ഫൈനലില്‍ 275 റണ്‍സിന്റെ വിജയലക്ഷ്യമാണ് ശ്രീലങ്ക ഇന്ത്യക്കു മുന്നില്‍ വച്ചത്. ഓപ്പണര്‍മാരായ വീരേന്ദര്‍ സെവാഗിനെയും സച്ചിന് ടെണ്ടുല്‍ക്കറെയും തുടക്കത്തില്‍ തന്നെ നഷ്ടമായതോടെ ഇന്ത്യ പതറി. മൂന്നാം വിക്കറ്റില്‍ വിരാട് കോലിക്കൊപ്പം ചേര്‍ന്ന് ഗൗതം ഗംഭീര്‍ 83 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ ടീം സ്കോര്‍ 114ല്‍ നില്‍ക്കെ കോലി പുറത്ത്. അഞ്ചാം നമ്പറില്‍ മുന്‍ മല്‍സരങ്ങളിലെല്ലാം ഇറങ്ങിയത് യുവരാജായിരുന്നു. എന്നാല്‍ ഏവരെയും സ്തബ്ധരാക്കിക്കൊണ്ട് ക്രീസിലെത്തിയത് ധോണി. സംശയിച്ചവര്‍ക്ക് ബാറ്റ് കൊണ്ടാണ് ധോണി മറുപടി നല്‍കിയത്.
ഗംഭീറിനൊപ്പം നാലാം വിക്കറ്റില്‍ 109 റണ്‍സ് കൂട്ടിച്ചേര്‍ത്ത ധോണി തുടര്‍ന്ന് ക്രീസിലെത്തിയ യുവരാജ് സിങിനെ കൂട്ടുപിടിച്ച് ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കുകയും ചെയ്തു.
ഫൈനലിനു മുമ്പ് ടൂര്‍ണമെന്റില്‍ കളിച്ച മല്‍സരങ്ങളില്‍ ധോണിക്കു ആകെ നേടാനായത് വെറും 150 റണ്‍സായിരുന്നു. എന്നാല്‍ ഫൈനലിലെ ഹീറോയിസത്തിലൂടെ അദ്ദേഹം അതിന്റെ ക്ഷീണം തീര്‍ത്തു. 79 പന്തിലാണ് എട്ടു ബൗണ്ടറികളും രണ്ടു സിക്സറുമടക്കം ധോണി പുറത്താവാതെ 91 റണ്‍സെടുത്തത്. ഫൈനലിലെ മാന്‍ ഓഫ് ദി മാച്ചും അദ്ദേഹമായിരുന്നു.
സച്ചിന് പുറത്തായപ്പോള്‍ വാംഖഡെ സ്റ്റേഡിയം നിശബ്ധമായിരുന്നു. കിരീടം കൈവിട്ടുപോവുമെന്ന് എല്ലാവരും ഭയപ്പെട്ട നിമിഷമായിരുന്നു അത്. എന്നാല്‍ ഗൗട്ടിയും (ഗംഭീര്‍) കോലിയും മികച്ച കൂട്ടുകെട്ടിലൂടെ ടീമിലെ തിരിച്ചു കൊണ്ടു വന്നു. കോലി ക്രീസ് വിടുമ്പോള്‍ ഓഫ് സ്പിന്നര്‍മാരായ മുത്തയ്യ മുരളീധധരന്‍, സുരാജ് രണ്‍ദിവ്, തിലകരത്നെ ദില്ഷന് എന്നിവരാണ് ബൗള്‍ ചെയ്തു കൊണ്ടിരുന്നത്.
അഞ്ചാമനായി ആരെ ഇറക്കുമെന്നതിനെക്കുറിച്ച് ധോണി, സച്ചിന്, കോച്ച് കേസ്റ്റണ് എന്നിവര്‍ തമ്മില്‍ ചര്‍ച്ച നടത്തി. ഓഫ് സ്പിന്നര്‍മാര്‍ ബൗള്‍ ചെയ്തു കൊണ്ടിരിക്കുന്നതിനാല്‍ തനിക്കു പകരം വലംകൈ ബാറ്റ്സ്മാനായ ധോണി ഇറങ്ങുന്നതാവും കൂടുതല്‍ ഉചിതമെന്ന് അവര്‍ തീരുമാനിക്കുകയും ചെയ്തു. ധോണി തനിക്കും മുമ്പ് ഇറങ്ങുമെന്ന് അറിയിച്ചപ്പോള്‍ അടുത്തതായി തനിക്ക് ഇറങ്ങേണ്ടല്ലോ എന്നോര്‍ത്ത് ആശ്വാസം തോന്നിയതായും യുവി വ്യക്തമാക്കി.