
1. സൂപ്പര്‍ സബ്
ഐസിസിക്ക് വന്നുപിഴച്ച വലിയ കയ്യബദ്ധങ്ങളില്‍ ഒന്നാണ് സൂപ്പര്‍ സബ് (സൂപ്പര്‍ സബ്സ്റ്റിറ്റിയൂട്ട്). ഫുട്‌ബോളിന്റെ മാതൃകയില്‍ ക്രിക്കറ്റില്‍ പകരക്കാരനെ ഇറക്കാന്‍ ഐസിസി ഒരിക്കല്‍ തീരുമാനിച്ചു, സൂപ്പര്‍ സബ് എന്ന നിയമത്തിലൂടെ. 2005-06 കാലഘട്ടത്തിലാണ് ഈ സംഭവം. പ്ലേയിങ് ഇലവനെ കൂടാതെ സൂപ്പര്‍ സബ്‌സ്റ്റിറ്റിയൂട്ടായി ഒരു കളിക്കാരനെ കൂടി ക്യാപ്റ്റന്‍ പ്രഖ്യാപിക്കണമെന്ന് ചട്ടം അനുശാസിച്ചു. ടോസിന് മുന്‍പ് സൂപ്പര്‍ സബ് ആരെന്നും അതത് ടീമുകള്‍ വെളിപ്പെടുത്തണം.

ക്രിക്കറ്റിലെ പന്ത്രാണ്ടമന്‍ എന്ന ആശയത്തില്‍ നിന്നും വ്യത്യസ്തമാണ് സൂപ്പര്‍ സബ്. കാരണം സൂപ്പര്‍ സബിന് ബാറ്റു ചെയ്യാനും ബൗള്‍ ചെയ്യാനും ഫീല്‍ഡ് ചെയ്യാനും വിക്കറ്റു കാക്കാനും കഴിയുമായിരുന്നു. എന്നാല്‍ സൂപ്പര്‍ സബ് നിയമം ടോസ് ജയിക്കുന്ന ടീമിന് അധിക ആനുകൂല്യം സമര്‍പ്പിക്കുന്നതായി പിന്നാലെ കണ്ടെത്തി. ഒടുവില്‍ വിമര്‍ശനങ്ങള്‍ കൊടുമുടി കയറിയപ്പോള്‍ 2006 -ല്‍ സൂപ്പര്‍ സബ് നിയമം ഐസിസി പിന്‍വലിച്ചു.

2. സൂപ്പര്‍ മാക്‌സ്
ട്വന്റി-20 ഫോര്‍മാറ്റ് രൂപപ്പെടും മുന്‍പ് ക്രിക്കറ്റ് കണ്ട മറ്റൊരു പരീക്ഷണമായിരുന്നു സൂപ്പര്‍ മാക്‌സ്. മുന്‍ ന്യൂസിലാന്‍ഡ് നായകന്‍ മാര്‍ട്ടിന്‍ ക്രോവാണ് ക്രിക്കറ്റില്‍ ഈ കളി രീതി ആവിഷ്‌കരിച്ചത്. ആദ്യകാലത്ത് ന്യൂസിലാന്‍ഡിലെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ടീമുകള്‍ തമ്മിലായിരുന്നു ക്രിക്കറ്റ് മാക്‌സ് മത്സരങ്ങള്‍. പിന്നീട് ഇംഗ്ലണ്ടും (1997) വെസ്റ്റ് ഇന്‍ഡീസും (2000) ഇന്ത്യയും (2002) ന്യൂസിലാന്‍ഡിനൊപ്പം സൂപ്പര്‍ മാക്‌സ് മത്സരങ്ങള്‍ കളിച്ചു.

