മുംബൈ: ഐപിഎല്ലിന്റെ മുഖ്യ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ വിവോ പിന്മാറിയത് ബിസിസിഐയ്‌ക്കേറ്റ അപ്രതീക്ഷിത ആഘാതമാണ്. പല പ്രതിസന്ധികളെയും മറികടന്ന് ടൂര്‍ണമെന്റ് നടത്താന്‍ ബിസിസിഐ ശ്രമിക്കവെയാണ് വിവോ പിന്‍മാറുന്നതായി അറിയിച്ചത്. ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് ചൈനീസ് കമ്പനിയെ ഐപിഎല്ലിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരായി നിലനിര്‍ത്തിനെതിരേ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. പ്രതിവര്‍ഷം 440 കോടി രൂപയാണ് കരാര്‍ പ്രകാരം വിവോ ബിസിസിഐയ്ക്കു നല്‍കി വരുന്നത്. വിവോ ഇത്തവണ സ്‌പോണ്‍സര്‍ ചെയ്യില്ലെന്ന് അറിയിച്ചതോടെ ചുരുങ്ങിയ സമയത്തിനുള്ളില്‍ പുതിയ സ്‌പോണ്‍സറെ കണ്ടെത്തുകയെന്ന വെല്ലുവിളിയാണ് ബിസിസിഐയ്ക്കു മുന്നിലുള്ളത്.
മുന്‍ സീസണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പല കാരണങ്ങള്‍ കൊണ്ടും ബിസിസിഐയ്ക്കും ഫ്രാഞ്ചൈസികള്‍ക്കും കനത്ത സാമ്പത്തികനഷ്ടം ഇത്തവണ നേരിടേണ്ടി വരും. ടൂര്‍ണമെന്റ് യുഎഇയിലേക്കു മാറ്റിയതിനാല്‍ തന്നെ താരങ്ങളുടെ യാത്രാ, താമസസൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. മാത്രമല്ല കാണികളില്ലാതെ മല്‍സരങ്ങള്‍ നടത്താന്‍ ആലോചിക്കുന്നതിനാല്‍ ടിക്കറ്റ് വില്‍പ്പനയില്‍ നിന്നുള്ള വരുമാനവും ലഭിക്കില്ല. ഇവയ്‌ക്കെല്ലാം പുറമെയാണ് വിവോയുടെ അപ്രതീക്ഷിത പിന്‍മാറ്റം.
2017ലാണ് ഐപിഎല്ലിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരായി വിവോയെ ബിസിസിഐ നിലനിര്‍ത്തിയത്. 2018 മുതല്‍ 22 വരെ 2199 കോടി രൂപയ്ക്കാണ് വിവോ മുഖ്യ സ്‌പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കിയത്. പ്രതിവര്‍ഷം ലഭിക്കുന്ന 440 കോടി രൂപയില്‍ പകുതി ബിസിസിഐയ്ക്കും ശേഷിച്ച പണം എട്ടു ഫ്രാഞ്ചൈസികള്‍ക്കും വീതിച്ചു നല്‍ക്കുകയാണ് ചെയ്തിരുന്നത്. 220 കോടിയാണ് ബിസിസിഐയുടെ ഖജനാവിലേക്കു പോവുക. ശേഷിച്ച 220 കോടി ഫ്രാഞ്ചൈസികള്‍ക്കും തുല്യമായി വീതിച്ചു നല്‍കും. ഏകദേശം 28 കോടിയോളം രൂപയാണ് ഇതു പ്രകാരം ഫ്രാഞ്ചൈസികള്‍ക്കു ലഭിക്കുന്നത്. എന്നാല്‍ വിവോയുടെ പിന്‍മാറ്റത്തോടെ ഇത്തവണ ഇത്രയും തുക ലഭിക്കില്ലെന്ന് ഉറപ്പായി. പുതിയ സ്‌പോണ്‍സര്‍മാര്‍ വന്നാലും വിവോ നല്‍കിയ തുകയോളം അവര്‍ നല്‍കാന്‍ തയ്യാറാവില്ലെന്നാണ് സൂചന.
ടിക്കറ്റ് വില്‍പ്പനയായിരുന്നു ഫ്രാഞ്ചൈസികളുടെ മറ്റൊരു പ്രധാന വരുമാന മാര്‍ഗം. മൂന്നു മുതല്‍ 3.5 കോടി രൂപ വരെ ഹോം മാച്ചിലെ ടിക്കറ്റ് വില്‍പ്പനയിലൂടെ മാത്രം ഫ്രാഞ്ചൈസികള്‍ക്കു ലഭിച്ചിരുന്നു. ഇത്തവണ യുഎഇയില്‍ കാണികളില്ലാതെ മല്‍സരങ്ങള്‍ നടത്തേണ്ടി വന്നതിനാല്‍ 21 മുതല്‍ 24 കോടി രൂപയുടെ നഷ്ടം ടിക്കറ്റ് വില്‍പ്പനയിലൂടെ ഫ്രാഞ്ചൈസികള്‍ക്കു സഹിക്കേണ്ടിവരും.
ഈ സീസണില്‍ ശരാശരി 50 കോടിയുടെ നഷ്ടമായിരിക്കും ഓരോ ഫ്രാഞ്ചൈസിക്കും നേരിടേണ്ടി വരികയെന്നാണ് ബിസിസിഐ ചൂണ്ടിക്കാട്ടുന്നത്. ഇനിയുള്ള ദിവസങ്ങളില്‍ ഐപിഎല്ലിന് നല്ലൊരു സ്‌പോണ്‍സറെ കണ്ടെത്താന്‍ ബിസിസിഐയ്ക്കു സാധിച്ചില്ലെങ്കില്‍ ഈ നഷ്ടം ഇനിയും വര്‍ധിക്കും. ഇ കോമേഴ്‌സ് കമ്പനികള്‍, വിദ്യാഭ്യാസ ഇ പോര്‍ട്ടലുകള്‍ എന്നിവര്‍ ഐപിഎല്ലിന്റെ മുഖ്യ സ്‌പോണ്‍സര്‍ഷിപ്പ് നേടിയെടുക്കാന്‍ മല്‍സരരംഗത്തുണ്ടെന്നാണ് വിവരം.