ടി20 ലോകകപ്പിന്റെ സൂപ്പർ 8 പോരാട്ടങ്ങൾക്ക് ഇന്ന് (ഫെബ്രുവരി 21) തുടക്കമാകുമ്പോൾ, ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത് ആരെല്ലാം സെമി ഫൈനലിൽ പ്രവേശിക്കുമെന്നാണ്. സ്റ്റാർ സ്പോർട്സ് യൂട്യൂബ് ചാനലിലൂടെ മുൻ ഇന്ത്യൻ താരം സുബ്രഹ്മണ്യം ബദ്രിനാഥ് തന്റെ പ്രവചനം നടത്തി. ഗ്രൂപ്പ് 1-ൽ നിന്ന് ഇന്ത്യയെയും ദക്ഷിണാഫ്രിക്കയെയും തിരഞ്ഞെടുത്ത ബദ്രിനാഥ്, ഗ്രൂപ്പ് 2-ൽ നിന്ന് പാകിസ്ഥാനും ശ്രീലങ്കയും മുന്നേറുമെന്നാണ് പ്രവചിച്ചത്. ഇംഗ്ലണ്ട്, ന്യൂസിലൻഡ് എന്നീ ടീമുകളെ അപേക്ഷിച്ച് ഉപഭൂഖണ്ഡത്തിലെ പിച്ചുകളിൽ ഏഷ്യൻ ടീമുകൾക്ക് കൂടുതൽ തിളങ്ങാൻ സാധിക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
ബാലാജിയുടെ പ്രവചനം
മറ്റൊരു മുൻ ഇന്ത്യൻ താരം ലക്ഷ്മിപതി ബാലാജിയും തന്റെ സെമി ലിസ്റ്റ് വെളിപ്പെടുത്തി. ബദ്രിനാഥിനെപ്പോലെ ഇന്ത്യ, ദക്ഷിണാഫ്രിക്ക, പാകിസ്ഥാൻ എന്നിവരെ തിരഞ്ഞെടുത്ത ബാലാജി, നാലാം ടീമായി ന്യൂസിലൻഡിനെയാണ് കണ്ടത്. ശ്രീലങ്കയേക്കാൾ കൂടുതൽ സാധ്യത കിവികൾക്കാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. മുൻ സിഎസ്കെ താരം അനിരുദ്ധ ശ്രീകാന്തും ബാലാജിയുടെ പ്രവചനത്തോടാണ് യോജിച്ചത്.

ദി ഡെത്ത് ഗ്രൂപ്പ്
സൂപ്പർ 8-ലെ എട്ട് ടീമുകളിൽ അഞ്ച് പേരും മുൻ ലോക ചാമ്പ്യന്മാരാണ്. ഇന്ത്യ, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് എന്നിവർ രണ്ട് തവണ കിരീടം നേടിയപ്പോൾ പാകിസ്ഥാനും ശ്രീലങ്കയും ഓരോ തവണ വീതം ജേതാക്കളായിട്ടുണ്ട്. അതേസമയം ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, സിംബാബ്‌വെ എന്നിവർ തങ്ങളുടെ കന്നി കിരീടത്തിനായുള്ള പോരാട്ടത്തിലാണ്. മാർച്ച് 4, 5 തീയതികളിൽ സെമി ഫൈനലുകളും മാർച്ച് 8-ന് അഹമ്മദാബാദിലോ കൊളംബോയിലോ വെച്ച് ഗ്രാൻഡ് ഫൈനലും നടക്കും.
സൂപ്പർ 8
ശനിയാഴ്ച കൊളംബോയിൽ നടക്കുന്ന പാകിസ്ഥാൻ-ന്യൂസിലൻഡ് മത്സരത്തോടെയാണ് ലോകകപ്പിന്റെ നിർണ്ണായക ഘട്ടം ആരംഭിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ തോൽവി അറിയാതെ കുതിച്ച ഇന്ത്യ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, സിംബാബ്‍വെ എന്നിവർ ഒരേ ഗ്രൂപ്പിൽ വന്നതോടെ ഗ്രൂപ്പ് 1 'ഗ്രൂപ്പ് ഓഫ് ഡെത്ത്' ആയി മാറിയിരിക്കുകയാണ്. ഇന്ത്യയുടെ ആദ്യ പോരാട്ടം കഴിഞ്ഞ ലോകകപ്പ് ഫൈനലിന്റെ ആവർത്തനമാണ്. അന്നത്തെ എതിരാളികളായ ദക്ഷിണാഫ്രിക്കയെയാണ് ഇന്ത്യ ആദ്യം നേരിടാനൊരുങ്ങുന്നത്.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഈ മത്സരത്തിൽ ജയിച്ച് സെമിയിലേക്കുള്ള പാത സുഗമമാക്കാനാണ് സൂര്യകുമാർ യാദവും സംഘവും ലക്ഷ്യമിടുന്നത്. ഫെബ്രുവരി 26ന് ഇന്ത്യ സിംബാബ്‍വെയെ നേരിടും. ചെന്നൈയിൽ വച്ചാണ് ആ മത്സരം നടക്കുന്നത്. തങ്ങളുടെ ഗ്രൂപ്പിലെ വമ്പന്മാരായ ഓസ്ട്രേലിയയെയും ശ്രീലങ്കയെയും പരാജയപ്പെടുത്തി കളിച്ച കളികളെല്ലാം ജയിച്ചാണ് സിംബാബ്‍വെ വരുന്നത്. അതുകൊണ്ട്, ഒരു അട്ടിമറി പ്രതീക്ഷിക്കുന്നതിൽ തെറ്റൊന്നുമില്ല. ഇന്ത്യയുടെ മൂന്നാം മത്സരം വെസ്റ്റ് ഇന്റീസുമായാണ്. മാർച്ച് 1ന് കൊൽക്കത്തയിൽ വച്ചാണ് മത്സരം നടക്കുക. പരിക്കേറ്റ മുഹമ്മദ് സിറാജിന്റെ ലഭ്യത മാത്രമാണ് നിലവിൽ ഇന്ത്യൻ ക്യാമ്പിനെ അലട്ടുന്ന പ്രധാന പ്രശ്നം. മാർച്ച് 4, 5 തീയതികളിലാണ് സെമി ഫൈനലുകൾ നടക്കുക. മാർച്ച് 8-നാണ് കിരീടപ്പോരാട്ടം.