ലക്ഷ്മണിനെ മൂന്നാം നമ്പറില്‍ ഇറക്കി
2001ല്‍ കൊല്‍ക്കത്തയില്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റില്‍ ഇന്ത്യ നേടിയ അവിശ്വസനീയ ജയം ഇന്നും സുവര്‍ണലിപികളാല്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. കാണം അന്ന് ആദ്യ ഇന്നിങ്‌സില്‍ ഫോളോഓണ്‍ നേരിട്ട ശേഷമാണ് രണ്ടാമിന്നിങ്‌സില്‍ ഗംഭീര തിരിച്ചുവരവ് നത്തി കംഗാരുക്കളെ ദാദയുടെ ടീം മലര്‍ത്തിയടിച്ചത്.
കൊല്‍ക്കത്ത ടെസ്റ്റിന്റെ മൂന്നാം ദിനമായിരുന്നു ഫോളോഓണ്‍ നേരിട്ട് ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ ബാറ്റ് ചെയ്യാനിറങ്ങിയത്. അന്ന് വിവിഎസ് ലക്ഷ്മണിനെ മൂന്നാം നമ്പറില്‍ ഇറക്കാനുള്ള ഗാംഗുലിയുടെ തീരുമാനം വഴിത്തിരിവായി മാറി. ദ്രാവിഡും ലക്ഷ്മണും ചേര്‍ന്ന് വമ്പന്‍ കൂട്ടുകെട്ടുമായി ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചു. ലക്ഷ്മണ്‍ 281 റണ്‍സാണ് അന്നു അടിച്ചെടുത്തത്. ഇതു വന്‍ വിജയലക്ഷ്യം ഓസീസിനു മുന്നില്‍ വയ്ക്കാന്‍ ഇന്ത്യയെ സഹായിച്ചു. പിന്നീട് ബൗളര്‍മാര്‍ നിറഞ്ഞാടിയപ്പോള്‍ ഓസീസിനെ ഞെട്ടിച്ച് ഇന്ത്യ അവിസ്മരണീയ ജയം കൊയ്യുകയും ചെയ്തു. തുടര്‍ച്ചയായ 16 ടെസ്റ്റുകളില്‍ ഓസീസിന്റെ വിജയക്കുതിപ്പാണ് അന്നു അവസാനിച്ചത്.
സെവാഗിനെ ഓപ്പണറാക്കി
ഗാംഗുലിയുടെ സര്‍പ്രൈസ് തീരുമാനമാണ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓപ്പണര്‍മാരില്‍ ഒരാളായ വീരേന്ദര്‍ സെലവാഗിനെ നമുക്ക് സമ്മാനിച്ചത്. മധ്യനിര ബാറ്റ്‌സ്മാനായിട്ടാണ് കരിയറിന്റെ തുടക്കത്തിലെല്ലാം സെവാഗ് കളിച്ചിരുന്നത്. ദേശീയ ടീമിലെത്തിയപ്പോഴും ഇതു തന്നെ തുടര്‍ന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ബ്ലുംഫൊണ്ടെയ്‌നില്‍ നടന്ന അരങ്ങേറ്റ ടെസ്റ്റില്‍ ആറാമനായി ഇറങ്ങിയ സെവാഗ് സെഞ്ച്വറിയുമായി തിളങ്ങിയതോടെയാണ് ഇവന്‍ മധ്യനിരയില്‍ ഒതുങ്ങേണ്ടയാളെന്നു ഗാംഗുലിക്കു മനസ്സിലായത്.
ഓപ്പണറായി ഇനി കളിക്കണമെന്ന് വീരുവിനോട് അദ്ദേഹം നിര്‍ദേശിക്കുകയും ചെയ്തു. ഇത് പിന്നീട് സെവാഗിന്റെ കരിയര്‍ തന്നെ മാറ്റിമറിച്ചു. നാട്ടിലും വിദേശത്തുമെല്ലാം ഫോര്‍മാറ്റ് വ്യത്യാസമില്ലാതെ അദ്ദേഹം റണ്‍സ് വാരിക്കൂട്ടി.
ദ്രാവിഡ് വിക്കറ്റ് കീപ്പറായി
എംഎസ് ധോണി ടീമിലെത്തും മുമ്പ് ദീര്‍ഘകാലം ഇന്ത്യയുടെ വീക്ക്‌നെസ് മികച്ചൊരു വിക്കറ്റ് കീപ്പര്‍ ഇല്ലെന്നതായിരുന്നു. ഗാംഗുലി ക്യാപ്റ്റനായിരിക്കെ നേരിട്ട വെല്ലുവിളികളിലൊന്ന് കൂടിയായിരുന്നു ഇത്. ഒടുവില്‍ രാഹുല്‍ ദ്രാവിഡിനോട് വിക്കറ്റ് കാക്കാന്‍ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. അതു വരെ ഇന്ത്യയുടെ മുന്‍ ബാറ്റ്‌സ്മാന്‍ മാത്രമായിരുന്ന ദ്രാവിഡിന് ഒടുവില്‍ വിക്കറ്റ് കീപ്പറുടെ റോള്‍ കൂടി ഏറ്റെടുക്കേണ്ടി വന്നു.
