ഓള്‍ഡ് ട്രാഫോര്‍ഡ്: ടോസ് ആനുകൂല്യം നേടിയിട്ടും ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ മാഞ്ചസ്റ്ററില്‍ നടക്കുന്ന നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട് പേസര്‍മാക്കു മുന്നില്‍ തകര്‍ന്നടിഞ്ഞു. ആദ്യ ഇന്നിംഗ്‌സില്‍ വെറും 152 റണ്‍സിനാണ് ഇന്ത്യ കൂപ്പുകുത്തിയത്. ക്യാപ്റ്റന്‍ ധോണി 71 റണ്‍ നേടിയില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ പതനം കൂടുതല്‍ പരിതാപകരമാകുമായിരുന്നു.
ആറ് വിക്കറ്റ് നേടിയ സ്റ്റ്യുവര്‍ട്ട് ബ്രോഡാണ് ഇന്ത്യയുടെ അന്തകനായി മാറിയത്. മുന്‍നിര ബാറ്റ്‌സ്മാന്‍മാരുടെ മൂന്നു വിക്കറ്റ് നേടിയ ജെയിംസ് ആന്‍ഡേഴ്‌സണും ബൗളിംഗില്‍ മികച്ചുനിന്നു. ഇന്ത്യയ്ക്കു വേണ്ടി ആര്‍ അശ്വിന്‍ 40 റണ്‍സും അജിക്യ രഹാനെ 24 റണ്‍സും നേടി. ആറു ബാറ്റ്‌സ്മാന്‍മാര്‍ ഒരു റണ്‍ പോലും നേടാതെയാണ് പുറത്തയാത്.

ഒരവസരത്തില്‍ എട്ടു റണ്‍സെടുക്കുന്നതിനിടയില്‍ ഇന്ത്യയുടെ നാലു വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ക്യാപ്റ്റന്‍ ധോണിയും അജിക്യ രഹാനെയും ചേര്‍ന്നുള്ള സഖ്യമാണ് വന്‍ നാണക്കേടില്‍ നിന്നും ഇന്ത്യയെ കരകയറ്റിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് നേടിയിട്ടുണ്ട്. ഇയാന്‍ ബെല്ലും ബല്ലാന്‍സും ആണ് ക്രീസില്‍.
മൂന്നാം ടെസ്റ്റില്‍ നിന്നും മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ കളത്തിലിറങ്ങിയത്. ശിഖര്‍ ധവാന് പകരം ഗൗതം ഗംഭീറും, രോഹിത് ശര്‍മയ്ക്കു പകരം ആര്‍ അശ്വിനും, മുഹമ്മദ് ഷമിക്കു പകരം വരുണ്‍ ആരോണും ടീമിലെത്തി. വര്‍ഷങ്ങള്‍ക്കുശേഷം ടീമിലെത്തിയ ഗൗതം ഗംഭീറിന് തിരിച്ചുവരവ് ഗംഭീരമാക്കാന്‍ കഴിഞ്ഞില്ല. 7 പന്തുകള്‍ നേരിട്ട ഗംഭീറിന് നാലു റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്.