ടെസ്റ്റ് ക്രിക്കറ്റിന്റെ ചെറു പതിപ്പെന്ന് സൂപ്പര്‍ മാക്‌സിനെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. ഇരു ടീമുകള്‍ക്കും 10 ഓവര്‍ വീതമുള്ള രണ്ടിങ്‌സുകള്‍ സൂപ്പര്‍ മാക്‌സ് മത്സരങ്ങളില്‍ ലഭിച്ചിരുന്നു. വൈഡിന് രണ്ടു റണ്‍സ്, മാക്‌സ് സോണില്‍ പന്തു വീണാല്‍ ഇരട്ടി റണ്‍സ് തുടങ്ങിയ രസകരമായ രീതികള്‍ മാക്‌സ് ക്രിക്കറ്റില്‍ ആരാധകര്‍ കണ്ടു. ആദ്യഘട്ടത്തില്‍ ബാറ്റിങ്, ബൗളിങ് എന്‍ഡുകളില്‍ മൂന്നിന് പകരം നാലു സ്റ്റംപുകളും മാക്‌സ് ഫോര്‍മാറ്റില്‍ ഉപയോഗിച്ചിരുന്നു. 2002 -ല്‍ ന്യൂസിലാന്‍ഡുമായി കളിച്ച സൂപ്പര്‍ മാക്‌സ് മത്സരത്തില്‍ 13 റണ്‍സിനാണ് ഇന്ത്യ തോറ്റത്.
Most Read: ഈ പതിറ്റാണ്ടില്‍ ക്രിക്കറ്റിന് സംഭവിച്ച 9 മാറ്റങ്ങള്‍
3. ബൗള്‍ ഔട്ട്
മത്സരം സമനിലയിലായാല്‍ എന്തുചെയ്യണം? ഏറെ നാളത്തെ തലപുകയ്ക്കലിന് ശേഷമാണ് ബൗള്‍ ഔട്ടെന്ന ആശയം ഐസിസി നടപ്പിലാക്കിയത്. 2006 ഫെബ്രുവരിയില്‍ ന്യൂസിലാന്‍ഡും വെസ്റ്റ് ഇന്‍ഡീസും തമ്മിലെ മത്സരത്തില്‍ ചരിത്രത്തിലെ ആദ്യ ബൗള്‍ ഔട്ട് അരങ്ങേറി. അന്ന് ന്യൂസിലാന്‍ഡ് വിജയം രുചിച്ചു. പേരു സൂചിപ്പിക്കുന്നതുപോലെ പന്തെറിഞ്ഞ് സ്റ്റംപില്‍ കൊള്ളിക്കുകയാണ് ബൗള്‍ ഔട്ടിന്റെ ലക്ഷ്യം. അഞ്ചു വീതം അവസരങ്ങള്‍ ഇരു ടീമുകള്‍ക്കും ലഭിക്കും.
2007 -ലെ പ്രഥമ ട്വന്റി-20 ലോകകപ്പിനിടെ ഇന്ത്യയും പാകിസ്താനും തമ്മില്‍ നടന്ന ബൗള്‍ ഔട്ട് സുപ്രസിദ്ധമാണ്. അന്നത്തെ ടൈ-ബ്രേക്കറില്‍ 3-0 എന്ന സ്‌കോറില്‍ ഇന്ത്യ ജയിച്ചു കയറി. എന്തായാലും 2008 -ല്‍ സൂപ്പര്‍ ഓവര്‍ നിലവില്‍ വന്നതോടെ ബൗള്‍ ഔട്ട് രീതി ഐസിസി ഉപേക്ഷിച്ചു.

4. മഴ നിയമം
1992 ലോകകപ്പിലാണ് മഴ നിയമവുമായി സംഘാടകര്‍ കടന്നുവന്നത്. മഴ മൂലം നഷ്ടപ്പെടുന്ന ഓരോ ഓവറുകള്‍ക്കും ആദ്യ ഇന്നിങ്‌സിലെ ഏറ്റവും റണ്‍നിരക്ക് കുറഞ്ഞ ഓവറുകള്‍ ആനുപാതികമായി കിഴിയ്ക്കപ്പെടും; മഴ നിയമം പറയുന്നത് ഇങ്ങനെയാണ്.
മഴ കളി തടസപ്പെടുത്തുമ്പോള്‍ മുന്‍പ് അവലംബിച്ചിരുന്ന നിയമങ്ങള്‍ ആദ്യം ബാറ്റു ചെയ്ത ടീമിനെ നിസാരരാക്കുന്നു എന്ന കണ്ടെത്തലാണ് പുതിയ മഴ നിയമത്തിന് വഴിയൊരുക്കിയത്. എന്നാല്‍ മഴ നിയമം ദുരന്തമായി മാറി. അഡ്‌ലെയ്ഡിലെ ലീഗ് മത്സരത്തില്‍ മഴ നിയമം പാകിസ്താനെ സമനിലയില്‍ രക്ഷപ്പെടുത്തി. സിഡ്‌നിയില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ലോകകപ്പ് സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കും മഴ നിയമം വിനാശം വിതച്ചു.

5. ഇന്ത്യന്‍ ക്രിക്കറ്റ് ലീഗ്
2007-09 കാലഘട്ടത്തില്‍ ഇന്ത്യയില്‍ നടന്ന ട്വന്റി-20 ടൂര്‍ണമെന്റായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ലീഗ്. ഇതിന്റെ സംഘാടകരാകട്ടെ സീ എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയും. എന്തായാലും ബിസിസിഐയുടെ പിന്തുണ കൂടാതെ നടത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് രണ്ടു വര്‍ഷംകൊണ്ട് പെട്ടിയിലായി. ഇതേസമയം, ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് മുന്‍പേ ഇന്ത്യ കണ്ട രാജ്യാന്തര ക്രിക്കറ്റ് ലീഗ് മത്സരമെന്ന ഖ്യാതി ഐസിഎല്ലിന് സ്വന്തമാണ്.
Most Read: അറിയാം ഈ പതിറ്റാണ്ടില്‍ ടെസ്റ്റ് ടീമുകളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട്

