ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് രാജ്യത്തിലെ ഏറ്റവും വലിയ സ്റ്റേഡിയവും ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയവുമായ അഹമ്മദാബാദില്‍ നടക്കാനിരിക്കുകയാണ്. ബുധനാഴ്ച മുതലാണ് പിങ്ക് ബോള്‍ ടെസ്റ്റിനു ഈ വേദിയില്‍ തുടക്കമാവുന്നത്. സ്റ്റേഡിയം നവീകരിച്ച ശേഷം ഇവിടെ നടക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര മല്‍സരമാണിത്.
സ്റ്റേഡിയത്തിലെ പുതിയ പിച്ച് ആര്‍ക്ക് അനുകൂലമാണെന്നു കണ്ടു തന്നെറിയണം. പരമ്പരയിലെ കഴിഞ്ഞ രണ്ടു ടെസ്റ്റുകളും സ്പിന്നര്‍മാര്‍ക്കു അനുകൂലമായിരുന്നു. സ്വാഭാവികമായും സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ച് തന്നെയായിരിക്കും ഇന്ത്യ തയ്യാറാക്കുക. എന്നാല്‍ ടെസ്റ്റ് പകലും രാത്രിയുമായതിനാലാണ് അവ്യക്തതയുള്ളത്.
ഈ ഗ്രൗണ്ടില്‍ നേരത്തെയുള്ള ടെസ്റ്റിലെ റെക്കോര്‍ഡ് നോക്കിയാല്‍ വെറും അഞ്ചു ബാറ്റ്സ്മാന്മാര്ക്കു മാത്രമേ ഡബിള്‍ സെഞ്ച്വറി നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടുള്ളൂ. ഇവരില്‍ മൂന്നു പേരും ഇന്ത്യയില്‍ നിന്നുള്ള താരങ്ങളുമാണ്. മുന്‍ ഇതിഹാസങ്ങളായ സച്ചിന് ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്കൊപ്പം ഇപ്പോള്‍ ടെസ്റ്റ് ടീമിന്റെ ഭാഗമായ ചേതേശ്വര്‍ പുജാരയും ഇവിടെ ഡബിളടിച്ചിട്ടുണ്ട്.
അഹമ്മദാബാദിലെ ഏറ്റവുമുയര്‍ന്ന സ്കോറിന് അവകാശി ശ്രീലങ്കയുടെ മുന്‍ നായകനും ഇതിഹാസ താരവുമായ മഹേല ജയവര്‍ധനെയാണ്. 275 റണ്‍സുമായാണ് ജയവര്‍ധനെ മുന്നില്‍ നില്‍ക്കുന്നത്. 222 റണ്‍സോടെ വന്‍ മതില് ദ്രാവിഡാണ് രണ്ടാംസ്ഥാനത്ത്. ദക്ഷിണാഫ്രിക്കയുടെ മുന്‍ ബാറ്റിങ് വിസ്മയം എബി ഡിവില്ലിയേഴ്സ് മൂന്നാംസ്ഥാനത്തു നില്ക്കുന്നു. പുറത്താവാതെ 217 റണ്‍സ് അദ്ദേഹം ഇവിടെ നേടിയിട്ടുണ്ട്. ഇതേ സ്കോറുമായി സച്ചിനാണ് തൊട്ടു പിന്നില്‍. പുറത്താവാതെ 206 റണ്‍സുമായി പുജാര അഞ്ചാമതാണ്.
2012-13ല്‍ ഇംഗ്ലണ്ടിനെതിരേ തന്നെ നടന്ന ടെസ്റ്റിലായിരുന്നു പുജാര അഹമ്മദാബാദില്‍ ഡബിള്‍ സെഞ്ച്വറി കണ്ടെത്തിയത്. ഈ ടെസ്റ്റില്‍ ഇന്ത്യ ഒമ്പതു വിക്കറ്റിന്റെ വമ്പന്‍ ജയവും കൊയ്തിരുന്നു. 389 ബോളില്‍ 21 ബൗണ്ടറികളോടെയായിരുന്നു പുജാര 206 റണ്‍സ് നേടിയത്. അന്നു എംഎസ് ധോണിയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ പുജാരയുടെ ഡബിള്‍ സെഞ്ച്വറിയുടെയും വീരേന്ദര്‍ സെവാഗിന്റെ (117) സെഞ്ച്വറിയുടെയും മികവില്‍ എട്ടു വിക്കറ്റിന് 521 റണ്‍സെടുതത്ത് ഡിക്ലയര്‍ ചെയ്തു.
മറുപടിയില്‍ ഇംഗ്ലണ്ടിനെ വെറും 191 റണ്‍സില്‍ ഇന്ത്യ എറിഞ്ഞിട്ടു. ഫോളേഓണ് നേരിട്ട് വീണ്ടും ബാറ്റിങിനയക്കപ്പെട്ട ഇംഗ്ലണ്ട് രണ്ടാമിന്നിങ്സില്‍ 406 റണ്‍സ് നേടി. നായകന് അലെസ്റ്റര്‍ കുക്കും (176) മാറ്റ് പ്രയറുമായിരുന്നു (91) പ്രധാന സ്കോറര്‍മാര്‍. ജയിക്കാന്‍ ഇന്ത്യക്കു വേണ്ടിയിരുന്നത് വെറും 77 റണ്‍സായിരുന്നു. സെവാഗ് 25 റണ്‍സെടുത്ത് പുറത്തതായെങ്കിലും പുജാരയും (41*) വിരാട് കോലിയും (14*) ചേര്‍ന്ന് ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചു. പുജാരയായിരുന്നു മാന്‍ ഓഫ് ദി മാച്ച്.