For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ജയത്തിന് തുല്യം ഈ സമനില; 'അരങ്ങേറ്റക്കാര്‍' ഇന്ത്യയേയും ക്രിക്കറ്റിനേയും പഠിപ്പിക്കുന്നത്!

By Abin MP

നാട്ടിലെ കായിക പ്രേമികള്‍ പലയിടത്തായി ചിതറി കിടക്കുന്ന സമയമാണിത്. ചിലര്‍ യുറോ കപ്പിന്റെ വേഗത്തിനൊപ്പം പായുമ്പോള്‍ മറ്റു ചിലര്‍ ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിന്റെ സൗന്ദര്യം തേടി കോപ്പയിലേക്ക് ഇറങ്ങിയിരിക്കുന്നു. ക്രിക്കറ്റ് പ്രേമികളില്‍ മഹാഭൂരിപക്ഷവും ഇംഗ്ലണ്ടില്‍ നടക്കുന്ന ഇന്ത്യ-ന്യൂസിലാന്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് മുകളിലെ മഴ മേഘം മാറാനായി പ്രാര്‍ത്ഥിക്കുന്ന തിരക്കിലാണ്. എന്നാല്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്ന ഇംഗ്ലണ്ടില്‍, ബ്രിസ്റ്റോള്‍ നഗരത്തില്‍ ഇന്ത്യന്‍ വനിതകള്‍ വിജയത്തിന് തുല്യമായൊരു സമനിലയുമായി ചരിത്രം കുറിച്ചിരിക്കുകയാണ്.

ചിലപ്പോഴൊക്കെ സമനിലയ്ക്കും ജയത്തിന്റെ സന്തോഷം നല്‍കാന്‍ സാധിക്കാറുണ്ട്. അത്തരത്തിലൊന്നാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടന്ന ടെസ്റ്റ്. ഇംഗ്ലണ്ടിന്റെ അനുഭവ സമ്പത്തിനേയും ബോളിംഗ് കരുത്തിനേയും യുവത്വത്തിന്റെ ചെറുത്തു നില്‍പ്പില്‍ ഇന്ത്യ പിടിച്ചു കെട്ടുകയായിരുന്നു ഇന്നലെ. ടീമിലെ സീനിയര്‍ താരങ്ങളില്‍ പലരും പൊരുതാന്‍ പോലും നില്‍ക്കാതെ തലകുനിച്ച് മടങ്ങിയപ്പോള്‍ ഇല്ല, ഞങ്ങള്‍ക്ക് തോല്‍ക്കാന്‍ മനസില്ലെന്ന് പറഞ്ഞ് കട്ടയ്ക്ക് പൊരുതിയ നാല് അരങ്ങേറ്റക്കാരുടെ പോരാട്ട വീര്യം ഇന്ത്യയ്ക്ക് സമ്മാനിച്ചത് ഒരിക്കലും മറക്കാനാകാത്തൊരു ടെസ്റ്റാണ്.

ഇന്ത്യയുടെ ഭാവി

കണക്കിലും കരുത്തിലുമെല്ലാം ഇംഗ്ലണ്ട് തന്നെയായിരുന്നു മുന്നില്‍. അവരുടെ നാടും. തീര്‍ത്തും പ്രതികൂലമായൊരു സാഹചര്യത്തിലേക്ക്, അരങ്ങേറ്റക്കാരെ കൊണ്ട് നിറഞ്ഞ, ഏഴ് വര്‍ഷത്തിന് ശേഷം ടെസ്റ്റ് കളിക്കുന്നൊരു ടീമുമായാണ് മിതാലി രാജ് കളത്തിലേക്ക് ഇറങ്ങിയത്. എന്നാല്‍ ഷെഫാലി വര്‍മയുടെ റെക്കോര്‍ഡുകള്‍ തച്ചുടച്ചു കളഞ്ഞ ഇന്നിംഗ്‌സുകളുടേയും ദീപ്തി ശര്‍മയുടെ പ്രതിരോധത്തിന്റേയും സ്‌നേഹ് റാണയുടെ പോരാട്ട വീര്യത്തിന്റേയും താനിയ ഭാട്ടിയയുടെ അടയാളപ്പെടുത്തലിന്റേയും കരുത്തില്‍ ഇന്ത്യ സകല സംശയങ്ങള്‍ക്കും ഉത്തരം നല്‍കിയിരിക്കുകയാണ്. ഒപ്പം വനിതകളുടെ ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളുടെ എണ്ണം കൂട്ടേണ്ടതിനെ കുറിച്ചും ഇന്ത്യയുടെ ഭാവിയെ കുറിച്ചും പ്രതീക്ഷകളും നല്‍കുന്നതായി മാറുകയാണ് ബ്രിസ്റ്റോള്‍ ടെസ്റ്റ്.

