റിയോ ഡി ജനെയ്‌റോ: ഫുട്‌ബോള്‍ ലോകത്തെ കണ്ണീരിലാഴ്ത്തി വീണ്ടും ഫുട്‌ബോള്‍ അപകടം. ബ്രസീലിയന്‍ ക്ലബ്ബായ പാല്‍മാസ് താരങ്ങള്‍ സഞ്ചരിച്ചിരുന്ന വിമാനം തകര്‍ന്ന് പ്രസിഡന്റും നാല് താരങ്ങളുമാണ് മരണപ്പെട്ടത്. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ റണ്‍വേയില്‍ നിന്ന് വിമാനം തെന്നി മാറിയാണ് അപകടമെന്നാണ് വിവരം. വിലാ നോവയ്‌ക്കെതിരായ മത്സരം കളിക്കാനായി ഗോയാനിയയിലേക്ക് പോകവെയാണ് പാല്‍മാസ് താരങ്ങള്‍ അപകടത്തില്‍പ്പെട്ടത്. കോവിഡ് 19 പോസിറ്റീവായതതിനെത്തുടര്‍ന്ന് സ്വകാര്യ വിമാനത്തിലാണ് താരങ്ങള്‍ യാത്ര ചെയ്തതെന്നാണ് ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താരങ്ങളുടെ ഐസൊലേഷന്‍ കാലാവധി ഞായറാഴ്ചയായിരുന്നു അവസാനിച്ചത്. ഇതോടെയാണ് മുന്‍കരുതലെന്ന നിലയില്‍ ഇവരെ പ്രത്യേക വിമാനത്തില്‍ കൊണ്ടുപോയത്. മറ്റ് താരങ്ങളെല്ലാം മറ്റൊരു വിമാനത്തില്‍ യാത്ര ചെയ്തതിനാല്‍ കൂടുതല്‍ വലിയ അപകടം ഉണ്ടാകാതെ രക്ഷപെട്ടു.
ക്ലബ്ബ് പ്രസിഡന്റ് ലൂക്കാസ് മീറ താരങ്ങളായ ലൂക്കാസ് പ്രക്‌സീഡസ്, ഗ്യൂയില്‍ഹിമി നോയി, റാനുലി, മാര്‍ക്കസ് മോലിനറി എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്. പൈലറ്റും മരണപ്പെട്ടതായാണ് വിവരം. അപകടത്തില്‍ ആരും രക്ഷപെട്ടിട്ടില്ലെന്ന് ക്ലബ്ബ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. മരണപ്പെട്ട താരങ്ങള്‍ക്കായി സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരവധി പേരാണ് ആദരാഞ്ജലി അര്‍പ്പിക്കുന്നത്.
ആറ് പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഡബിള്‍ എഞ്ചിന്‍ ബാറോണ്‍ മോഡല്‍ വിമാനത്തിലാണ് താരങ്ങള്‍ യാത്ര ചെയ്തത്. റണ്‍വേയില്‍ നിന്ന് തെന്നി രണ്ട് പൊട്ടിത്തെറികള്‍ ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്തായാലും ഫുട്‌ബോള്‍ ലോകത്തെ ആകെ ഞെട്ടിക്കുന്ന സംഭവമാണ് ഞായറാഴ്ച സംഭവിച്ചിരിക്കുന്നത്. അപകടകാരണത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ബ്രസീലിലെ ഫോര്‍ത്ത് ഡിവിഷന്‍ ക്ലബ്ബായ പല്‍മാസ് ഫ്യൂട്ടിബോല്‍ ഇ റിഗാറ്റസ് ക്ലബ്ബ് 1997ലാണ് ആരംഭിച്ചത്. മുന്‍ ബ്രസീല്‍ താരം കാസിയോ ബാറോസാണ് പരിശീലകന്‍.
2016ലും ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് ഇത്തരത്തിലൊരു വിമാന അപകടം സംഭവിച്ചിരുന്നു. ബ്രസീലിയന്‍ ക്ലബ്ബായ ഷാപ്പെകൊയിന്‍സ് ടീം അംഗങ്ങള്‍ സഞ്ചരിച്ചിരുന്ന വിമാനം അപകടത്തില്‍പെട്ട് അന്ന് 25 പേരാണ് മരണപ്പെട്ടത്. ബൊളീവിയയില്‍ നിന്ന് പുറപ്പെട്ട വിമാനം മെഡലിനിലെ ജോസ് മാരിയ വിമാനത്താവളത്തിലാണ് വിമാനം തകര്‍ന്ന് വീണത്. സുഡാ അമേരിക്ക ഫൈനല്‍ കളിക്കാന്‍ പോകവെയായിരുന്നു അന്ന് ഷാപ്പെകൊയിന്‍സ് താരങ്ങള്‍ അപകടത്തില്‍പെട്ടത്.