6. മംഗൂസ്, അലൂമിനിയം ബാറ്റുകള്‍
ക്രിക്കറ്റ് ബാറ്റുകളും കാലാനുസൃതമായ പരിണാമങ്ങളിലൂടെയാണ് കടന്നുവന്നിരിക്കുന്നത്. 1979 -ല്‍ അലൂമിനിയം ബാറ്റുമായി കളിക്കാനെത്തിയ ഓസീസ് താരം ഡെന്നിസ് ലില്ലി ആരാധകരെ വിസ്മയപ്പെടുത്തി. എന്നാല്‍ അലൂമിനിയം ബാറ്റ് പരാജയമായി മാറാന്‍ ഏറെ കാലം വേണ്ടിവന്നില്ല. കാരണം ലില്ലിയുടെ ലോഹ ബാറ്റ് പന്തുകളുടെ വശംകെടുത്തി.
2009 -ല്‍ മറ്റൊരു ഓസീസ് താരം മാത്യു ഹെയ്ഡനാണ് ബാറ്റില്‍ വീണ്ടുമൊരു പരീക്ഷണം നടത്തിയത്. ഈ കാലഘട്ടത്തില്‍ ഹെയ്ഡന്റെ മംഗൂസ് ബാറ്റ് ക്രിക്കറ്റ് ലോകത്തെങ്ങും ചര്‍ച്ചയായി. പക്ഷെ ഹെയ്ഡന്റെ നീളമേറിയ പിടിയുള്ള ബാറ്റും വൈകാതെ വിസ്മൃതിയിലാണ്ടു. പ്രായോഗികതയായിരുന്നു മംഗൂസ് ബാറ്റിന്റെയും പ്രശ്‌നം.

7. സൂപ്പര്‍ ടെസ്റ്റ്
2005 -ല്‍ ഐസിസി സംഘടിപ്പിച്ച മറ്റൊരു പരീക്ഷണമായിരുന്നു സൂപ്പര്‍ ടെസ്റ്റ്. ലോക ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയും ലോക ഇലവനും സൂപ്പര്‍ ടെസ്റ്റില്‍ മാറ്റുരച്ചു. ആറുദിന ഫോര്‍മാറ്റിലാണ് സൂപ്പര്‍ ടെസ്റ്റ് ആവിഷ്‌കരിച്ചത്. പക്ഷെ മത്സരം ഏകപക്ഷീയമായി മാറി. സിഡ്‌നിയിലെ സൂപ്പര്‍ ടെസ്റ്റില്‍ മഴ പെയ്തിരുന്നില്ലെങ്കില്‍ രണ്ടു ദിവസം കൊണ്ടുതന്നെ കളി തീര്‍ന്നേനെ. ലോക ഇലവനെ കംഗാരുക്കള്‍ കെട്ടുകെട്ടിച്ചു. 210 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഓസ്‌ട്രേലിയ കയ്യടക്കിയത്. എന്തായാലും പിന്നീടൊരിക്കലും ആറുദിന ടെസ്റ്റിനെ കുറിച്ച് ഐസിസി ചിന്തിച്ചിട്ടില്ല.

8. ബാറ്റിങ് പവര്‍പ്ലേ
ബാറ്റിങ് പവര്‍പ്ലേ നിയമം പരിഷ്‌കരിച്ചത് നന്നായി. നേരത്തെ, ഏകദിനത്തില്‍ 15 ഓവറുകളായിരുന്നു ബാറ്റിങ് പവര്‍പ്ലേയ്ക്കായി ഐസിസി നീക്കിവെച്ചത്. ഇന്നിങ്‌സിലെ ഏതു ഘട്ടത്തിലും പവര്‍പ്ലേ തിരഞ്ഞെടുക്കാന്‍ ബാറ്റിങ് ടീമിന് കഴിയുമായിരുന്നു. ബാറ്റിങ് പവര്‍പ്ലേ സമയത്ത് മുപ്പതുവാര സര്‍ക്കിളിന് പുറത്ത്് രണ്ടു ഫീല്‍ഡര്‍മാര്‍ മാത്രമേ നില്‍ക്കാന്‍ പാടുളളൂ. ഈ രീതി ബൗളര്‍മാര്‍ക്ക് മേല്‍ അമിത സമ്മര്‍ദ്ദം ചെലുത്തി.
എന്തായാലും ഇപ്പോള്‍ നിയമം മാറി. ഇന്നിങ്‌സിലെ ആദ്യ പത്തോവര്‍ നിര്‍ബന്ധിത ബാറ്റിങ് പവര്‍പ്ലേയാണ്. 11 മുതല്‍ 40 ഓവര്‍ വരെ ബാറ്റിങ് പവര്‍പ്ലേ എടുക്കാനും ടീമുകള്‍ക്ക് അനുവാദമില്ല. മാത്രമല്ല, അവസാന അഞ്ച് ഓവറുകളില്‍ മുപ്പതുവാര സര്‍ക്കിളിന് പുറത്ത് അഞ്ച് ഫീല്‍ഡര്‍മാരെയും ക്യാപ്റ്റന് നിര്‍ത്താം.


Click it and Unblock the Notifications