ദ്രാവിഡിനെ വിക്കറ്റ് കീപ്പറാക്കിയതോടെ കൂടുതലായി ഒരു ബാറ്റ്‌സ്മാനെക്കൂടി ഇന്ത്യന്‍ ടീമിലെടുക്കാന്‍ ഗാംഗുലിക്കു കഴിഞ്ഞു. ഇത് ബാറ്റിങിന്റെ ആഴം വര്‍ധിപ്പിക്കുകയും ചെയ്തു. 2002 മുതല്‍ 04 വരെ വിക്കറ്റ് കാത്തത് ദ്രാവിഡായിരുന്നു. അതിനു ശേഷമായിരുന്നു ധോണിയുടെ വരവ്.
ധോണിയെ ടീമിലെടുത്തു, മൂന്നാമനായി പ്രൊമോഷന്‍
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പറും ക്യാപ്റ്റന്‍മാരില്‍ ഒരാളുമായ എംഎസ് ധോണിയെ ടീമിലേക്കു കൊണ്ടു വന്നതും ഗാംഗുലിയായിരുന്നു. വിദേശ പര്യടനത്തില്‍ ഇന്ത്യന്‍ എ ടീമിനായി മികച്ച പ്രകടനം നടത്തിയ ധോണിയെ സീനിയര്‍ ടീമിലെടുക്കണമെന്ന് ഗാംഗുലി ആവശ്യപ്പെടുകയായിരുന്നു. ദിനേഷ് കാര്‍ത്തിക്, പാര്‍ഥീവ് പട്ടേല്‍ എന്നീ വിക്കറ്റ് കീപ്പര്‍ ആ സമയത്ത് ടീമിനു വേണ്ടി ചില മല്‍സരങ്ങളില്‍ കളിച്ച ശേഷമായിരുന്നു ധോണിയെക്കൂടി പരീക്ഷിക്കാന്‍ ദാദ ധൈര്യം കാണിച്ചത്.
തുടക്കത്തിലെ കുറച്ച് മല്‍സരങ്ങളില്‍ ധോണി ബാറ്റിങില്‍ ഫ്‌ളോപ്പായതോടെ ഗാംഗുലിയുടെ തീരുമാനം പാളിയെന്നു പലരും വിമര്‍ശിച്ചു. എന്നാല്‍ 2005ല്‍ പാകിസ്താനെതിരേ വിശാഖപട്ടണത്ത് നടന്ന ഏകദിനത്തില്‍ ധോണിയെ മൂന്നാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്യാന്‍ ഗാംഗുലി തീരുമാനിച്ചു. ദാദയ്ക്കു തെറ്റിയില്ല 148 റണ്‍സ് അടിച്ചെടുത്താണ് ധോണി അന്നു അദ്ദേഹത്തിന്റെ വിശ്വാസം കാത്തത്.
യുവതാരങ്ങളില്‍ വിശ്വാസമര്‍പ്പിച്ചു
കഴിവുണ്ടെന്നു തനിക്കു ബോധ്യമുള്ള യുവതാരങ്ങളെ ഗാംഗുലി ഒരിക്കലും ഒരിക്കലും കൈവിട്ടിരുന്നില്ല. അവര്‍ തുടര്‍ച്ചയായി മോശം പ്രകടനം നടത്തിയപ്പോഴും ദാദ അവസരങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. ഇതാണ് പിന്നീട് ലോകോത്തര താരങ്ങളെ ഇന്ത്യന്‍ ക്രിക്കറ്റിനു സമ്മാനിച്ചത്.
വീരേന്ദര്‍ സെവാഗ്, യുവരാജ് സിങ്, ഹര്‍ഭജന്‍ സിങ്, എംഎസ് ധോണി, സഹീര്‍ ഖാന്‍, ആശിഷ് നെഹ്‌റ തുടങ്ങിയവരെയെല്ലാം ഗാംഗുലി ഉയര്‍ത്തിക്കൊണ്ടുവന്നതാണ്. ഇവരെല്ലാം പിന്നീട് ഏറെക്കാലം ടീമിന്റെ നെടുംതൂണുകളായി മാറുകയും ചെയ്തു.