മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ഫഖര്‍ സമാന്‍ (ഓപ്പണര്‍മാര്‍)
ഫ്‌ളോപ്പ് ഇലവന്റെ ഓപ്പണര്‍മാരായി തിരഞ്ഞെടുക്കപ്പെടുക ന്യൂസിലാന്‍ഡിന്റെ മാര്‍ട്ടിന്‍ ഗുപ്റ്റിലും പാകിസ്താന്റെ ഫഖര്‍ സമാനുമായിരിക്കും. 2015ലെ ലോകകപ്പിലെ റണ്‍വേട്ടക്കാരനായിരുന്ന ഗുപ്റ്റില്‍ ഇത്തവണ ദുരന്തമായി മാറുകയായിരുന്നു.
10 മല്‍സരങ്ങളില്‍ നിന്നും 20.66 എന്ന മോശം ശരാശരിയില്‍ വെറും 186 റണ്‍സാണ് ഗുപ്റ്റിലിന് നേടാനായത്. തുടര്‍ച്ചയായി ഫ്‌ളോപ്പായി മാറിയിട്ടും താരത്തെ കിവീസ് ടീമില്‍ നിലനിര്‍ത്തുകയും ചെയ്യുകയായിരുന്നു.
പാക് താരം സമാനും നിരാശപ്പെടുത്തി. എട്ടു മല്‍സരങ്ങളില്‍ നിന്നും 23.25 ശരാശരിയില്‍ 186 റണ്‍സാണ് അദ്ദേഹമെടുത്തത്. ഒരു ഫിഫ്റ്റി മാത്രമേ സമാന് നേടാനായുള്ളൂ.
ഷുഐബ് മാലിക്ക്, ഡേവിഡ് മില്ലര്‍, സര്‍ഫ്രാസ് അഹമ്മദ് (മധ്യനിര)
മധ്യനിരയില്‍ പാകിസ്താന്റെ മുന്‍ നായകന്‍ കൂടിയായ ഷുഐബ് മാലിക്കിനൊപ്പം ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലര്‍, പാക് നായകനും വിക്കറ്റ് കീപ്പറുമായ സര്‍ഫ്രാസ് അഹമ്മദ് എന്നിവരുമുണ്ട്.
കരിയറിലെ അവസാന ലോകകപ്പ് കളിച്ച 37 കാരനായ മാലിക്കിന് മൂന്നു കളികളില്‍ നിന്നും നേടാനായത് വെറും എട്ടു റണ്‍സാണ്. ഇതോടെ മാലിക്കിന് ടീമില്‍ സ്ഥാനവും നഷ്ടമായി. ദക്ഷിണാഫ്രിക്കയുടെ മോശം പ്രകടനത്തിന് കാരണങ്ങളിലൊന്നായിരുന്നു മില്ലറുടെ ദയനീയ ഫോം. ആറു മല്‍സരങ്ങളില്‍ നിന്നും 136 റണ്‍സാണ് താരം നേടിയത്.
ഫ്‌ളോപ്പ് ഇലവനെ നയിക്കുകയെന്ന നാണക്കേട് പാക് ക്യാപ്റ്റന്‍ കൂടിയായ സര്‍ഫ്രാസിനാണ്. ക്യാപ്റ്റനെന്ന നിലയില്‍ മാത്രമല്ല ബാറ്റ്‌സ്മാനെന്ന നിലയിലും അദ്ദേഹം നിറംമങ്ങി. എട്ടു മല്‍സരങ്ങളില്‍ നിന്നും സര്‍ഫ്രാസിന്റെ സമ്പാദ്യം 143 റണ്‍സാണ്.
മാര്‍ക്കസ് സ്റ്റോയ്ണിസ്, ഗ്ലെന്‍ മാക്‌സ്വെല്‍ (ഓള്‍റൗണ്ടര്‍മാര്‍)
ഫ്‌ളോപ്പ് ഇലവനിലെ രണ്ടു ഓള്‍റൗണ്ടര്‍മാരും ഓസ്‌ട്രേലിയന്‍ താരങ്ങളാണ്. മാര്‍ക്കസ് സ്‌റ്റോയ്ണിസും ഗ്ലെന്‍ മാക്‌സ്വല്ലുമാണ് ഇവര്‍. ലോകകപ്പില്‍ ഓസീസിനു വലിയ പ്രതീക്ഷകളുണ്ടായിരുന്ന താരങ്ങളായിരുന്നു ഇരുവരും. പക്ഷെ ദയനീയമായി പരാജയപ്പെടുകയായിരുന്നു.
