വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ഇന്ത്യക്കാര്‍ കടക്കു പുറത്ത്!! ഇതാ വിദേശ ഡ്രീം ഇലവന്‍... നയിക്കാന്‍ വില്ല്യംസണ്‍

ചില വിദേശ താരങ്ങള്‍ ഗംഭീര പ്രകടനമാണ് നടത്തിയത്

മുംബൈ: നിരവധി വിദേശ സൂപ്പര്‍ താരങ്ങളുടെ മിന്നും പ്രകടനങ്ങള്‍ക്ക് ഐപിഎല്‍ സാക്ഷിയായിട്ടുണ്ട്. കഴിഞ്ഞ 11 സീസണുകള്‍ക്കിടെ എത്രയെത്ര മികച്ച വിദേശ കളിക്കാരാണ് ഐപിഎല്ലിന്റെ ഭാഗമായത്. ഇത്തവണത്തെ ഐപിഎല്ലിലും ഇന്ത്യന്‍ താരങ്ങളോട് കിടപിടിക്കുന്ന പ്രകടനമാണ് ചില വിദേശ കളിക്കാര്‍ പുറത്തെടുത്തത്. തങ്ങളുടെ ഫ്രാഞ്ചൈസികളുടെ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കാണ് വിദേശ താരങ്ങള്‍ വഹിച്ചത്.

എട്ടു ഫ്രാഞ്ചൈസികള്‍ക്കും വേണ്ടി ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത വിദേശ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ഡ്രീംഇലവനെ തിരഞ്ഞെടുത്താല്‍ ആരൊക്കെ ടീമിലുണ്ടാവുമെന്നു നോക്കാം.

ജോസ് ബട്‌ലര്‍ (രാജസ്ഥാന്‍)

ജോസ് ബട്‌ലര്‍ (രാജസ്ഥാന്‍)

രാജസ്ഥാന്‍ റോയല്‍സ് വിക്കറ്റ് കീപ്പറും ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് താരവുമായ ജോസ് ബട്‌ലറാണ് വിദേശ ഡ്രീം ഇലവന്റെ ഓപ്പണര്‍മാരില്‍ ഒരാള്‍. സീസണിന്റെ ആദ്യപകുതിയില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ കഴിയാതിരുന്ന ബട്‌ലര്‍ രണ്ടാപകുതിയില്‍ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്.
മധ്യനിരയില്‍ നിന്നും ഓപ്പണിങ് റോളിലേക്കുള്ള മാറ്റമാണ് ബട്‌ലറെ ഫോം വീണ്ടെടുക്കാന്‍ സഹായിച്ചത്. തുടര്‍ച്ചായി അഞ്ചു മല്‍സരങ്ങളില്‍ അര്‍ധസെഞ്ച്വറി നേടി താരം ആരാധകരെ ആവേശം കൊള്ളിക്കുകയും ചെയ്തിരുന്നു. അഞ്ചു വര്‍ഷത്തിനു ശേഷം രാജസ്ഥാനെ ഐപിഎല്ലിന്റെ പ്ലേഓഫിലെത്തിച്ചതും ബട്‌ലറായിരുന്നു. 13 മല്‍സരങ്ങളില്‍ നിന്നും 54.80 ശരാശരിയില്‍ 155.24 സ്‌ട്രൈക്ക്‌റേറ്റോടെ 548 റണ്‍സാണ് താരം നേടിയത്.

സുനില്‍ നരെയ്ന്‍ (കൊല്‍ക്കത്ത)

സുനില്‍ നരെയ്ന്‍ (കൊല്‍ക്കത്ത)

കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ് ഓപ്പണറും വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടറുമായ സുനില്‍ നരെയ്‌നാണ് ബട്‌ലറുടെ ഓപ്പണിങ് പങ്കാളി. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ 75 റണ്‍സെടുത്ത നരെയ്‌ന്റെ ബാറ്റിങ് ഉജ്ജ്വലമായിരുന്നു. മിക്ക മല്‍സരങ്ങളിലും ടീമിന് സ്‌ഫോടനാത്മക തുടക്കം നല്‍കിയത് താരത്തിന്റെ മിന്നല്‍ ഇന്നിങ്‌സുകളായിരുന്നു.
ബൗളിങില്‍ ടീമിന് ഏറ്റവും ആവശ്യമുള്ളപ്പോഴെല്ലാം വിക്കറ്റുകള്‍ പിഴുത് രക്ഷകനാവാനും നരെയ്‌നായിട്ടുണ്ട്. 16 മല്‍സരങ്ങളില്‍ നിന്നും 357 റണ്‍സാണ് താരം നേടിയത്. 17 വിക്കറ്റുകളും നരെയ്ന്‍ പോക്കറ്റിലാക്കി.

 കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍, ഹൈദരാബാദ്)

കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍, ഹൈദരാബാദ്)

വിദേശ ഡ്രീം ഇലവനെ നയിക്കാന്‍ ഏറ്റവും അനുയോജ്യനായ താരം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റനും ന്യൂസിലന്‍ഡ് ബാറ്റ്‌സ്മാനുമായ കെയ്ന്‍ വില്ല്യംസണാണ്. റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പിന് അവകാശി കൂടിയായ വില്ല്യംസണിന്റെ ക്യാപ്റ്റന്‍സിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സീസണിനു മുമ്പ് വില്ല്യംസണ്‍ പ്ലെയിങ് ഇലവനില്‍ ഉണ്ടാവുമോയെന്ന കാര്യം പോലും സംശയത്തിലായിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ വിലക്ക് മൂലം പുറത്തായത് വില്ല്യംസണിനു നേട്ടമാവുകയായിരുന്നു. ടീമിന്റെ ക്യാപ്റ്റന്‍ ചുമതലയും അദ്ദേഹത്തിനു ലഭിച്ചു.
17 മല്‍സരങ്ങളില്‍ നിന്നും 52.50 ശരാശരിയില്‍ 142.44 സ്‌ട്രൈക്ക് റേറ്റോടെ 735 റണ്‍സാണ് വില്ല്യംസണ്‍ വാരിക്കൂട്ടിയത്.

ക്രിസ് ലിന്‍ (കൊല്‍ക്കത്ത)

ക്രിസ് ലിന്‍ (കൊല്‍ക്കത്ത)

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി ഓപ്പണറായി ഇറങ്ങിയ ഓസ്‌ട്രേലിയന്‍ താരം ക്രിസ് ലിന്നും ഡ്രീം ഇലവനിലുണ്ട്. പക്ഷെ മധ്യനിരയിലാണ് താരത്തിന്റെ സ്ഥാനം. തന്റെ സ്ഥിരം ശൈലിയായ ആക്രമിച്ചു കളിക്കുന്നതിനു പകരം സാഹചര്യമനുസരിച്ചു പക്വതയാര്‍ന്ന പ്രകടനമാണ് ലിന്‍ പുറത്തെടുത്തത്.
ചില മല്‍സരങ്ങളില്‍ കൊല്‍ക്കത്തയ്ക്കു തിരിച്ചടി നേരിട്ടപ്പോള്‍ താങ്ങിനിര്‍ത്തിയത് ലിന്നിന്റെ ചെറുത്തുനില്‍പ്പായിരുന്നു. 16 മല്‍സരങ്ങളില്‍ നിന്നും 32.73 ശരാശരിയില്‍ 130.24 സ്‌ട്രൈക്ക്‌റേറ്റോടെ 491 റണ്‍സാണ് താരം നേടിയത്.

എബി ഡിവില്ലിയേഴ്‌സ് (ബാംഗ്ലൂര്‍)

എബി ഡിവില്ലിയേഴ്‌സ് (ബാംഗ്ലൂര്‍)

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സില്ലാതെ ഒരു ടീമിനെ തിരഞ്ഞെടുക്കുക അസാധ്യമാണ്. അതുകൊണ്ടു തന്നെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരമായ എബിഡിയും ഡ്രീം ഇലവനിലുണ്ട്. ക്യാപ്റ്റന്‍ വിരാട് കോലി കഴിഞ്ഞാല്‍ ടീമിനായി ഏറ്റവുമധികം റണ്‍സെടുത്ത താരം അദ്ദേഹമാണ്.
മുന്‍ സീസണുകളിലേതു പോലെ ഇത്തവണയും ടീം പ്രതീക്ഷിച്ചതു നല്‍കാന്‍ ഡിവില്ലിയേഴ്‌സിനു സാധിച്ചു. ഡല്‍ഹിക്കെതിരേ 174 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബി രണ്ടിന് 29 റണ്‍സെന്ന നിലയില്‍ പതറവെ 39 പന്തില്‍ 90 റണ്‍സ് അടിച്ചെടുത്ത് ഡിവില്ലിയേഴ്‌സ് ടീമിന്റെ ഹീറോയായിരുന്നു. 12 മല്‍സരങ്ങളില്‍ നിന്നും 53.33 ശരാശരിയിയില്‍ 174.55 സ്‌ട്രൈക്ക്‌റേറ്റോടെ 480 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

