കൊളംബോ: 2011ലെ ഐസിസിയുടെ ഏകദിന ലോകകപ്പിലെ ഇന്ത്യ- ശ്രീലങ്ക ഫൈനല്‍ ഒത്തുകളിയാണെന്ന മുന്‍ ശ്രീലങ്കന്‍ കായിക മന്ത്രിയുടെ ആരോപണത്തോട് പ്രതികരിച്ച് ലങ്കയുടെ മുന്‍ ഇതിഹാസ ബാറ്റ്‌സ്മാന്‍ മഹേല ജയവര്‍ധനെ. ലങ്കയുടെ മുന്‍ മന്ത്രി മഹിന്ദാനന്ദ അലുത്ഗമഗെയാണ് ലോകകകപ്പ് ഫൈനലിനെക്കുറിച്ച് ഗുരുതരമായ ആരോപരണം നടത്തിയിരിക്കുന്നത്. എന്നാല്‍ തെളിവുകളൊന്നും പുറത്തുവിടാന്‍ അദ്ദേഹം തയ്യാറായിട്ടില്ല.
ട്വിറ്ററിലൂടെയായിരുന്നു ജയവര്‍ധനെയുടെ പ്രതികരണം. പരിഹാസരൂപേണയാണ് മുന്‍ മന്ത്രിയുടെ ആരോപണത്തോട് അദ്ദേഹം പ്രതികരിച്ചത്. തിരഞ്ഞെടുപ്പ് അടുത്തെങ്ങാനും നടക്കാനിരിക്കുന്നുണ്ടോ (ചിന്തിക്കുന്ന ഇമോജി) സര്‍ക്കസ് തുടങ്ങിയതു പോലെ തോന്നുന്നു (ജോക്കറുടെ ഇമോജി). പേരുകളും തെളിവുകളും? എന്നായിരുന്നു ജയവര്‍ധനെ ട്വീറ്റ് ചെയ്തത്.
യാതൊരു തെളിവുകളും നിരത്താതെയാണ് അലുത്ഗമഗെ ഫൈനലിനെക്കുറിച്ച് ഞെട്ടിക്കുന്ന ആരോപണങ്ങള്‍ നടത്തിയത്. പറഞ്ഞതുമായി ബന്ധപ്പെട്ട് എന്തു പ്രത്യാഘ്യാതമുണ്ടായാലും അതിന്റെ പൂര്‍ണ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നു. എന്നാല്‍ സ്വന്തം രാജ്യത്തെയോര്‍ത്ത് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ ആഗ്രഹമില്ലെന്നാണ് അദ്ദേഹം പറയുന്നത്. 2011ലെ ലോകകപ്പ് നടക്കുമ്പോള്‍ രാജ്യത്തെ കായിക മന്ത്രി കൂടിയായിരുന്നു അലുത്ഗമഗെ.
ഇന്ത്യയായിരുന്നില്ല മറിച്ച് ശ്രീലങ്കയായിരുന്നു അന്നു ലോക ചാംപ്യന്‍മാര്‍ ആവേണ്ടിയിരുന്നത്. എന്നാല്‍ നിയമവിരുദ്ധമായ ചില കാര്യങ്ങള്‍ നടന്നതിനാല്‍ ഇന്ത്യ വിജയികളാവുകയായിരുന്നു. ഫൈനലില്‍ ചില ഗ്രൂപ്പുകള്‍ തീര്‍ച്ചയായും ഒത്തുകളി നടത്തിയിട്ടുണ്ട്. ലോകകപ്പ് ഫൈനലുമായി ബന്ധപ്പെട്ട് ആരുമായും ചര്‍ച്ചയ്ക്കു തയ്യാറാണെമന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
ശ്രീലങ്കയെ ആറു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് 28 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യ ഏകദിന ലോകകപ്പില്‍ മുത്തമിട്ടത്. ക്യാപ്റ്റന്‍ എംഎസ് ധോണി സിക്‌സറിലൂടെയാണ് അന്നു ഇന്ത്യയുടെ വിജയറണ്‍സ് നേടിയത്. മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയാണ് ഫൈനലിനു വേദിയായത്്. റണ്‍ചേസിനിടെ തുടക്കത്തില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യയെ ഗൗതം ഗംഭീറും (97), ധോണിയും (91*) ചേര്‍ന്ന് മികച്ച ഇന്നിങ്‌സുകളിലൂടെ വിജയത്തിലേക്കു നയിക്കുകയായിരുന്നു.