എട്ട് ഇന്നിങ്‌സുകളില്‍ നിന്നും 13.88 ശരാശരിയില്‍ വെറും 83 റണ്‍സാണ് സ്റ്റോയ്ണിസ് നേടിയതെങ്കില്‍ മാക്‌സ്വെല്‍ 10 കളികളില്‍ നിന്നെടുത്തത് 177 റണ്‍സാണ്. സ്‌റ്റോയ്ണിസ് ഏഴു വിക്കറ്റ് വീഴ്ത്തിയെങ്കിലും മാക്‌സ്വെല്ലിന് ഒന്നു പോലും ലഭിച്ചില്ല.
റാഷിദ് ഖാന്‍, കുല്‍ദീപ് യാദവ് (സ്പിന്നര്‍മാര്‍)
ഈ ലോകകപ്പ് സ്പിന്നര്‍മാരെ സംബന്ധിച്ച് നിരാശ മാത്രമാണ് നല്‍കിയത്. വിക്കറ്റ് വേട്ടക്കാരില്‍ ആദ്യ 20ല്‍ ഒരു സ്പിന്നര്‍ പോലുമില്ലെന്നത് ഇതു അടിവരയിടുന്നു. സ്പിന്നര്‍മാരില്‍ ഏറ്റവും വലിയ ദുരന്തമായി മാറിയത് അഫ്ഗാനിസ്താന്റെ റാഷിദ് ഖാനും ഇന്ത്യയുടെ കുല്‍ദീപ് യാദവുമാണ്.
ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ സ്പിന്നര്‍ കൂടിയായ റാഷിദിന് ഒമ്പത് കളികളില്‍ നിന്നും ലഭിച്ചത് ഏഴു വിക്കറ്റ് മാത്രമാണ്. ഇംഗ്ലണ്ടിനെതിരായ മല്‍സരത്തില്‍ ഒമ്പതോവറില്‍ 110 റണ്‍സ് വഴങ്ങി നാണക്കേടിന്റെ ഒരു റെക്കോര്‍ഡും റാഷിദ് തന്റെ പേരിലേക്കു മാറ്റി. ഇന്ത്യയുടെ തുറുപ്പുചീട്ടാവുമെന്ന് കരുതിയ കുല്‍ദീപിന് ഏഴു മല്‍സരങ്ങളില്‍ നിന്നും ആറു വിക്കറ്റ് മാത്രമാണ് ലഭിച്ചത്.
കാഗിസോ റബാദ, ഹസന്‍ അലി (പേസര്‍മാര്‍)
ഫ്‌ളോപ്പ് ഇലവനിലെ ഫാസ്റ്റ് ബൗളര്‍മാര്‍ ദക്ഷിണാഫ്രിക്കയുടെ യുവ സെന്‍സേഷനായ കാഗിസോ റബാദയും പാകിസ്താന്റെ ഹസന്‍ അലിയുമാണ്. ടൂര്‍ണമെന്റില്‍ 11 വിക്കറ്റുകള്‍ റബാദയ്ക്കു ലഭിച്ചെങ്കിലും ഇതിനേക്കാള്‍ മികച്ച പ്രകടനം ദക്ഷിണാഫ്രിക്ക പ്രതീക്ഷിച്ചിരുന്നു. ടൂര്‍ണമെന്റില്‍ തുടക്കത്തില്‍ മികച്ച രീകിയില്‍ പന്തെറിഞ്ഞ റബാദയ്ക്കു പിന്നീട് ഫോം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല.
പാകിസ്താന്റെ 25 കാരനായ പേസര്‍ ഹസന്‍ അലിയും ലോകകപ്പില്‍ നിരാശപ്പെടുത്തി. നാലു മല്‍സരങ്ങളില്‍ നിന്നും വെറും രണ്ടു വിക്കറ്റാണ് താരം വീഴ്ത്തിയത്.