രാഹുലിന്റെ സ്ഥാനം തെറിച്ചു, സുന്ദറിന് പ്രമോഷൻ? വിജയത്തിലും ഗംഭീറിനെ പഞ്ഞിക്കിട്ട് മുൻ താരം
ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യ ഉജ്ജ്വല വിജയം സ്വന്തമാക്കിയെങ്കിലും, മത്സരത്തിനിടെ ടീം മാനേജ്മെന്റ് എടുത്ത ഒരു തന്ത്രപരമായ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ പേസർ ദൊഡ്ഡ ഗണേഷ്. വിക്കറ്റ് കീപ്പർ ബാറ്റർ കെ.എൽ രാഹുലിനെ അദ്ദേഹത്തിന്റെ സ്ഥിരം ബാറ്റിങ് സ്ഥാനത്ത് നിന്ന് മാറ്റി ഫോമില്ലാതെ ഉഴലുന്ന വാഷിംഗ്ടൺ സുന്ദറിനെ നേരത്തെ ഇറക്കിയതാണ് ദൊഡ്ഡ ഗണേഷിനെ ചൊടിപ്പിച്ചത്. മാനേജ്മെന്റിന്റെ ഈ നീക്കം തികച്ചും അനാവശ്യവും യുക്തിയില്ലാത്തതുമാണെന്ന് അദ്ദേഹം തന്റെ എക്സ് (ട്വിറ്റർ) ഹാൻഡിലിലൂടെ തുറന്നടിച്ചു.
എഡ്ജ്ബാസ്റ്റണിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 259 റൺസ് പിൻതുടർന്ന ഇന്ത്യ 149-ന് 2 എന്ന ശക്തമായ നിലയിൽ നിൽക്കവെയാണ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന് പേശിവലിവ് മൂലം കളം വിടേണ്ടി വന്നത്.

അഞ്ചാം നമ്പരിൽ രാഹുലിനെ മാറ്റിയത് എന്തിനാണ്?
ഗില്ലിന് പകരം അഞ്ചാം നമ്പരിൽ ക്രീസിലെത്തിയത് എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് വാഷിംഗ്ടൺ സുന്ദറായിരുന്നു. ഏകദിനത്തിൽ അഞ്ചാം നമ്പരിൽ മികച്ച റെക്കോർഡുള്ള കെ.എൽ രാഹുലിനെ ആറാം നമ്പരിലേക്ക് മാറ്റിയതാണ് ദൊഡ്ഡ ഗണേഷിനെ പ്രകോപിപ്പിച്ചത്:
"വാഷിംഗ്ടൺ സുന്ദർ ഇപ്പോൾ അഞ്ചാം നമ്പരിൽ ബാറ്റ് ചെയ്യുന്നു. അവിശ്വസനീയമായ ബാറ്റിങ് കണക്കുകളുണ്ടായിട്ടും കെ.എൽ രാഹുലിന് തന്റെ ഏറ്റവും മികച്ച അഞ്ചാം നമ്പർ സ്ഥാനം ലഭിക്കുന്നില്ല. ഇത് ശുദ്ധ ഭ്രാന്താണ്. സുന്ദർ എത്ര റൺസ് അടിച്ചാലും രാഹുലിന് മുന്നിൽ അദ്ദേഹത്തെ ഇറക്കിയത് വളരെ മോശം തീരുമാനമാണ്."
ദൊഡ്ഡ ഗണേഷ് പ്രവചിച്ചതുപോലെ തന്നെ ആ നീക്കം പാളുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഗിൽ പോയതിന് തൊട്ടുപിന്നാലെ ശ്രേയസ് അയ്യരും പുറത്തായതോടെ ഇന്ത്യ സമ്മർദ്ദത്തിലായി. ആറാം നമ്പരിൽ ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്ന കെ.എൽ രാഹുൽ കേവലം 3 പന്തിൽ 1 റൺ മാത്രം എടുത്ത് പുറത്തായി.
കണക്കുകളിൽ രാഹുൽ മുന്നിൽ; സുന്ദറിന് പ്രമോഷൻ
ഏകദിന ക്രിക്കറ്റിൽ അഞ്ചാം നമ്പരിൽ 63.20 ശരാശരിയിലും 100-ലധികം സ്ട്രൈക്ക് റേറ്റിലും 1,500-ലധികം റൺസ് നേടിയ താരമാണ് കെ.എൽ രാഹുൽ. എന്നാൽ ആറാം നമ്പരിൽ കളിച്ച 14 ഇന്നിങ്സുകളിൽ താരത്തിന്റെ ശരാശരി വെറും 37 മാത്രമാണ്. ഏകദിനത്തിൽ 22 ഇന്നിങ്സുകളിൽ നിന്ന് 21.05 മാത്രം ബാറ്റിങ് ശരാശരിയുള്ള വാഷിംഗ്ടൺ സുന്ദറിനെ രാഹുലിന് മുന്നിൽ പരീക്ഷിച്ചത് വലിയ അബദ്ധമാണെന്ന് ക്രിക്കറ്റ് നിരീക്ഷകരും വിലയിരുത്തുന്നു. എങ്കിലും തനിക്ക് ലഭിച്ച അവസരം മുതലാക്കി 63 പന്തിൽ 52 റൺസുമായി പുറത്താകാതെ നിന്ന സുന്ദർ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാൻ സഹായിച്ചു.
ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലെത്തിക്കഴിഞ്ഞു. എന്നാൽ വരാനിരിക്കുന്ന മത്സരങ്ങളിൽ ബാറ്റിങ് ഓർഡറിലെ ഈ അസ്ഥിരത ഇന്ത്യയ്ക്ക് തിരിച്ചടിയായേക്കുമെന്നാണ് മുൻ താരങ്ങളുടെ മുന്നറിയിപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications