വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡ് ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ മാര്‍ട്ടിന്‍ ക്രോ അന്തരിച്ചു. രക്താര്‍ബുദം ബാധിച്ചതിനെത്തുടര്‍ന്ന് ഏതാനും വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു ക്രോ. 143 ഏകദിന മത്സരങ്ങളിലും 77 ടെസ്റ്റ് മത്സരങ്ങളിലും ന്യൂസിലാന്‍ഡിന് വേണ്ടി കളിച്ചു. മാര്‍ട്ടിന്‍ ക്രോയുടെ വിയോഗവാര്‍ത്ത കുടുംബാംഗങ്ങളാണ് ഒരു പ്രസ്താവനയിലൂടെ അറിയിച്ചത്.
2012 ലാണ് മാര്‍ട്ടിന്‍ ക്രോയ്ക്ക് അര്‍ബുദം സ്ഥിരീകരിച്ചത്. എന്നാല്‍ രോഗത്തിന് മുന്നില്‍ പകച്ചുനില്‍ക്കാനൊന്നും ധീരനായ ആ ക്രിക്കറ്റര്‍ തയ്യാറായിരുന്നില്ല. എന്റെ കടുപ്പക്കാരനായ ചങ്ങാതി എന്നാണ് ക്രോ 2104 സെപ്തംബറില്‍ തന്നെ ബാധിച്ചിരിക്കുന്ന മാരകരോഗത്തെക്കുറിച്ച് പറഞ്ഞത്. 2015 ഫെബ്രുവരില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ തന്റെ ടീം കളിക്കുന്നത് കാണാന്‍ അവശതയ്ക്കിടയിലും ക്രോ എത്തിയിരുന്നു.

വെറും മുപ്പത്തിമൂന്നാം വയസ്സില്‍ മാര്‍ട്ടിന്‍ ക്രോ ക്രിക്കറ്റിനോട് വിടപറഞ്ഞു. അപ്പോഴേക്കും ഏകദിനത്തില്‍ 4704 ഉം ടെസ്റ്റില്‍ 5444 ഉം റണ്‍സുകള്‍ അദ്ദേഹം നേടിയിരുന്നു. പത്തൊമ്പതാം വയസ്സില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ അരങ്ങേറ്റം. 1995 ല്‍ ഇന്ത്യയ്‌ക്കെതിരെയാണ് മാര്‍ട്ടിന്‍ ക്രോ തന്റെ അവസാന ഇന്നിംഗ്‌സ് കളിച്ചത്. മുന്‍ ന്യൂസിലന്‍ഡ് താരമായ ജെഫ് ക്രോയാണ് സഹോദരന്‍. അച്ഛന്‍ ഡേവ് ക്രോയും ക്രിക്കറ്ററായിരുന്നു.
കീവീസ് ടീമിനെ നയിച്ച പ്രമുഖ ക്യാപ്റ്റന്മാരുടെ കൂട്ടത്തിലാണ് മാര്‍ട്ടിന്‍ ക്രോയ്ക്കും സ്ഥാനം. കളിയില്‍ നിന്നും വിരമിച്ച ശേഷം പരിശീലകനായും കമന്റേറ്ററായും ക്രോ തിളങ്ങി. അതിനിടയിലാണ് കാന്‍സര്‍ ക്രോയെ പിടികൂടിയത്. 77 ടെസ്റ്റില്‍ നിന്നായി ക്രോ 17 സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. 18 ഫിഫ്റ്റിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഉയര്‍ന്ന സ്‌കോര്‍ 299.