കഴിഞ്ഞത് കഴിഞ്ഞു
ഇത് വലിയൊരു ആശ്വാസമാണ്. അവസാനം നീതി നടപ്പായത് പോലെ തോന്നുന്നു. വേറൊന്നും ഞാനിപ്പോൾ ആലോചിക്കുന്നില്ല. കഴിഞ്ഞത് കഴിഞ്ഞു. കഴിഞ്ഞ കാര്യങ്ങളിൽ ഒന്നും ചെയ്യാൻ നമുക്ക് പറ്റില്ല. തുടർന്നും കളിക്കാൻ പറ്റുമെന്ന് തന്നെയാണ് പ്രതീക്ഷ. കൂടുതൽ അവസരങ്ങൾക്ക് കാത്തിരിക്കുന്നു.
ക്രിക്കറ്റാണ് വലുത് ക്രിക്കറ്റ് മാത്രം
ഐ പി എൽ കോഴക്കേസിൽ പിടിക്കപ്പെട്ടപ്പോഴും ആജീവനാന്ത വിലക്ക് നേരിട്ടപ്പോഴും ശ്രീശാന്ത് തള്ളിപ്പറയാത്ത ഒന്നുണ്ട്. ക്രിക്കറ്റ്. ഹൈക്കോടതി നീക്കിയപ്പോഴും ശ്രീക്ക് പറയാൻ ഇത് തന്നെയേ ഉള്ളൂ. ക്രിക്കറ്റാണ് വലുത്. ഇടക്ക് കയറിവന്ന രാഷ്ട്രീയവും സിനിമയും എല്ലാം ഇത്രയ്ക്ക് ഇത്രയേ ഉള്ളൂ. ഏറ്റവും വലുത് ക്രിക്കറ്റ് മാത്രം.
കേരള രഞ്ജി ടീമില്‍
കേരളത്തിന്റെ രഞ്ജി കോച്ച് ഡേവ് വാട്മോറുമായി താൻ സംസാരിച്ചു എന്നും ശ്രീശാന്ത് പറഞ്ഞു. തന്റെ നിലവാരത്തിലുള്ള ഒരു ബൗളറെ ടീമിലെത്തിക്കുന്നതിൽ അദ്ദേഹത്തിന് സന്തോഷമേയുള്ളൂ. അതേസമയം കേരള ക്രിക്കറ്റ് അസോസിയേഷനും ശ്രീശാന്തിന് അനുകൂലമായി സംസാരിച്ചിട്ടുണ്ട്.
ശ്രീശാന്തിന് കളിക്കാം
ബി സി സി ഐ ഏർപ്പെടുത്തിയ വിലക്ക് നിലനിൽക്കില്ല എന്ന് കേരള ഹൈക്കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിലക്ക് നീങ്ങിയതോടെ ശ്രീശാന്തിന് ഇനി കളിക്കാം. ശ്രീശാന്തിനെ ഒത്തുകളി കേസിൽ വെറുതെ വിട്ടതാണ് എന്ന് കോടതി നിരീക്ഷിച്ചു. ഐ പി എല്ലിൽ ഒത്തുകളിച്ചു എന്ന് ആരോപിച്ചാണ് ബി സി സി ഐ ശ്രീശാന്തിനെ ആജീവനാന്തം വിലക്കിയത്.
കുറ്റപത്രം റദ്ദാക്കിയപ്പോൾ
ഐ പി എല്‍ വാതുവപ്പ് കേസില്‍ ദില്ലിയിലെ പ്രത്യേക കോടതി ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള കുറ്റപത്രം നേരത്തെ റദ്ദാക്കിയിരുന്നു. അന്ന് വിധി പ്രസ്താവിച്ചതിന് ശേഷം ശ്രീശാന്ത് പറഞ്ഞ വാക്കുകള്‍ ആരുടേയും കരളലിയിക്കുന്നതായിരുന്നു. ചെയ്യാത്ത കുറ്റത്തിന് രണ്ട് വര്‍ഷം പീഡനങ്ങള്‍ അനുഭവിച്ച ആളാണ് ശ്രീശാന്ത്. മാധ്യമങ്ങളും സമൂഹവും ഭരണകൂടവും അത്രയും വേട്ടയാടി.
അന്ന് ശ്രീ പറഞ്ഞത്
തന്റെ മകള്‍ വളര്‍ന്ന് വലുതാകുമ്പോള്‍ തന്റെ അച്ഛനെ ഒരു തീവ്രവാദിയായി അറിയാന്‍ പാടില്ലെന്നാണ് ശ്രീ പറഞ്ഞത്. തന്റെ മകള്‍ വളര്‍ന്ന് വലുതായി ഗൂഗിളില്‍ തിരയുമ്പോള്‍ തന്നെ ഒരു തീവ്രവാദിയായി രേഖപ്പെടുത്തപ്പെടാന്‍ പാടില്ല. ഒരു ക്രിക്കറ്ററായി തന്നെ അവള് അവളുടെ അച്ഛനെ അറിയണം
ശ്രീശാന്തിന്റെ മകൾ
ശ്രീശാന്തിന്റെ മകളുടെ പേര് ശ്രീ എന്നാണ്. ദാവൂദ് ഇബ്രാഹിമിനൊപ്പം തന്റെ ചിത്രവും വാര്‍ത്താ ചാനലുകളില്‍ നിറയുന്നത് കണ്ടപ്പോള്‍ ഞെട്ടിത്തരിച്ചുപോയി എന്നാണ് ശ്രീ പ്രതികരിച്ചത്. എന്ത് ചെയ്തിട്ടാണ് താന്‍ എന്ത് ചെയ്തിട്ടാണ് ഇങ്ങനെയൊക്കെ എന്നും ശ്രീ അന്ന് വേദനയോടെ ചോദിച്ചു.