രണ്ട് ഇന്നിംഗ്‌സിലും അര്‍ധ സെഞ്ചുറി നേടിയ ഷെഫാലി വര്‍മയാണ് കളിയിലെ താരം. സ്മൃതി മന്ദാനയുമൊത്ത് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത ഷെഫാലി എന്ന പതിനേഴുകാരി മടങ്ങുന്നത് ഒരുപിടി റെക്കോര്‍ഡുകളാണ്. ആദ്യ ഇന്നിംഗ്‌സില്‍ തന്നെ സെഞ്ചുറി നേടാന്‍ വെറും നാല് റണ്‍സ് മാത്രം അകലെ നില്‍ക്കവെയാണ് ഷെഫാലി പുറത്താകുന്നത്. രണ്ടാം ഇന്നിംഗിസിലും അര്‍ധ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ വനിതാ താരമായി മാറുകയായിരുന്നു ഷെഫാലി. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി ഷെഫാലിയില്‍ കാണാം. ഒരേസമയം ആക്രമിച്ച് കളിക്കാനും വേണ്ടപ്പോള്‍ പ്രതിരോധത്തിലേക്ക് ഗിയര്‍ മാറ്റാനും സാധിക്കുന്നുവെന്നതാണ് ഷെഫാലിയെ കൂടുതല്‍ അപകടകാരിയാക്കുന്നത്.

ഷെഫാലി

രണ്ട് ഇന്നിംഗ്‌സിലും അര്‍ധ സെഞ്ചുറി നേടിയ ഷെഫാലി വര്‍മയാണ് കളിയിലെ താരം. സ്മൃതി മന്ദാനയുമൊത്ത് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത ഷെഫാലി എന്ന പതിനേഴുകാരി മടങ്ങുന്നത് ഒരുപിടി റെക്കോര്‍ഡുകളാണ്. ആദ്യ ഇന്നിംഗ്‌സില്‍ തന്നെ സെഞ്ചുറി നേടാന്‍ വെറും നാല് റണ്‍സ് മാത്രം അകലെ നില്‍ക്കവെയാണ് ഷെഫാലി പുറത്താകുന്നത്. രണ്ടാം ഇന്നിംഗിസിലും അര്‍ധ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ വനിതാ താരമായി മാറുകയായിരുന്നു ഷെഫാലി. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി ഷെഫാലിയില്‍ കാണാം. ഒരേസമയം ആക്രമിച്ച് കളിക്കാനും വേണ്ടപ്പോള്‍ പ്രതിരോധത്തിലേക്ക് ഗിയര്‍ മാറ്റാനും സാധിക്കുന്നുവെന്നതാണ് ഷെഫാലിയെ കൂടുതല്‍ അപകടകാരിയാക്കുന്നത്.

വല്ലപ്പോഴും മാത്രം സംഭവിക്കുന്ന താരമെന്നാണ് ഷെഫാലിയെ കുറിച്ച് ഇന്ത്യന്‍ നായിക മിതാലി രാജ് പറഞ്ഞത്. ഷെഫാലിയുടെ പ്രകടനങ്ങള്‍ പുതുതലമുറയേയും കൂടുതല്‍ ആരാധകരേയും വനിതാക്രിക്കറ്റിലേക്ക് ആകര്‍ഷിക്കുന്നതായിരിക്കുമെന്നാണ് സച്ചിന്‍ പറഞ്ഞത്. ആ വാക്കുകളില്‍ തെല്ലും അതിശയോക്തിയല്ല, ഇന്ത്യയുടെ ഭാവി ഈ കരങ്ങളില്‍ ഭദ്രം.

ക്രിമിനലി അണ്ടര്‍റേറ്റഡ്

മുന്‍നിര നല്ല തുടക്കം നല്‍കിയിട്ടും പൊരുതാന്‍ പോലും ശ്രമിക്കാതെ വിക്കറ്റുകള്‍ നഷ്ടപ്പെടുത്തുന്ന മധ്യനിരയായിരുന്നു രണ്ട് ഇന്നിംഗ്‌സിലും കണ്ടത്. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നത് ദീപ്തി ശര്‍മയുടെ ചെറുത്തു നില്‍പ്പായിരുന്നു. ഇന്ത്യയെ ഫോളോ ഓണിന് അയച്ചപ്പോള്‍ ഇതുപോലൊരു പ്രതിരോധം ഇംഗ്ലണ്ട് പ്രതീക്ഷിച്ചിരുന്നില്ല. വണ്‍ ഡൗണിലേക്ക് സ്ഥാനക്കയറ്റം നല്‍കിയാണ് ദീപ്തിയെ ഇറക്കിയത്. ആ തീരുമാനം ശരിയെന്ന് ദീപ്തി തെളിയിച്ചു. 168 പന്തുകള്‍ ചെറുത്തു നിന്ന ദീപ്തി 54 റണ്‍സാണ് നേടിയത്. സ്മൃതി മന്ദാനയുടെ അഭാവത്തില്‍ ഷെഫാലിയ്ക്ക് ശക്തമായ പിന്തുണയാണ് ദീപ്തി നല്‍കിയത്. ഷെഫാലി പുറത്തായ ശേഷം പൂനം റൗത്തുമൊത്തും ദീപ്തി ടീമിനെ വലിയ പരാജയത്തില്‍ നിന്നും രക്ഷിച്ചെടുക്കുകയായിരുന്നു. സ്‌നേഹിനും താനിയയ്ക്കും പൊരുതാനുള്ള കളമൊരുക്കിയ ഇന്നിംഗ്‌സായിരുന്നു ദീപ്തിയുടേത്. ബാറ്റു കൊണ്ടും പന്തുകൊണ്ടും ഇന്ത്യന്‍ ടീമില്‍ ഇത്രത്തോളം ഇംപാക്ട് സൃഷ്ടിക്കുന്ന മറ്റൊരു താരമില്ല. ആഘോഷിക്കപ്പെടേണ്ട താരമാണ് ദീപ്തി. ഷീ ഈസ് ക്രിമിനലി അണ്ടര്‍റേറ്റഡ്!

ചിന്തിക്കാനും നടപ്പിലാക്കാനും

സിഡ്‌നിയില്‍ അശ്വിനും വിഹാരിയും ചേര്‍ന്ന് നടത്തിയ ചെറുത്തു നില്‍പ്പിന് സമാനമായിരുന്നു എട്ടാം വിക്കറ്റില്‍ താനിയ ഭാട്ടിയയെ കൂട്ടുപിടിച്ച് സ്‌നേഹ് റാണ കാഴ്ചവച്ച പോരാട്ട വീര്യം. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്‌നേഹ് ഇ്ന്ത്യന്‍ ടീമിലെത്തുന്നത്. തന്റെ ആദ്യ ടെസ്റ്റ്. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ട അച്ഛന്റെ ഓര്‍മ്മകളുമായാണ് സ്‌നേഹ ഇംഗ്ലണ്ടിലേക്ക് പോയത്. മത്സരത്തിന്റെ ഭാഗമായി നല്‍കിയ അഭിമുഖങ്ങളിലെല്ലാം സ്‌നേഹ് അച്ഛനെ കുറിച്ച് സംസാരിച്ചിരുന്നു. ബാറ്റു കൊണ്ടും പന്തുകൊണ്ടും ബ്രിസ്റ്റോള്‍ ടെസ്റ്റില്‍ ചരിത്രം സൃഷ്ടിക്കുകയായിരുന്നു സ്‌നേഹ്. ആദ്യം നാല് വിക്കറ്റുകള്‍ വീഴ്ത്തി. പിന്നീട് എട്ടാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുമായി ഇന്ത്യയെ പരാജയത്തില്‍ നിന്നും സമനിലയിലേക്ക് നയിച്ചു. ബാറ്റിംഗ് ലൈനപ്പുകളില്‍ പല പൊസിഷനുകളില്‍ കളിച്ചിട്ടും തെളിയാതെ പോയ താരമായിരുന്നു ഇന്നലെ വരെ താനിയ. ഇരുവരും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ 104 റണ്‍സാണ് ചേര്‍ത്തത്. 199-7 എന്ന നിലയില്‍ നിന്നും ടീമിനെ 344-8 എന്ന നിലയിലേക്ക് ടീമിനെ എത്തിച്ചത് ഈ കൂട്ടുകെട്ടായിരുന്നു.

സമീപകാലത്ത് ഇന്ത്യന്‍ വനിതകള്‍ കളിച്ച ഏറ്റവും പ്രധാനപ്പെട്ട മത്സരവും ഫലവുമാണ് ബ്രിസ്‌റ്റോളിലേത്. ഇന്ത്യയ്ക്ക് പ്രതീക്ഷിക്കാന്‍ ഒരുപാടുണ്ട്. ഒപ്പം ഐസിസിയ്ക്കും ബിസിസിഐയ്ക്കും ചിന്തിക്കാനും നടപ്പിലാക്കാനും.

Story first published: Sunday, June 20, 2021, 21:20 [IST]
Other articles published on Jun 20, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+