്
വരാനിരിക്കുന്ന ടി20 ലോകകപ്പിലേക്ക് ഇനി രണ്ട് വർഷത്തെ സമയം മാത്രമാണുള്ളത്. അതിനാൽ പുതിയൊരു ബാച്ച് കളിക്കാരെ വളർത്തിയെടുക്കാൻ മാനേജ്മെന്റ് തയ്യാറാകണമെന്ന് വിഹാരി ആവശ്യപ്പെട്ടു. ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ എന്നിവരൊന്നും ഈ പരമ്പരകളിൽ കളിച്ചിരുന്നില്ല എന്നത് ശരിയാണ്. എന്നാൽ എപ്പോഴും നമുക്ക് അവർക്കായി കാത്തിരിക്കാൻ കഴിയില്ല. പുതിയ കളിക്കാർ വരണം, അവർക്ക് ദീർഘകാലത്തേക്ക് അവസരങ്ങൾ നൽകി അന്താരാഷ്ട്ര ക്രിക്കറ്റിന് പ്രാപ്തരാക്കണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications