ഗ്രൂപ്പ് ഘട്ടത്തിലെ നാല് മികച്ച വിജയങ്ങൾക്ക് ശേഷം സൂപ്പർ എട്ടിലേക്ക് കാലെടുത്ത് വച്ച ഇന്ത്യയ്ക്ക് അടിമുടി തന്ത്രങ്ങൾ പാളിപ്പോകുന്നതാണ് കഴിഞ്ഞ ദിവസം അഹമദാബാദിൽ കണ്ടത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒരു വേളയിൽ പോലും ജയിക്കുമെന്ന പ്രതീക്ഷ നൽകാൻ ടീം ഇന്ത്യയ്ക്കായില്ല. അഭിഷേക് ശർമ്മയ്ക്ക് റൺസ് കണ്ടെത്താനാകാത്തതും ഇഷാൻ വേഗത്തിൽ കൂടാരം കയറിയതും ഇന്ത്യൻ ടീമിന് വിനയായി എന്നുവേണം പറയാൻ.
ടി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയോട് 76 റൺസിന് തോറ്റതിന് പിന്നാലെ ഇന്ത്യൻ ബാറ്റിംഗ് നിരയെ വിമർശിച്ച് വരുൺ ആരോൺ. യുവ ഓപ്പണർ അഭിഷേക് ശർമ്മ നൽകുന്ന വെടിക്കെട്ട് തുടക്കത്തെ ടീം അമിതമായി ആശ്രയിക്കുന്നുണ്ടെന്നും താരം പരാജയപ്പെടുമ്പോൾ മധ്യനിര സമ്മർദ്ദത്തിലാകുന്നുവെന്നും അദ്ദേഹം നിരീക്ഷിച്ചു.

അന്യമായ സാഹചര്യം:
"അഭിഷേക് ശർമ്മയെ ഇന്ത്യ അമിതമായി ആശ്രയിക്കുന്നു എന്നത് ഇപ്പോൾ തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്. തന്റെ ഉയർന്ന സ്ട്രൈക്ക് റേറ്റ് കൊണ്ട് മധ്യനിര ബാറ്റർമാർക്ക് ക്രീസിൽ സെറ്റാകാൻ ആവശ്യമായ സമയം (Extra time) അഭിഷേക് നൽകിയിരുന്നു. എന്നാൽ ഇപ്പോൾ കഴിഞ്ഞ രണ്ട് വർഷമായി നേരിടാത്ത ഒരു പ്രത്യേക സാഹചര്യത്തിലാണ് മധ്യനിര. പെട്ടെന്ന് ക്രീസിലെത്തി റൺ റേറ്റ് ഉയർത്തേണ്ടി വരുമ്പോൾ അവർക്ക് പിടിച്ചുനിൽക്കാൻ സാധിക്കുന്നില്ല," വരുൺ ആരോൺ ഇഎസ്പിഎൻ ക്രിക് ഇൻഫോയോട് (ESPNcricinfo) പറഞ്ഞു.
ബൗളർമാരുടെ ബുദ്ധിപരമായ നീക്കം:
അഭിഷേകിനെതിരെ ബൗളർമാർ തന്ത്രം മാറ്റിയതാണ് താരത്തിന്റെ ഫോമില്ലായ്മയ്ക്ക് കാരണമെന്ന് ആരോൺ വിശ്വസിക്കുന്നു. "പന്ത് ബാറ്റിലേക്ക് വേഗത്തിൽ വരുന്നത് ഇഷ്ടപ്പെടുന്ന താരമാണ് അഭിഷേക്. എന്നാൽ ദക്ഷിണാഫ്രിക്കൻ ബൗളർമാർ അദ്ദേഹത്തിന് ഒരേ വേഗതയിൽ പന്തെറിഞ്ഞില്ല. പേസ് കുറച്ചും കൂട്ടിയും അവർ അഭിഷേകിനെ കുഴപ്പിച്ചു. പന്ത് ബാറ്റിലേക്ക് വരാത്തതിൽ അഭിഷേക് നിരാശനാകുന്നത് കാണാമായിരുന്നു. ഒടുവിൽ മാർക്കോ യാൻസന്റെ സ്ലോവർ ബോളിലാണ് താരം വീണത്," അദ്ദേഹം കൂട്ടിചേർത്തു.
തുടർച്ചയായ മൂന്ന് പൂജ്യങ്ങൾക്ക് ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 12 പന്തിൽ 15 റൺസാണ് അഭിഷേകിന് നേടാനായത്. 2025-ൽ 193 സ്ട്രൈക്ക് റേറ്റിൽ റൺസ് വാരിക്കൂട്ടിയ അഭിഷേക് ഈ വർഷം എട്ട് ഇന്നിംഗ്സുകളിൽ അഞ്ച് തവണയും പൂജ്യത്തിന് പുറത്തായെന്നത് ഇന്ത്യയെ ആശങ്കയിലാക്കുന്നു.
സൗത്താഫ്രിക്കയുമായുള്ള സൂപ്പര്‍ എട്ട് ഗ്രൂപ്പ് എയിലേറ്റ നാണംകെട്ട തോല്‍വിയോടെ പോയിന്റ് പട്ടികയില്‍ ഇന്ത്യ അവസാന സ്ഥാനത്തേക്കു വീണിരിക്കുകയാണ്. -3.800 എന്ന അതിദയനീയ നെറ്റ് റണ്‍റേറ്റാണ് ഇന്ത്യക്കുള്ളത്. ടീമിന്റെ സെമി ഫൈനല്‍ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതും ഇതു തന്നെയാണ്. ഇനി രണ്ടു കളികളാണ് ഇന്ത്യക്കു ബാക്കിയുള്ളത്. അടുത്ത മല്‍സരം 26ന് ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ സിംബാബ്‌വെയ്‌ക്കെതിരേയാണ്. അതിനു മാര്‍ച്ച് ഒന്നിന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലെ അവസാന കളിയില്‍ രണ്ടു തവണ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിനെയും ഇന്ത്യ നേരിടും.