പുരസ്‌കാരത്തിനായി കണക്കാക്കിയ കാലയളവില്‍ 51 ഗോളുകളാണ് ലെവന്‍ഡോസ്‌കി അടിച്ചെടുത്തത്. മെസ്സി 43 ഗോള്‍ നേടിയപ്പോള്‍ സലാഹിന് നേടാനായത് 26 ഗോളുകളാണ്. ഗോള്‍വേട്ടക്കാരില്‍ ലെവന്‍ഡോസ്‌കിയായിരുന്നു മുന്നില്‍. അസിസ്റ്റിലേക്ക് വരുമ്പോള്‍ 17 അസിസ്റ്റുമായി മെസ്സി മുന്നിട്ട് നിന്നപ്പോള്‍ ലെവന്‍ഡോസ്‌കി എട്ടും സലാഹ് ആറും അസിസ്റ്റ് നടത്തി. 276 ഡ്രിബിള്‍സുമായി ഈ കണക്കിലും മെസ്സി മുന്നില്‍ നിന്നപ്പോള്‍ ലെവന്‍ഡോസ്‌കി 41ഉും സലാഹ് 39ഉും ഡ്രിബിള്‍സ് ചെയ്തു. അവസരങ്ങള്‍ സൃഷ്ടിച്ചതിലും മെസ്സിക്കാണ് ആധിപത്യം. 150 തവണയാണ് മെസ്സി അവസരം സൃഷ്ടിച്ചത്. എന്നാല്‍ ലെവന്‍ഡോസ്‌ക്കിക്ക് 49 തവണയും സലാഹിന് 56 തവണയുമാണ് അവസരം സൃഷ്ടിക്കാനായത്. ഗോളെന്നുറപ്പിക്കുന്ന വലിയ അവസരങ്ങള്‍ 34 എണ്ണം മെസ്സി സൃഷ്ടിച്ചപ്പോള്‍ ലെവന്‍ഡോസ്‌കി 13, സലാഹ് 12 എന്നിങ്ങനെയാണ് വലിയ അവസരം സൃഷ്ടിച്ചത്.
അതേ സമയം മികച്ച വനിതാ താരമായത് ബാഴ്‌സലോണയുടെ അലക്‌സിയ പുതിയസാണ്. സ്പാനിഷ് താരമായ അലക്‌സിയ അറ്റാക്കിങ് മിഡഫീല്‍ഡറാണ്. 27കാരിയായ താരം ബാഴ്‌സലോണക്കൊപ്പം ലീഗില്‍ തിളങ്ങിയ അലക്‌സിയ സ്പാനിഷ് ലീഗിലും ചാമ്പ്യന്‍സ് ലീഗിലും ടീമിനെ കിരീടത്തിലേക്കും നയിച്ചിരുന്നു. മികച്ച പുരുഷ ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരം ചെല്‍സിയുടെ എഡ്വേര്‍ഡ് മെന്‍ഡിയാണ് നേടിയത്. സെനഗല്‍ താരമായ മെന്‍ഡി ചെല്‍സി ഗോള്‍വലക്ക് മുന്നില്‍ മിന്നും പ്രകടനമാണ് നടത്തുന്നത്. മികച്ച വനിതാ ഗോളിക്കുള്ള പുരസ്‌കാരം പിഎസ്ജിയുടെ ചിലിയന്‍ ഗോളി ക്രിസ്റ്റീന്‍ എന്‍ഡ്‌ലറാണ് നേടിയത്.
പോയവര്‍ഷത്തെ മികച്ച ഗോളിനുള്ള പുഷ്‌കാസ് പുരസ്‌കാരം ടോട്ടനത്തിന്റെ എറിക് ലമേലയ സ്വന്തമാക്കി. മികച്ച പുരുഷ പരിശീലകനായി ചെല്‍സിയുടെ തോമസ് ടുഷലും വനിതകളില്‍ ചെല്‍സിയുടെ തന്നെ എമ്മ ഹെയ്‌സുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച പരിശീലകരായി തിരഞ്ഞെടുക്കപ്പെട്ട രണ്ട് പേരും ചെല്‍സിയുടെ പരിശീലകരാണെന്നതാണ് എടുത്തുപറയേണ്ടത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോര്‍ച്ചുഗല്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും പോര്‍ട്ട്‌ലാന്‍ഡിന്റെ 38കാരിയായ താരം ക്രിസ്റ്റീനി സിന്‍ക്ലയറും പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹരായി. 115 ഗോളുമായി പുരുഷ താരങ്ങളില്‍ കൂടുതല്‍ ഗോളുകള്‍ നേടിയതിനാണ് റൊണാള്‍ഡോക്ക് പ്രത്യേക ആദരവ് നല്‍കിയത്. വലിയ സ്വപ്‌നമായിരുന്നു ഇതെന്നും കഴിഞ്ഞ 20 വര്‍ഷത്തോളമായുള്ള യാത്രയില്‍ ദേശീയ ടീമിലും ക്ലബ്ബിലും ഒപ്പമുണ്ടായിരുന്ന എല്ലാ സഹതാരങ്ങളോടും നന്ദി പറയുന്നുവെന്നും റൊണാള്‍ഡോ പ്രതികരിച്ചു. ഫെയര്‍ പ്ലേ പുരസ്‌കാരത്തിന് ഡെന്‍മാര്‍ക്ക് ദേശീയ ടീമാണ് അര്‍ഹരായത്. മികച്ച ആരാധകര്‍ക്കുള്ള പുരസ്‌കാരം ഡെന്‍മാര്‍ക്കിന്റെയും ഫിന്‍ലാന്റിന്റെയും ആരാധകര്‍ക്കാണ് ലഭിച്ചത്.
ഫിഫയുടെ മികച്ച പുരുഷ 11ല്‍ ഡൊണാറുമ്മ, ഡിയാസ് ബൊനൂച്ചി, അലാബ, ജോര്‍ജിഞ്ഞോ, കാന്റെ, ഡീബ്രൂയിന്‍, റൊണാള്‍ഡോ, ഹാലന്‍ഡ്, ലെവന്‍ഡോസ്‌കി, മെസ്സി എന്നിവരാണ് ഉള്‍പ്പെട്ടത്. നെയ്മര്‍ക്കും എംബാപ്പക്കുമൊന്നും നേട്ടമുണ്ടാക്കാനായില്ല. വനിതകളുടെ മികച്ച 11ല്‍ ക്രിസ്റ്റീനി എന്‍ഡ്‌ലര്‍, ലൂസി ബ്രോന്‍സി, വെന്‍ഡി റിനാര്‍ഡ്, മിലി ബ്രൈറ്റ്, മാഗ്ഡലീന എറിക്‌സന്‍, എസ്തഫാനിയ ബനീനി, കാര്‍ലി ലോയ്ഡ്, ബാര്‍ബറ ബൊനന്‍സിയ, വിവിയാനി മിഡീമ്മ, മാര്‍ത്ത, അലക്‌സ് മോര്‍ജന്‍ എന്നിവരും ഉള്‍പ്പെട്ടു.