റെക്കോര്‍ഡുകളിലല്ല കാര്യം
ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കുറും നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലിയും സ്ഥാപിച്ച റെക്കോര്‍ഡുകളുമായി താരതമ്യം ചെയ്യുമ്പോള്‍ അവിടെയൊന്നും ഗംഭീറിന്റെ പേര് കാണില്ല. എന്നാല്‍ എംഎസ് ധോണി യുഗത്തിന് തുടക്കമിട്ടത് ഗംഭീറുള്‍പ്പെടുന്ന താരങ്ങള്‍ ചേര്‍ന്നായിരുന്നു. ആക്രമണോത്സുക ബാറ്റിങിന്റെ വക്താവായിരുന്ന ഗംഭീര്‍ പെരുമാറ്റത്തിലും ഈ ശൈലി തന്നെയാണ് നിലനിര്‍ത്തിയിരുന്നത്.
ടെസ്റ്റിലും ഏകദിനത്തിലും 40നു മുകളില്‍ ബാറ്റിങ് ശരാശരി കാത്തുസൂക്ഷിക്കുകയെന്നത് നിസാര കാര്യമല്ല. അവസരം ലഭിച്ചപ്പോഴെല്ലാം മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിച്ച് ടീമിനെ വിജയിപ്പിച്ചിട്ടുണ്ടെങ്കിലും ഗംഭീറിനെ പുകഴ്ത്താന്‍ പലര്‍ക്കും മടിയായിരുന്നുവെന്നതാണ് സത്യം.
വീക്ക്‌നെസിനെ മറികടന്നു
കരിയറിന്റെ തുടക്ക കാലത്ത് ഗംഭീറിന് ബാറ്റിങില്‍ ഒരു വീക്ക്‌നെസുണ്ടായിരുന്നു. ഓഫ്‌സൈഡിന് പുറത്തുകൂടെ പോവുന്ന പന്ത് ലെഗ് സൈഡിലേക്ക് കളിക്കാന്‍ ശ്രമിച്ച് അദ്ദേഹം പല തവണ പുറത്തായിരുന്നു. എന്നാല്‍ ഗംഭീറിന് തോല്‍ക്കാന്‍ മനസ്സിലായിരുന്നു. ദൃഢനിശ്ചയത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും ഈ പോരായ്മ മറികടന്ന് അദ്ദേഹം റണ്‍സ് വാരിക്കൂട്ടി.
ഗംഭീറും വെടിക്കെട്ട് താരം വീരേന്ദര്‍ സെവാഗും ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട് ഒരു കാലത്ത് ഇന്ത്യയുടെ സൂപ്പര്‍ ജോടിയായിരുന്നു. ഒരേ ശൈലിയില്‍ കളിക്കുന്ന ഇരുവരും എതിര്‍ ടീം ബൗളര്‍മാരെ പലപ്പോഴും വെള്ളം കുടിപ്പിക്കുകയും ചെയ്തു.
ന്യൂസിലാന്‍ഡിലെ ഹീറോയിസം
2009ലെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ ക്രടനമാണ് ഗംഭീറിന്റെ കരിയറിലെ ഏറ്റവും മികച്ചതായി പലരും വിശേഷിപ്പിക്കുന്നത്. കിവീസിനെതിരേ നാപ്പിയറില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഫോളോ ഓണിനെ തുടര്‍ന്നു ബാറ്റിങിനിറങ്ങിയ ഇന്ത്യയെ തോല്‍വിയില്‍ നിന്നും രക്ഷിക്കുന്നതില്‍ ഗംഭീര്‍ വഹിച്ച പങ്ക് വളരെ വലുതാണ്. 632 മിനിറ്റ് ക്രീസില്‍ നിന്ന അദ്ദേഹം 137 റണ്‍സാണ് അടിച്ചെടുത്തത്. വിവിഎസ് ലക്ഷ്മണും സെഞ്ച്വറിയുമായി ഗംഭീറിന് പിന്തുണയേകി. ഈ ടെസ്റ്റ് സമനിലയില്‍ ആക്കിയതില്‍ ഇന്ത്യ പ്രധാനമായും കടപ്പെട്ടിരിക്കുന്നത് ഗംഭീറിനോടാണ്.
തൊട്ടടുത്ത ടെസ്റ്റില്‍ രണ്ടാമിന്നിങ്‌സില്‍ 167 റണ്‍സെടുത്ത ഗംഭീറിന്റെ മികവില്‍ ഇന്ത്യ അവിസ്മരണീയ ജയവും സ്വന്തമാക്കി. ന്യൂസിലാന്‍ഡില്‍ ഇന്ത്യയുടെ കന്നി ടെസ്റ്റ് പരമ്പര നേട്ടം കൂടിയായിരുന്നുഇത്.
ഫൈനലുകളില്‍ ഹീറോ
ഇന്ത്യ അവസാനമായി നേടിയ രണ്ടു ഫൈനലുകളിലെയും ഹീറോ ഗംഭീറായിരുന്നു. ധോണിക്കു കീഴില്‍ ഇന്ത്യ ആദ്യമായി മാറ്റുരച്ച 2007ലെ പ്രഥമ ടി20 ലോകകപ്പ് ഫൈനലില്‍ പാകിസ്താനെതിരേ ഗംഭീറായിരുന്നു ഇന്ത്യന്‍ ജയത്തിന് അടിത്തറയിട്ടത്. 54 പന്തില്‍ 75 റണ്‍സെടുത്ത അദ്ദേഹം ടീമിന്റെ ടോപ്‌സ്‌കോററായിരുന്നു. എന്നാല്‍ മൂന്നു വിക്കറ്റെടുത്ത ഇര്‍ഫാന്‍ പഠാനാണ് അന്ന് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ലഭിച്ചത്.
2011ല്‍ നാട്ടില്‍ നടന്ന ലോകകപ്പിന്റെ ഫൈനലിലും ഗംഭീര്‍ കസറി. ശ്രീലങ്കയ്‌ക്കെതിരായ ഫൈനലില്‍ 275 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ രണ്ടു വിക്കറ്റ് നഷ്ടമായിരുന്നു. എന്നാല്‍ 97 റണ്‍സ് നേടി ഗംഭീര്‍ ടീമിനെ കരകയറ്റുകയായിരുന്നു. പക്ഷെ പുറത്താവാതെ 91 റണ്‍സ് നേടിയ നായകന്‍ ധോണിയാണ് അന്നു വാഴ്ത്തപ്പെട്ടത്. യഥാര്‍ഥത്തില്‍ ധോണിയെപ്പോലെ തന്നെ ഈ ജയത്തിന് ഗംഭീറിനോടും ഇന്ത്യ കടപ്പെട്ടിരിക്കുന്നുണ്ട്.
പതനം തുടങ്ങുന്നത്
2011-12ലാണ് ഗംഭീറിന്റെ അന്താരാഷ്ട്ര കരിയറില്‍ തിരിച്ചടികള്‍ തുടങ്ങുന്നത്. സെവാഗ്, സച്ചിന്‍, ദ്രാവിഡ് തുടങ്ങിയ ഇതിഹാസങ്ങള്‍ ഇന്ത്യക്കു കനത്ത ആഘാതമായി മാറി. വിദേശത്ത് ഇന്ത്യയുടെ തുടര്‍ച്ചയായ മോശം പ്രകടനങ്ങളുടെ പേരില്‍ അന്ന് ടീമിലുണ്ടായിരുന്ന ഗംഭീറും ക്രൂശിക്കപ്പെട്ടു. പിന്നീട് ടീമില്‍ നിന്നും പുറത്തായ അദ്ദേഹത്തിന് പക്ഷെ തിരിച്ചുവരാന്‍ സാധിച്ചില്ല. രോഹിത് ശര്‍മ- ശിഖര്‍ ധവാന്‍ സഖ്യം ഓപ്പണിങില്‍ തങ്ങളുടെ സ്ഥാനമുറപ്പിച്ചതോടെ ഗംഭീറിന്റെ പ്രതീക്ഷ പൂര്‍ണമായി അസ്മതിക്കുകയും ചെയ്തു.
എങ്കിലും ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓപ്പണര്‍മാരുടെ നിരയില്‍ ഗംഭീറിന്റെ പേരുമുണ്ടാവുമെന്നുറപ്പാണ്.