ഗാംഗുലിയുടെ ത്യാഗം
മുന്‍ ക്യാപ്റ്റനായ സൗരവ് ഗാംഗുലിയുടെ ത്യാഗം കൊണ്ടാണ് മഹേന്ദ്ര സിംഗ് ധോണി മാഹാനായ കളിക്കാരനായതെന്നാണ് സേവാഗ് പറയുന്നത്. ബാറ്റിംഗ് ഓര്‍ഡറില്‍ ധോണിക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ ഗാംഗുലി എടുത്ത തീരുമാനമാണ് സേവാഗ് ഇതിൽ എടുത്തുപറയുന്നത്. ഇങ്ങനെ ഒരു തീരുമാനം ഗാംഗുലി എടുത്തിരുന്നില്ലെങ്കിൽ ധോണി എന്ന മികച്ച ബാറ്റ്‌സ്മാന്‍ ഉണ്ടാകില്ലായിരുന്നു.
ഗാംഗുലിയുടെ ബാറ്റിംഗ് പൊസിഷൻ
കുറച്ച് മത്സരങ്ങളില്‍ ധോണിയെ ദാദ നേരത്തെ ക്രീസിലിറക്കിയിരുന്നു. ടോപ് ഓർഡറിൽ കിട്ടിയ സ്ഥാനം ധോണി മുതലാക്കുകയും ചെയ്തു. സ്വന്തം ബാറ്റിംഗ് പൊസിഷനാണ് ഗാംഗുലി ധോണിക്ക് വേണ്ടി വിട്ടുകൊടുത്തത്. അക്കാലത്ത് ഗാംഗുലി വൺഡൗണിലാണ് ബാറ്റ് ചെയ്തിരുന്നത്. ഇക്കാര്യമാണ് സേവാഗ് ഉയർത്തിക്കാട്ടുന്നത്.
ബാറ്റിംഗ് പരീക്ഷണങ്ങൾ
ഇന്ത്യൻ ടീമിൽ തുടർച്ചയായി പരീക്ഷണം നടത്തുമായിരുന്നു. നല്ല ഓപ്പണിംഗ് കൂട്ടുകെട്ട് ഉണ്ടായാല്‍ മൂന്നാമനായി ഗാംഗുലിക്ക് ഇറങ്ങാം. മോശം തുടക്കമാണ് കിട്ടുന്നതെങ്കില്‍ ധോണിയേയും പത്താനേയും കൂറ്റനടികള്‍ക്ക് ഇറക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍. തങ്ങളുടെ സ്ഥാനം മറ്റുള്ളവര്‍ക്ക് വിട്ടുകൊടുക്കുന്ന ചുരുക്കം ക്യാപ്റ്റന്മാരിൽ ഒരാളാണ് ഗാംഗുലി - സേവാഗ് പറഞ്ഞു.
സേവാഗും അങ്ങനെ വന്നതാണ്
ചരിത്രം നോക്കിയാൽ എം എസ് ധോണിക്കല്ല, വീരേന്ദർ സേവാഗിനാണ് ഗാംഗുലിയുടെ സ്ഥാനത്യാഗം കൊണ്ട് ഏറ്റവും വലിയ ഗുണം ഉണ്ടായിട്ടുള്ളത് എന്ന് കാണാം. സച്ചിൻ - ഗാംഗുലി എന്ന ലോകോത്തര ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചാണ് ക്യാപ്റ്റൻ ഗാംഗുലി സേവാഗിനെ ഇന്ത്യയുടെ സ്ഥിരം ഓപ്പണറാക്കിയത്. ഓപ്പണർ സ്ഥാനം പോയ ഗാംഗുലിക്ക് സ്ഥിരതയോടെ കളിക്കാൻ കഴിഞ്ഞില്ല. സേവാഗാകട്ടെ കിട്ടിയ സ്ഥാനം ശരിക്കും മുതലാക്കുകയും ചെയ്തു.