കൊൽക്കത്ത: 2007ലെ ട്വന്റി 20 ലോകകപ്പ് വിജയം, 2011 ലെ ഏകദിന ലോകകപ്പ് വിജയം.. - ഈ രണ്ട് വിജയങ്ങളിലും ഇന്ത്യ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്ന ഒരാളുണ്ട്. രണ്ട് ഫൈനലുകളിലും ടോപ് സ്കോററായിരുന്ന ഗൗതം ഗംഭീർ. സമീപകാലത്ത് ഇന്ത്യയ്ക്ക് കിട്ടിയ ഏറ്റവും മികച്ച ഓപ്പണിങ് ബാറ്റ്സ്മാൻ. വീരേന്ദർ സേവാഗിന്റെ പ്രിയപ്പെട്ട ഓപ്പണിംഗ് പാർട്ണർ. കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും ഒരു അൺസംഗ് ഹീറോയാണ് ഗംഭീർ.
2007 ട്വന്റി 20 ലോകകപ്പിൽ യുവരാജ് സിംഗും 2011 ലെ ഏകദിന ലോകകപ്പിൽ എം എസ് ധോണിയുമായിരുന്നല്ലോ ഇന്ത്യയുടെ താരങ്ങൾ. അല്ലെങ്കിലും എന്നും സൂപ്പർ താരങ്ങളുടെ നിഴലിലായിരുന്നു ഗംഭീറിന് സ്ഥാനം. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി 20 യിലും തിളങ്ങിയിട്ടും ഗംഭീർ ഒരു സൂപ്പർ താരമായില്ല. ഇന്ന് (ഒക്ടോബർ 14, ശനിയാഴ്ച) മുപ്പത്തിയാറാം പിറന്നാൾ ആഘോഷിക്കുമ്പോൾ ഇന്ത്യൻ ടീമിലേക്ക് ഒരു തിരിച്ച് വരവ് ഗംഭീറിന് ഉണ്ടാകില്ല എന്ന് തന്നെ പറയാം.
2003 ൽ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറിയ ഗംഭീർ മൂന്ന് ഫോർമാറ്റുകളിലുമായി പതിനായിരത്തിലധികം റൺസ് അടിച്ചുകൂട്ടിയിട്ടുണ്ട്. 147 ഏകദിനങ്ങളില്‍ നിന്നായി 5238 റൺസ്. നാൽപ്പതിന് തൊട്ടടുത്ത ശരാശരി. 58 ടെസ്റ്റിൽ നിന്നും ഒമ്പത് സെഞ്ചുറിയടക്കം 4154 റൺസ്. ഇന്ത്യൻ ടീമില്‍ നിന്നും പുറത്തായിട്ട് കുറേയായെങ്കിലും ഗംഭീർ ഐ പി എല്ലിലെ സൂപ്പർ കളിക്കാരനും ക്യാപ്റ്റനുമാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ രണ്ട് തവണ ഐ പി എൽ ചാമ്പ്യന്മാരാക്കിയ ക്യാപ്റ്റനാണ് ഗംഭീര്‍.