ബൗളര്‍മാരോട് യാതൊരു ദയയും കാണിക്കാത്ത ബാറ്റ്‌സ്മാനായിരുന്നു സച്ചിനെന്നു പനേസര്‍ ചൂണ്ടിക്കാട്ടി. ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ പിന്നീട് വലിയ സ്‌കോറായിരിക്കും അദ്ദേഹം ലക്ഷ്യമിടുക. ഒരിക്കല്‍ ക്രീസില്‍ ചുവടുറപ്പിച്ചാല്‍ മറ്റു ബാറ്റ്‌സ്മാന്‍മാരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ലെവലിലായിരിക്കും സച്ചിന്‍ കളിക്കുക.
സച്ചിനെ ഔട്ടാക്കുകയെന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. ഏതു ഗിയറിലായിരിക്കും സച്ചിന്‍ നേരിടാന്‍ പോവുന്നതെന്ന സംശയം എപ്പോഴുമുണ്ടാവും. അതിനാല്‍ വളരെയധികം മല്‍സരബുദ്ധി കാണിക്കണം. സച്ചിനെ പുറത്താക്കാനാവുമെന്ന് സ്വയം പ്രചോദിപ്പിച്ചാണ് അന്നു താന്‍ ബൗള്‍ ചെയ്തിരുന്നതെന്നും പനേസര്‍ വിശദമാക്കി.
സച്ചിനൊപ്പം തന്നെ ചേര്‍ത്തു നിര്‍ത്താന്‍ സാധിക്കുന്ന രണ്ടു താരങ്ങളാണ് സെവാഗും ദ്രാവിഡുമെന്ന് പനേസര്‍ പറയുന്നു. ആ കാലഘട്ടത്തിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനായിരുന്നു സെവാഗ്. എത്ര ഗംഭീരമായിരുന്നു അദ്ദേഹത്തിന്റെ ബാറ്റിങെന്നും സ്പിന്നര്‍ പനേസര്‍ കൂട്ടിച്ചേര്‍ത്തു.
നമ്മള്‍ വന്‍മതിലെന്നു വിളിച്ചിരുന്ന ദ്രാവിഡും മഹാനായ ബാറ്റ്‌സ്മാനാണ്. മറ്റു ബാറ്റ്‌സ്മാന്‍മാരേക്കാള്‍ വീതിയുള്ള ബാറ്റാണ് ദ്രാവിഡ് ഉപയോഗിക്കുന്നതെന്നു നമുക്ക് ചിലപ്പോള്‍ തോന്നിപ്പോവുമെന്നും പനേസര്‍ അഭിപ്രായപ്പെട്ടു.
തന്റെ കാലഘട്ടത്തില്‍ കളിച്ചിരുന്ന ഇന്ത്യന്‍ താരങ്ങള്‍ പെരുമാറ്റം കൊണ്ട് കളിക്കളത്തിനു പുറത്തും തങ്ങളുടെ ആരാധനാപാത്രങ്ങളായിരുന്നുവെന്ന മുന്‍ സൂപ്പര്‍ താരം യുവരാജ് സിങിന്റെ അഭിപ്രായത്തോട് പനേസറും യോജിക്കുന്നു. സച്ചിന്‍, ദ്രാവിഡ്, ലക്ഷ്മണ്‍ എന്നിവരെപ്പോലുള്ള അന്നത്തെ താരങ്ങള്‍ പെരുമാറ്റം കൊണ്ട് തങ്ങള്‍ക്കു മാതൃക കാണിച്ചവരാണ്. എങ്ങനെയാണ് കളത്തിനു പുറത്ത് പെരുമാറേണ്ടെന്നു അവര്‍ കാണിച്ചു തന്നുവെന്നും പനേസര്‍ അഭിപ്രായപ്പെട്ടു.
ഒരു മനുഷ്യെന്ന നിലയില്‍ തന്നെ അദ്ഭുതപ്പെടുത്തിയത് സച്ചിനായിരുന്നു. എത്ര ലളിതവും മാന്യവുമായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. സ്വന്തം കുടുംബത്തില്‍ നിന്നു ലഭിച്ച ശിക്ഷണമാവാം അദ്ദേഹത്തിന് ഇതിനു സഹായിച്ചതെന്നും പനേസര്‍ കൂട്ടിച്ചേര്‍ത്തു.