ഇന്ത്യയെ നമ്പര്‍ വണ്ണാക്കി
ബുംറ നയിക്കുന്ന മൂര്‍ച്ചയേറിയ ബൗളിങ് ലൈനപ്പാണ് ഇന്ത്യയെ ടെസ്റ്റില്‍ നമ്പര്‍ വണ്ണാക്കിയതെന്നു സെവാഗ് അഭിപ്രായപ്പെട്ടു. ഇന്ത്യക്കു മികച്ച ബൗളര്‍മാര്‍ നേരത്തേ ഉണ്ടായിരുന്നില്ലെന്നു പറയാന്‍ കഴിയില്ല. താന്‍ കളിച്ചിരുന്ന കാലത്ത് ജവഗല്‍ ശ്രീനാഥ്, ആശിഷ് നെഹ്‌റ, സഹീര്‍ ഖാന്‍ തുടങ്ങിയ പ്രതിഭാശാലികളായ പേസര്‍മാര്‍ ടീമിലുണ്ടായിരുന്നു. ഇപ്പോള്‍ ബുംറ, മുഹമ്മദ് ഷമി, ഭുനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ് തുടങ്ങിയ പേസര്‍മാര്‍ ഇന്ത്യക്കുണ്ട്. ഈ ബൗളര്‍മാരെല്ലാം നടത്തുന്ന സ്ഥിരതയാര്‍ന്ന പ്രകടനങ്ങളാണ് ഇന്ത്യയെ ശക്തരാക്കി മാറ്റുന്നതെന്നും സെവാഗ് ചൂണ്ടിക്കാട്ടി.
ലോക ചാംപ്യന്‍ഷിപ്പ്
ഉചിതമായ സമയത്തു തന്നെയാണ് ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനു തുടക്കം കുറിച്ചിരിക്കുന്നതെന്നു സെവാഗ് അഭിപ്രായപ്പെട്ടു. ആഷസിലെ മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ ഇംഗ്ലണ്ട് നേടിയ ത്രസിപ്പിക്കുന്ന ജയത്തെ പരാമര്‍ശിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇത്രയും മികച്ച ടെസ്റ്റ് മല്‍സരങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറുമ്പോള്‍ ലോക ചാംപ്യന്‍ഷിപ്പ് തുടങ്ങിയത് ഉചിതമായ തീരുമാനമാണ്. ഇതു ടെസ്റ്റിനെയും കളിക്കുന്ന രാജ്യങ്ങളെയും സംബന്ധിച്ചു വലിയ കാര്യം തന്നെയാണെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.
ബാറ്റ്‌സ്മാന്‍മാര്‍ക്ക് അനുകൂലം
ഐസിസിയുടെ നിയമങ്ങളില്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കൂടുതലും ഗുണം ലഭിക്കുന്നതെന്നും ബൗളര്‍മാരെയും തുല്യമായി പരിഗണിക്കണമെന്നും സെവാഗ് ആവശ്യപ്പെട്ടു. ടെസ്റ്റില്‍ ഒരോവറില്‍ രണ്ടു ബൗണ്‍സറുകള്‍ മാത്രമേ എറിയാന്‍ ബൗളര്‍ക്കു അനുവാദമുള്ളൂ. കരിയറില്‍ ഒരിക്കലും ബാറ്റിങിനിടെ നെഞ്ചില്‍ പാഡ് കെട്ടിവച്ചു കളിച്ചിട്ടില്ല. അതിന്റെ ആവശ്യമുണ്ടെന്നും തോന്നിയിട്ടില്ല. ബാറ്റ്‌സ്മാന്റെ കൈയില്‍ ബാറ്റും തല സംരക്ഷിക്കാന്‍ ഹെല്‍മറ്റുമുണ്ട്. ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്? ബൗളര്‍മാര്‍ക്കും ഇതുപോലെയെന്തെങ്കിലും നല്‍കണമെന്നും സെവാഗ് പറയുന്നു.
കോലി- രോഹിത് തര്‍ക്കം
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും നിശ്ചിത ഓവര്‍ ടീം വൈസ്് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നത് മാധ്യമസൃഷ്ടി മാത്രമാണെന്നു സെവാഗ് അഭിപ്രായപ്പെട്ടു. എല്ലാം മാധ്യമങ്ങള്‍ കെട്ടിച്ചമച്ച വാര്‍ത്തകളാണ്. കോലിയും രോഹിതും കളിക്കളത്തില്‍ പലപ്പോഴും ഒരുമിച്ച് ബാറ്റ് ചെയ്യുന്നവരും പരസ്പരം അഭിപ്രായങ്ങള്‍ പറയുന്നവരുമാണ്. ഫീല്‍ഡിങില്‍ സ്ലിപ്പില്‍ ഒരുമിച്ചു നില്‍ക്കുമ്പോഴും രണ്ടു പേരും പരസ്പരം ആശയവിനിമയം നടത്താറുണ്ട്. ഇരുവരും ഏതെങ്കിലും തരത്തില്‍ അഭിപ്രായഭിന്നതകളുണ്ടെന്നു തനിക്കു തോന്നിയിട്ടില്ലെന്നും സെവാഗ് വിശദമാക്കി.