ഷെയ്ന്‍ വാട്‌സന്‍ (ചെന്നൈ)

ഷെയ്ന്‍ വാട്‌സന്‍ (ചെന്നൈ)

കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ആര്‍സിബിക്കൊപ്പമുള്ള മോശം പ്രകടനത്തെ തുടര്‍ന്ന് തന്നെ എഴുത്തിത്തള്ളിയവര്‍ക്കുള്ള മറുപടിയാണ് ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ മുന്‍ ഓസീസ് സ്റ്റാര്‍ ഷെയ്ന്‍ വാട്‌സന്‍ ഇത്തവണ നല്‍കിയത്. രണ്ടു സെഞ്ച്വറികളുമായി സിഎസ്‌കെയെ കിരീടവിജയത്തിലേക്കു നയിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു.
ഫൈനലിലേതുള്‍പ്പെടെ രണ്ടു സെഞ്ച്വറികളാണ് വാട്‌സന്‍ സീസണില്‍ നേടിയത്. ആറു വിക്കറ്റെടുത്ത് ബൗളിങിലും താരം ടീമിന് നിര്‍ണായക സംഭാവന നല്‍കി. 15 മല്‍സരങ്ങളില്‍ നിന്നും 39.64 ശരാശരിയില്‍ 154.60 സ്‌ട്രൈക്ക്‌റേറ്റോടെ 555 റണ്‍സാണ് വാട്‌സന്‍ ചെന്നൈക്കു വേണ്ടി നേടിയത്.

ആന്ദ്രെ റസ്സല്‍ (കൊല്‍ക്കത്ത)

ആന്ദ്രെ റസ്സല്‍ (കൊല്‍ക്കത്ത)

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സല്‍ ചില തീപ്പൊരി ഇന്നിങ്‌സുകള്‍ ഈ സീസണിലെ ഐപിഎല്ലില്‍ കാഴ്ചവച്ചിരുന്നു. ചെപ്പോക്കില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരേയാണ് താരത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പ്രകടനം നടത്തിയത്. 36 പന്തില്‍ 88 റണ്‍സ് റസ്സല്‍ അടിച്ചെടുത്തിരുന്നു. 11 സിക്‌സറുകളാണ് താരം പറത്തിയത്.
ബാറ്റിങില്‍ മാത്രമല്ല ബൗളിങില്‍ ഡെത്ത് ഓവറുകളിലും റസ്സല്‍ മിന്നിയിരുന്നു. 16 മല്‍സരങ്ങളില്‍ നിന്നും 316 റണ്‍സെടുത്ത താരം 13 വിക്കറ്റുകളും വീഴ്ത്തി.

ജോഫ്ര ആര്‍ച്ചര്‍ (രാജസ്ഥാന്‍)

ജോഫ്ര ആര്‍ച്ചര്‍ (രാജസ്ഥാന്‍)

കരിയറിലാദ്യമായി ഐപിഎല്ലിലെത്തിയ രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ജോഫ്ര ആര്‍ച്ചര്‍ തന്റെ സാന്നിധ്യമറിയിച്ചാണ് തിരിച്ചുപോയത്. ബാറ്റിങിനേക്കാളുപരി ബൗളിങിലാണ് ആര്‍ച്ചര്‍ കൂടുതല്‍ മികച്ചുനിന്നത്. സീസണില്‍ ആറു മല്‍സരങ്ങളില്‍ മാത്രമേ കളിക്കാന്‍ അവസരം ലഭിച്ചുള്ളൂവെങ്കിലും ടീമിനായി ഏറ്റവും വിക്കറ്റെടുത്തത് അദ്ദേഹമായിരുന്നു.
മുംബൈ ഇന്ത്യന്‍സിനെതിരേ ജയ്പൂരില്‍ നടന്ന മല്‍സരത്തില്‍ 22 റണ്‍സിന് മൂന്നു വിക്കറ്റെടുത്താണ് ആര്‍ച്ചര്‍ ഐപിഎല്ലില്‍ അരങ്ങേറിയത്. ഹൈദരാബാദിനെതിരായ തൊട്ടടുത്ത മല്‍സരത്തിലും താരം മൂന്നു വിക്കറ്റ് പ്രകടനമാവര്‍ത്തിച്ചു.
പിന്നീട് രാജസ്ഥാന്‍ ബൗളിങിന്റെ കുന്തമുനയായി ആര്‍ച്ചര്‍ മാറുന്നതാണ് കണ്ടത്. ബൗണ്‍സറുകളിലൂടെയും യോര്‍ക്കറുകളിലൂടെയും താരം എതിര്‍ ബാറ്റ്‌സ്മാന്‍മാരെ വെള്ളം കുടിപ്പിച്ചു. 10 മല്‍സരങ്ങളില്‍ നിന്നും 15 വിക്കറ്റുകളാണ് ആര്‍ച്ചര്‍ വീഴ്ത്തിയത്.

റാഷിദ് ഖാന്‍ (ഹൈദരാബാദ്)

റാഷിദ് ഖാന്‍ (ഹൈദരാബാദ്)

ലോക ഒന്നാം നമ്പര്‍ ബൗളറും അഫ്ഗാനിസ്താന്റെ സ്പിന്‍ സെന്‍സേഷനുമായ റാഷിദ് ഖാന്‍ തുടര്‍ച്ചയായി രണ്ടാം സീസണിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഹീറോയായി മാറി. ഉജ്ജ്വലമായി പന്തെറിഞ്ഞ റാഷിദ് ടീമിനെ ഫൈനല്‍ വരെയെത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്.
കൊല്‍ക്കത്തയ്‌ക്കെതിരായ കാളിഫയര്‍ രണ്ടില്‍ ബൗളിങില്‍ മാത്രമല്ല വെടിക്കെട്ട് ഇന്നിങ്‌സിലൂടെ ബാറ്റിങിലും റാഷിദ് ടീമിനെ രക്ഷിച്ചു. 17 മല്‍സരങ്ങളില്‍ നിന്നും 6.74 ഇക്കോണമി റേറ്റില്‍ 21 വിക്കറ്റുകളാണ് താരം പിഴുതത്.

 ആന്‍ഡ്രു ടൈ (പഞ്ചാബ്)

ആന്‍ഡ്രു ടൈ (പഞ്ചാബ്)

ഈ സീസണിലെ ഐപിഎല്ലില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത് പര്‍പ്പിള്‍ ക്യാപ്പിന് അവകാശിയായത് കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഓസീസ് പേസറായ ആന്‍ഡ്രു ടൈയായിരുന്നു. 14 മല്‍സരങ്ങളില്‍ നിന്നും 24 വിക്കറ്റുകളാണ് താരം കടപുഴക്കിയത്. 16 റണ്‍സിന് നാലു വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം.
7.2 കോടി രൂപ നല്‍കി ടൈയെ ഈ സീസണിലെ ലേലത്തില്‍ പഞ്ചാബ് വാങ്ങിയപ്പോള്‍ പലരും ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ തനിക്കായി ചെലവിട്ട കോടികള്‍ പാഴായിപ്പോയില്ലെന്നു ടൈ തെളിയിക്കുകയും ചെയ്തു.

ട്രെന്റ് ബോള്‍ട്ട് (ഡല്‍ഹി)

ട്രെന്റ് ബോള്‍ട്ട് (ഡല്‍ഹി)

അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാളായ ന്യൂസിലന്‍ഡ് ബൗളര്‍ ട്രെന്റ് ബോള്‍ട്ട് ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനു വേണ്ടിയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാദ പരിക്കുമൂലം സീസണിന്റെ തുടക്കത്തില്‍ തന്നെ പുറത്തായതിനാല്‍ വലിയ ഉത്തരവാദിത്തമാണ് ബോള്‍ട്ടിനുണ്ടായിരുന്നത്. ടീമിന്റെ ബൗളിങ് ആക്രമണത്തിന് ചുക്കാന്‍ പിടിച്ച് താരം ഇതു ഭംഗിയായി നിറവേറ്റുകയും ചെയ്തു.
14 മല്‍സരങ്ങളില്‍ നിന്നും 8.85 ഇക്കോണമി റേറ്റില്‍ 18 വിക്കറ്റുകളാണ് ബോള്‍ട്ട് വീഴ്ത്തിയത്.

ജര്‍മന്‍ കോട്ട കാക്കാന്‍ നുയര്‍ വരുന്നു.. തിരിച്ചുവരവ് 9 മാസത്തിനു ശേഷം, എതിര്‍ ടീമുകള്‍ ആശങ്കയില്‍ജര്‍മന്‍ കോട്ട കാക്കാന്‍ നുയര്‍ വരുന്നു.. തിരിച്ചുവരവ് 9 മാസത്തിനു ശേഷം, എതിര്‍ ടീമുകള്‍ ആശങ്കയില്‍

Story first published: Wednesday, May 30, 2018, 11:57 [IST]
Other articles published on May 30, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X